Sunday, July 25, 2010

ബാഡ്മിന്റണിലെ 'സൈന'്യാധിപ

സൈന... പത്രങ്ങളില്‍ ആദ്യം ഈ പേര് കാണുമ്പോള്‍ വായനക്കാര്‍ രണ്ടാമതൊന്നു കൂടി വായിച്ചുനോക്കുമായിരുന്നു. സൈനയോ അതോ സാനിയയോ... രണ്ടു പേരും ഹൈദരാബാദുകാര്‍... ഒരേപ്രായക്കാര്‍... റാക്കറ്റുപയോഗിച്ച് കളിക്കുന്നവര്‍... പേരില്‍ തുടങ്ങുന്ന ഈ സമാനതകള്‍ പക്ഷേ സൈന നെഹ്‌വാള്‍ തൂത്തെറിഞ്ഞു കഴിഞ്ഞു. സൈന സൈനയാണ്... സാനിയയല്ല. ജനങ്ങള്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു.. ആരാധിച്ചുതുടങ്ങിയിരിക്കുന്നു... പരസ്യക്കമ്പനികള്‍ വന്‍ ഓഫറുകളുമായി പിന്നാലെ കൂടിയിരിക്കുന്നു... ഇനി വരുന്നത് സൈന യുഗം... ഇവള്‍ ഇന്ത്യന്‍ കായികരംഗത്തെ പുതിയ പടവാള്‍.
മറന്നിട്ടില്ല ഹൈദരാബാദിലെ നാട്ടുകാര്‍ ആ കാഴ്ച. കടുത്ത പരിശീലനത്തിനു ശേഷം വിയര്‍ത്തൊട്ടിയ വസ്ത്രങ്ങളുമായി അച്ഛന്റെ സ്‌കൂട്ടറിനു പിന്നിലിരുന്നു സ്‌കൂളിലേക്കു പോകുന്ന ഒരു എട്ടു വയസുകാരിയെ... മിക്കവാറും അവള്‍ അച്ഛനെ കെട്ടിപ്പിടിച്ച് സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് മയങ്ങുകയായിരുന്നു. അന്ന് പലരും പരസ്പരം ചോദിച്ചിരിക്കണം, ഈ അച്ഛനും മകള്‍ക്കും വേറെ പണിയില്ലേയെന്ന്.
പക്ഷേ അവരെ അറിയുന്ന ആരും അത് ചോദിക്കാന്‍ മെനക്കെട്ടിട്ടില്ല. അവര്‍ക്കറിയാമായിരുന്നു ആ അച്ഛന്റെയും മകളുടെയും ദിനചര്യ. വെളുപ്പിന് നാലു മണിക്ക് എഴുന്നേറ്റ് അച്ഛന്‍ കുഞ്ഞുമകള്‍ക്കൊപ്പം 25 കിലോ മീറ്റര്‍ അകലെയുള്ള ബാഡ്മിന്റണ്‍ പരിശീലനക്കളരിയിലേക്കു പോകും. അവിടെ രണ്ടു മണിക്കൂര്‍ പരിശീലനം. അതിനു ശേഷം സ്‌കൂളിലേക്കുള്ള യാത്ര. ഇതായിരുന്നു ഇന്ത്യന്‍ കായിക ലോകത്ത് പിന്നീട് ഉദിച്ചുയര്‍ന്ന ഒരു നക്ഷത്രപ്പിറവിയുടെ ബാല്യം.
ഇന്ത്യന്‍ ബാഡ്മിന്റണിന് അഭിമാനമായി ലോക രണ്ടാം നമ്പര്‍ പദവിയിലേക്ക് ആ പെണ്‍കൊടി വളര്‍ന്നുയര്‍ന്നപ്പോള്‍ നൈസാമിന്റെ നാട്ടുകാര്‍ ഒരിക്കല്‍ക്കൂടി ആ കാഴ്ച ഓര്‍മിച്ചിട്ടുണ്ടാകും. ആ അച്ഛന്റെ പേര് ഡോ. ഹര്‍വീര്‍ സിംഗ്. അന്നത്തെ ആ എട്ടു വയസുകാരി ഇന്ന് ഇരുപതിന്റെ പടി കടന്ന് വിശ്വം ജയിക്കാന്‍ കച്ച മുറുക്കുന്ന സൈന നെഹ്‌വാള്‍.
നാലഞ്ചുവര്‍ഷം മുന്‍പ് ഹൈദരാബാദില്‍ നിന്ന് ഒരു പെണ്‍കുട്ടി സൃഷ്ടിച്ച അലയൊലി 'സാനിയാ മാനിയ' എന്ന പേരില്‍ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് മങ്ങിയും തെളിഞ്ഞും ഏറെയൊന്നും ജ്വലിക്കാതെ അത് 'അതിര്‍ത്തി കടന്നപ്പോള്‍' ഹൈദരാബാദ് ഇന്ത്യക്ക് സമ്മാനിച്ച സൈനയെന്ന പുതുയുഗപ്പിറവി ഇന്ത്യന്‍ കായികലോകത്തിനു തന്നെ നവോന്മേഷമാണ് പകരുന്നത്.
മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മൂന്നു കിരീടങ്ങള്‍. ഇതിനു പിന്നാലെ ഒന്നിനോളം പോന്നൊരു രണ്ടാം റാങ്ക്. അതിര്‍ത്തികളില്ലാത്ത ലക്ഷ്യത്തില്‍ ഇനി ലോക ഒന്നാം നമ്പര്‍ പദവിയും രാജ്യത്തിന് ഒരു ഒളിമ്പിക് മെഡലും. ഇന്ത്യന്‍ കായിക ലോകത്ത് ഇതേ പ്രായത്തില്‍ ഇത്രയധികം നേട്ടം കൈവരിച്ചവര്‍ അധികമില്ല.
വെളുത്ത അതിര്‍ത്തി വരമ്പുകള്‍ക്കുള്ളില്‍ പറക്കാന്‍ വിധിക്കപ്പെട്ട ഷട്ടില്‍ കോക്കെന്ന തൂവല്‍പക്ഷി ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെയൊന്നും നല്‍കിയിട്ടുണ്ടായിരുന്നില്ല. പ്രകാശ് പദുക്കോണിന്റെയും പുല്ലേല ഗോപീചന്ദിന്റെയും ഓള്‍ ഇംഗ്ലണ്ട് വിജയങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തിളക്കമറ്റു പോകുമായിരുന്ന ഇന്ത്യന്‍ ബാഡ്മിന്റണ് 1000 വാട്ട് പ്രകാശം പകര്‍ന്ന് പ്രകാശവേഗത്തിലായിരുന്നു സൈനയുടെ വളര്‍ച്ച. മകളുടെ കേളീമികവിന് 'വെള്ളവും വളവും' നല്‍കാന്‍ പ്രോവിഡന്റ് ഫണ്ടിലെ തുക വരെ ചെലവഴിച്ച ഹൈദരാബാദിലെ എണ്ണവിള ഗവേഷണ ഡയറക്ടറേറ്റിലെ ഹര്‍വീര്‍ സിംഗ് എന്ന മുന്‍ ബാഡ്മിന്റണ്‍ താരത്തിന്റെയും പത്‌നിയും മുന്‍ ബാഡ്മിന്റണ്‍ ചാമ്പ്യനുമായ ഉഷാ റാണിയുടെയും സ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ യാഥാര്‍ഥ്യത്തിന്റെ നിറച്ചാര്‍ത്ത്.
2006-ല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാന്‍ തുടങ്ങിയ സൈന വെറും നാലുവര്‍ഷംകൊണ്ടാണ് ഇന്ത്യന്‍ കായികരംഗത്തിന്റെ പതാകവാഹകയായി മാറിയത്. ഇതിനു പിന്നില്‍ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഏടുകള്‍ വായിക്കാനാകും. അവിസ്മരണീയമായ ആ കരിയറിന് പറയാന്‍, തിളങ്ങുന്ന നേട്ടങ്ങളുടെ മാത്രമല്ല, അതിന് പിന്‍ബലമായ അക്ഷീണ യത്‌നത്തിന്റെയും കഥകളുണ്ട്. 1990 മാര്‍ച്ച് 17-ന് ഒരു ബാഡ്മിന്റണ്‍ കുടുംബത്തില്‍ പിറന്നുവീണ കുഞ്ഞു സൈനയ്ക്ക് കളിപ്പാട്ടങ്ങളേക്കാള്‍ പ്രിയം റാക്കറ്റിനോടും തൂവല്‍ പിടിപ്പിച്ച ഷട്ടില്‍ കോക്കിനോടും തോന്നിയത് സ്വാഭാവികം തന്നെ.
ഒരു കാലത്ത് ബാഡ്മിന്റണില്‍ ഹരിയാനയുടെ സംസ്ഥാന ചാമ്പ്യന്മാരായിരുന്ന അച്ഛന്‍ ഹര്‍വീറിനും അമ്മ ഉഷയ്ക്കും മകളുടെ താല്‍പര്യം തിരിച്ചറിയാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. അതോടെ പിച്ചവച്ചു നടക്കുന്ന പ്രായത്തില്‍ മറ്റു കുട്ടികള്‍ കണ്ണുപൊത്തിക്കളിക്കുമ്പോള്‍ സൈന സ്മാഷിന്റെയും ഡ്രൈവിന്റെയും കുട്ടിക്കളികളില്‍ മുഴുകി. എട്ടാം വയസില്‍ മകളുമായി ഹര്‍വീര്‍ ഹൈദരാബാദിലെ അന്നത്തെ ബാഡ്മിന്റണ്‍ കോച്ച് നാനി പ്രസാദിന്റെ അടുക്കല്‍ എത്തിയതോടെയാണ് സൈന എന്ന താരം രൂപം കൊള്ളാന്‍ തുടങ്ങിയത്. എട്ടുവയസുകാരിയില്‍ ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ഭാവി കണ്ട നാനി പ്രസാദ് തന്റെ വേനല്‍ക്കാല പരിശീലനക്കളരിയിലേക്ക് സൈനയെ ക്ഷണിച്ചതോടെ ഇന്നത്തെ സൈനയിലേക്കുള്ള വളര്‍ച്ച തുടങ്ങി.
പിന്നീട് ഹൈദരാബാദിലെ തെരുവുണരുന്നത് അച്ഛന്റെയും മകളുടെയും യാത്ര കണ്ടുകൊണ്ടായിരുന്നു. അകലെയുള്ള കളരിയിലേക്ക് മകളുമായി നിത്യേന ചെയ്യേണ്ട യാത്രയെക്കുറിച്ചാലോചിച്ച ഹര്‍വീര്‍ പിന്നീട് പരിശീലന ക്യാമ്പിനടുത്തേക്ക് വീടുമാറും വരെ നാട്ടുകാര്‍ കണി കണ്ടിരുന്നത് പഴയ ലാംബി സ്‌കൂട്ടറിനു പിന്നില്‍ ക്ഷീണിച്ച് ഉറക്കം തൂങ്ങുന്ന ആ മകളെയും അവളുടെ ഉയര്‍ച്ച സ്വപ്നം കണ്ട് സ്‌കൂട്ടര്‍ ഓടിക്കുന്ന അച്ഛനെയുമാണ്.
ഹര്‍വീറിന് പിന്നെ നേരിടേണ്ടി വന്നത് മകളുടെ പരിശീലന ചെലവുകളായിരുന്നു. പ്രതിമാസം അതിനു മാത്രം 12,000 രൂപ മുടക്കാന്‍ കൈയിലില്ലാതെ വന്ന സമയത്ത് വളര്‍ന്നു വരുന്നത് പെണ്‍കുട്ടിയാണെന്ന ചിന്ത മാറ്റിവച്ച് ഏക സമ്പാദ്യമായിരുന്ന പി.എഫ്. തുക വരെയെടുത്തു ചെലവഴിച്ച ആ അച്ഛന്‍ ഇന്ന് അഭിമാനത്തിന്റെ കൊടുമുടിയിലാണ്. നാനി പ്രസാദിന്റെ കളരിയില്‍ ബാലപാഠങ്ങള്‍ അഭ്യസിച്ച സൈനയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. പിന്നീട് ദ്രോണാചാര്യ അവാര്‍ഡ് നേടിയ എസ്.എം. ആരിഫിന്റെ ശിക്ഷണത്തില്‍ സൈന പ്രൊഫഷണല്‍ ബാഡ്മിന്റണിലേക്ക് ചുവടുവച്ചു.
സാനിയയുടെ അതേ നാട്ടുകാരി. പ്രായത്തിലില്ലാത്ത വ്യത്യാസം കളിയില്‍ മാത്രം. എന്നാല്‍ ഗ്ലാമറിന്റ പരിവേഷത്താല്‍ ബാഡ്മിന്റണിനെ പിന്തള്ളി ടെന്നീസ് മുന്നേറിയപ്പോള്‍ സൈന സാനിയയുടെ നിഴലിലൊതുങ്ങി. എന്നാല്‍ സാനിയയ്ക്കില്ലാത്ത സ്ഥിരതയെന്ന ഗുണം സൈനയ്ക്കുണ്ടായിരുന്നു. അതിന്റെ ബലത്തില്‍ കുതിച്ചു കയറിയ സൈന ഗ്രഹണം കഴിഞ്ഞിറങ്ങിയ ചന്ദ്രനെപ്പോലെ ശോഭിക്കുകയായിരുന്നു പിന്നീട്.
2003-ല്‍ ചെക്കോസ്ലോവാക്യ ജൂനിയര്‍ ഓപ്പണ്‍ നേടി വരവറിയിച്ച സൈന ഏഴു വര്‍ഷത്തിനുള്ളില്‍ 20 പ്രധാന ടൂര്‍ണമെന്റുകളില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഇതില്‍ 200ഭ-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി, 2008-ലെ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, സൂപ്പര്‍ സീരീസ് സെമി പ്രവേശം, 2009-ലെ ഇന്തോനീഷ്യന്‍ സൂപ്പര്‍ സീരീസ് വിജയം, 2010ലെ ഓള്‍ ഇംഗ്ലണ്ട് സെമി പ്രവേശം തുടങ്ങിയവ ഉള്‍പ്പടെും. ഒടുവില്‍ ഇക്കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ നേടിയ മൂന്നു കിരീടങ്ങളും. പദുക്കോണിന്റെയും ഗോപീചന്ദിന്റെയും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടങ്ങളോളം വിലയുള്ള വിജയങ്ങള്‍.
ഇന്ത്യന്‍ ഗ്രാന്‍പ്രീ, സിംഗപ്പൂര്‍, ഇന്തോനീഷ്യന്‍ സൂപ്പര്‍ സീരീസുകള്‍ എന്നിവയില്‍ നേടിയ ഹാട്രിക് നേട്ടമാണ് സൈനയെ പ്രതീക്ഷകള്‍ക്കപ്പുറത്തെ നേട്ടത്തിലെത്തിച്ചത്. ടെന്നീസിലെ ഗ്രാന്‍സ്ലാമിന് തുല്യമാണ് ബാഡ്മിന്റണിലെ സൂപ്പര്‍സീരീസ് കിരീടം. ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ശോഭനമായ ഭാവിയെയാണ് ഇതേക്കുറിച്ച് പ്രകാശ് പദുക്കോണ്‍ പിന്നീട് പറഞ്ഞത്. സൈനയുടെ ഈ ഓള്‍റൗണ്ട് മികവ് മറ്റുള്ള ഇന്ത്യന്‍ കളിക്കാര്‍ക്കെല്ലാം ഒരു മാതൃകയാണും പദുക്കോണ്‍ പറഞ്ഞു. അവിശ്വസനീയം എന്നായിരുന്നു മുന്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യനും സൈനയുടെ പരിശീലകനുമായ പുല്ലേല ഗോപീചന്ദ് ഈ സ്വപ്നവിജയത്തെ വിശേഷിപ്പിച്ചത്. ഇന്തോനീഷ്യയിലെ വിജയം സൈന സമര്‍പ്പിച്ചത് ഗോപീചന്ദിനാണ്. ഫൈനലിനുശേഷം സൈന ആദ്യം ഫോണില്‍ വിളിച്ചതും ഗോപിയെത്തന്നെ.
ഗോപീചന്ദിന്റെ ശിക്ഷണത്തിലാണ് സൈനയുടെ സമീപകാല വളര്‍ച്ച. സൈനയിലെ സ്ഥിരോത്സാഹിയെ വളര്‍ത്തിയതും ഗോപീചന്ദാണ്. കുട്ടിക്കാലത്ത് പരിശീലനത്തിനായി നിത്യവും അമ്പത് കിലോമീറ്ററോളം യാത്ര ചെയ്യാറുണ്ടായിരുന്ന സൈന ഇപ്പോള്‍ കോച്ച് അതിക് ജുവാഹരിയോടൊപ്പം ദിവസവും പത്ത് മണിക്കൂറാണ് കോര്‍ട്ടില്‍ ചെലവിടുന്നത്. ഈ മനോഭാവമാണ് സൈനയെ എന്നും മുന്നിലെത്തിച്ചിരുന്നത്.
നേട്ടങ്ങളുടെ കൊടുമുടിയിലേക്കു കയറുമ്പോള്‍ സൈനയ്ക്ക് അതൊരു പകവീട്ടല്‍ കൂടിയാണ്. ഒരു കാലത്ത് കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചവരോടുള്ള മധുരപ്രതികാരം. സൈനയ്ക്കു മുമ്പ് താരമായ സാനിയയുടെ നേട്ടങ്ങളേക്കാള്‍ ഏറെ മുകളിലായിരുന്നു സൈന എന്നും. എന്നിട്ടും ഗ്ലാമറിന്റെ ലോകത്തേക്ക് എത്താഞ്ഞതിനാല്‍ കൊണ്ടാടാനും കൊണ്ടുനടക്കാനും ആരുമുണ്ടായില്ല.
ആദ്യ കാലത്ത് സൈനയ്ക്കു വേണ്ടി ഒരു പരസ്യക്കരാര്‍ ഉണ്ടാക്കാന്‍ സൈനയുടെ പരസ്യക്കരാറുകള്‍ മാനേജ് ചെയ്യുന്ന ഗ്ലോബോ സ്‌പോര്‍ട്ടിന് ഏറെ ബുദ്ധിമുട്ടുകള്‍ നേടരിടേണ്ടി വന്നിരുന്നുവത്രേ. പക്ഷേ തുടര്‍ച്ചയായ വിജയങ്ങള്‍ ഇന്ന് സൈനയുടെ പരസ്യമൂല്യം കുതിച്ചുകയറ്റുകയാണ്. 37 ലക്ഷം രൂപയിലേക്കാണ് സൈനയുടെ ബ്രാന്‍ഡ് മൂല്യം കുതിച്ചുകയറിയത്. ഈ വിജയങ്ങള്‍ക്ക് മുന്‍പ് വരെ 10 ലക്ഷം രൂപയില്‍ താഴെയായിരുന്നു. സൈന ലോക ഒന്നാം നമ്പര്‍ താരമാവുകയാണെങ്കില്‍ ഇത് ഒരു കോടിയിലേക്ക് എത്തുമെന്നും ശ്രുതിയുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടീമായ ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായ സൈനയുടെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ ഇപ്പോള്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സാണ്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്‌പോര്‍ട്‌സ് വനിതയായി മാറാന്‍ സൈനക്ക് ഏറെയൊന്നും കഷ്ടപ്പെടേണ്ടിവരില്ലെന്ന് അവര്‍ പറയുന്നു. പരസ്യലോകം പിന്നാലെ പായാന്‍ തുടങ്ങുമ്പോഴും സൈനയ്ക്കു മുന്നില്‍ ഒരു ലക്ഷ്യം മാത്രം. രാജ്യത്തിന് വേണ്ടി ഒരു ഒളിമ്പിക് മെഡല്‍... ഇപ്പോഴത്തെ ഫോം തുടര്‍ന്നാല്‍ അത് അതിമോഹം ആയിരിക്കില്ല, ഉറപ്പ്.

ബാഡ്മിന്റണിലെ 'സൈന'്യാധിപSocialTwist Tell-a-Friend

Wednesday, July 7, 2010

അമേരിക്ക ഉറങ്ങി; പക്ഷേ യൂറോപ്പ് ഉണര്‍ന്നിരുന്നു




















ലോ
കകപ്പ്
ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ ആധിപത്യത്തിന്റെ പിടി അയയുന്നുവോ എന്ന സംശയത്തിന്റെ നിഴലില്‍ 2010 ലോകകപ്പ് കലാശക്കൊട്ടിനൊരുങ്ങുന്നു. ലോക കാല്‍പ്പന്ത് മാമാങ്കത്തിന് തിരശീല വീഴാന്‍ കേവലം രണ്ടു മത്സരം മാത്രം അവശേഷിക്കെ കിരീടം യൂറോപ്പ് വിട്ടു പോകില്ലെന്ന് ഉറപ്പായി.
കിരീടത്തിനു പുറമേ ഒരുപിടി നേട്ടങ്ങളും ആഫ്രിക്കന്‍ മണ്ണില്‍വച്ച് ലാറ്റിനമേരിക്കയുടെ കൈയില്‍നിന്നു വഴുതുന്നതിനാണ് ഈ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്.
ലോകകപ്പില്‍ അവശേഷിച്ച അവസാന നാലു ടീമുകളിലെ ഏക ലാറ്റിനമേരിക്കന്‍ ടീമായ യുറുഗ്വായ് കൂടി കീഴടങ്ങിയതോടെയാണ് യൂറോപ്പ് ലോകകപ്പ് ഉറപ്പിച്ചത്. യുറുഗ്വായെ തോല്‍പിച്ച് കലാശപ്പോരിനെത്തിയ ഹോളണ്ടിന് ജര്‍മനി-സ്‌പെയിന്‍ മത്സരത്തിലെ വിജയികളെയാണ് ഫൈനലില്‍ നേരിടേണ്ടി വരിക. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ടീമായ ഇറ്റലിയായിരുന്നു ചാമ്പ്യന്മാര്‍. അയല്‍ക്കാരായ ഫ്രാന്‍സിനെയാണ് അവര്‍ ഫൈനലില്‍ തോല്‍പിച്ചത്. ഇക്കുറി ഇറ്റലി ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും മറ്റു യുറോപ്യന്‍ ടീമുകള്‍ ആ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ലാറ്റിനമേരിക്കന്‍ പ്രതീക്ഷകളായ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പതനം അവര്‍ക്ക് വഴിയെളുപ്പമാക്കുകയും ചെയ്തു.
1962-ന് ശേഷം ഇതാദ്യമായാണ് ഒരു വന്‍കര ലോകകപ്പ് നിലനിര്‍ത്തുന്നത്. 1958-ല്‍ സ്വീഡന്‍ ലോകകപ്പില്‍ കിരീടം നേടിയ ബ്രസീല്‍ 62-ല്‍ ചിലിയിലും വിജയമാവര്‍ത്തിച്ചപ്പോള്‍ ലാറ്റിനമേരിക്കയാണ് അവസാനമായി ലോകകപ്പ് നിലനിര്‍ത്തിയ വന്‍കര. പിന്നീട് ഓരോ തവണയും യുറോപ്പും ലാറ്റിനമേരിക്കയും കിരീടം കൈമാറി വരികയായിരുന്നു. കഴിഞ്ഞ തവണ യൂറോപ്പ് നേടിയപ്പോള്‍ ഇക്കുറി ഒരു ലാറ്റിനമേരിക്കന്‍ വിജയമായിരുന്നു ഏവരും പ്രതീക്ഷിച്ചത്. അതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ആഫ്രിക്കയില്‍ ആദ്യമായിയെത്തിയ ലോകകപ്പ് മറ്റു ചില പ്രത്യേകതകള്‍ക്കു കൂടി വേദിയാകും. രണ്ടാം സെമിയില്‍ ജര്‍മനി ലോകകപ്പിന് ഇത്തവണ പുതിയ അവകാശികളായിരിക്കും ഉണ്ടാവുക.
സ്‌പെയ്‌നും ഹോളണ്ടും ഇതിനുമുന്‍പ് കപ്പുയര്‍ത്തിയിട്ടില്ല. ബ്രസീല്‍(5), ഇറ്റലി(4) ജര്‍മനി(3) അര്‍ജന്റീന(2) യുറുഗ്വായ്(2), ഇംഗ്ലണ്ട്(1), ഫ്രാന്‍സ്(1) എന്നിവരാണ് ഇതിനു മുമ്പ് ലോകകിരീടം ഉയര്‍ത്തിയിട്ടുള്ളവര്‍.
ഇതു കൂടാതെ ഈ ലോകകപ്പില്‍ ഇനി ആരു ജയിച്ചു കയറിയാലും അവരെ കാത്ത് മറ്റൊരു നേട്ടം കൂടിയുണ്ട്. സ്വന്തം വന്‍കരയ്ക്കു പുറത്ത് ലോകകപ്പ് നേടുന്ന മൂന്നാമത്തെ ടീമെന്ന ബഹുമതിയാണത്. ബ്രസീലിനും( സ്വീഡന്‍, മെക്‌സിക്കോ, യു.എസ്.എ., ദക്ഷിണകൊറിയ/ജപ്പാന്‍ ലോകകപ്പുകളില്‍) അര്‍ജന്റീനയ്ക്കും(1986 മെക്‌സിക്കോ ലോകകപ്പില്‍) മാത്രം അവകാശപ്പെടാനുണ്ടായിരുന്നതായിരുന്നു ഈ നേട്ടം.
ഇതിനെല്ലാം പുറമേ ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ പദവിയും തുടരെ രണ്ടാം തവണ യൂറോപ്പ് സ്വന്തമാക്കും. അഞ്ചു ഗോളുകളുമായി സ്‌പെയിനിന്റെ ഡേവിഡ് വിയ്യയും ഹോളണ്ടിന്റെ വെസ്ലി സ്‌നൈഡറുമണിപ്പോള്‍ ഒന്നാം സ്ഥാനത്ത്. നാലുഗോളുമായി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസും തോമസ് മുള്ളറും തൊട്ടു പിന്നിലുണ്ട്.
അതോടൊപ്പം ഒരുഗോള്‍ കൂടി നേടിയാല്‍ ക്ലോസ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുംമധികം ഗോളുകള്‍ നേടിയ ബ്രസീലിന്റെ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തും. 15 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. രണ്ടുഗോള്‍ നേടാനായാല്‍ ആ റെക്കോഡും യൂറോപ്പിലേക്ക് ചേക്കേറും. അതിനും കൂടി സാക്ഷ്യം വഹിച്ചാല്‍ ആഫ്രിക്കയിലെ വന്യഭൂമി ലാറ്റിനമേരിക്കയുടെ ചുടലപ്പറമ്പായെന്ന് ചുരുക്കിപ്പറയാം.

അമേരിക്ക ഉറങ്ങി; പക്ഷേ യൂറോപ്പ് ഉണര്‍ന്നിരുന്നുSocialTwist Tell-a-Friend

പത്തിന്റെ പത്തി മടങ്ങി



















മ്പര്‍ 10... ജഴ്‌സി മാജിക് നമ്പര്‍ എന്നു വിശേഷണമുള്ള പത്താം നമ്പര്‍ ജഴ്‌സി ആഫ്രിക്കന്‍ ലോകകപ്പിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി. ബ്രസീലിന്റെ പെലെയും അര്‍ജന്റീനയുടെ ഡീഗോ മറഡോണയും ഫ്രാന്‍സിന്റെ സിനദിന്‍ സിദാനും ഭാഗ്യം കൊണ്ടു വന്ന പത്താം നമ്പര്‍ ജഴ്‌സിയാണു ഭാഗ്യക്കേടിന്റെ ചിഹ്നമായത്.

പത്താം നമ്പറിനെ ബ്രസീലുകാര്‍ ഡെസ് എന്നും അര്‍ജന്റീനക്കാര്‍ ഡിയാസ് എന്നും ഓമനപ്പേരില്‍ വിളിക്കുന്നു. ബ്രസീലിന്റെയും റയാല്‍ മാഡ്രിഡിന്റെയും സൂപ്പര്‍ താരം കക്കയാണു പത്താം നമ്പറില്‍ ഇറങ്ങി നിരാശ നല്‍കിയവരില്‍ പ്രധാനി. ഗോളടിക്കാന്‍ അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഒരു ഗോള്‍ പോലും അടിക്കാതെ മടങ്ങിയ കക്ക ബ്രസീല്‍ പുറത്താകുന്നതിനു പ്രധാന കാരണമായി. കക്കയെപ്പോലെ തന്നെ ഗോളടിപ്പിക്കാന്‍ കൂട്ടുനിന്നുവെങ്കിലും ഗോളടിക്കാതെ മടങ്ങിയ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പത്താം നമ്പറിന്റെ ദൗര്‍ഭാഗ്യമായി.

1966 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനു വേണ്ടി പത്താം നമ്പറുകാരനായ ജെഫ് ഹസ്റ്റ് ഹാട്രിക്കടിച്ചിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പത്താം നമ്പറുകാരനായ വെയ്ന്‍ റൂണി തികഞ്ഞ പരാജയമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ സൂപ്പര്‍ താരത്തിന്റെ ഒരു ഷോട്ടു പോലും ദക്ഷിണാഫ്രിക്കയില്‍ ലക്ഷ്യം കണ്ടില്ല.
മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിക്കും ഫ്രാന്‍സിയും 10 ാം നമ്പര്‍ അശുഭമായി. ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ പത്താം നമ്പറില്‍ ഇറങ്ങി ടീമിനെ ഫൈനല്‍ വരെ കൊണ്ടു വന്നപ്പോള്‍ ഇത്തവണ പത്താമനായ അന്റോണിയോ ഡി നതാല്‍ പരാജയമായി.

സിദാനെപ്പോലെ ഫ്രാന്‍സിന്റെ പത്താമനായി തിളങ്ങാനിറങ്ങിയ സിഡ്‌നി ഗോവുവിനും കാലക്കേടായിരുന്നു. ഹോളണ്ടിന്റെ വെസ്ലി സ്‌നൈഡര്‍, സ്‌പെയിന്റെ സെസ്‌ക് ഫാബ്രിഗാസ്, യുറുഗ്വായുടെ ഡീഗോ ഫോര്‍ലാന്‍, യു.എസ്.എയുടെ ലണ്ടന്‍ ഡോണോവന്‍ എന്നിവരാണ് തമ്മില്‍ ഭേദം. ഫോര്‍ലാന്‍ ടീമിനെ സെമിയില്‍ എത്തിച്ചപ്പോള്‍ പക്ഷേ ഡൊണോവന് അത്രയ്ക്കു സാധിച്ചില്ല.
ഫാബ്രിഗാസിന് പത്താം നമ്പര്‍ കുപ്പായമണിഞ്ഞ് കരയ്ക്കിരിക്കാനായിരുന്നു യോഗം. ഫാബ്രിഗാസ് കളിച്ച മത്സരങ്ങളിലെല്ലാം പകരക്കാരനായാണ് കളിത്തട്ടിലിറങ്ങിയത്.

പത്തിന്റെ പത്തി മടങ്ങിSocialTwist Tell-a-Friend

Sunday, June 27, 2010

നീതി നാലു പതിറ്റാണ്ടിനിപ്പുറം?



ചിത്രം 1: 1966-ലെ ഫൈനലില്‍ പശ്ചിമ ജര്‍മനിക്കെതിരേ ജഫ് ഹേഴ്‌സ്റ്റിന്റെ വിവാദ ഗോള്‍.
ചിത്രം
2: ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഫ്രീകിക്ക് ജര്‍മന്‍ ഗോള്‍വരയ്ക്കുള്ളില്‍ പതിക്കുന്നു.


നാല്‍പ്പതു വര്‍ഷമായി അത് ജര്‍മനിയെ നീറ്റുന്നു. ആ നീറ്റലിനു മേല്‍ ഇന്നലെ യുറുഗ്വന്‍ റഫറി ഹൊസേ ലാറിയോന്‍ഡയുടെ ഒരു വിസില്‍ മുഴക്കം പുതുമഴയായി.
40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ റഷ്യന്‍ റഫറി ടോഫിക് ബക്‌റാമോവിന്റെ ഇതുപോലൊരു തീരുമാനം ജര്‍മനിയെ തകര്‍ത്തിരുന്നു. ഇന്ന് ആ തകര്‍ച്ച ഏറ്റുവാങ്ങിയത് ഇംഗ്ലണ്ടാണെന്നു മാത്രം.
ഇന്നലെ ജൊഹാനസ്ബര്‍ഗില്‍ നടന്ന ഇംഗ്ലണ്ട്-ജര്‍മനി പോരാട്ടത്തിന്റെ 38-ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഫ്രീകിക്ക് ജര്‍മന്‍ ഗോള്‍ വര കടന്നത് റഫറി കണ്ടില്ലെന്നു നടിച്ചപ്പോള്‍ ഓര്‍മകളില്‍ തെളിഞ്ഞത് ഇംഗ്ലീഷ് വസന്തം വിരിഞ്ഞ 1966-ലെ ഫൈനല്‍ മത്സരമാണ്.
അന്ന് പശ്ചിമ ജര്‍മനിയെ 4-2ന് തകര്‍ത്ത് ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട ഇംഗ്ലണ്ടിന്റെ ആഹ്‌ളാദങ്ങള്‍ക്ക് വിവാദങ്ങളുടെ നിറമുണ്ടായിരുന്നു. തകര്‍പ്പന്‍ ഹാട്രിക്കുമായി ടീമിനെ കിരീടത്തിലേക്ക് നയിച്ച ജഫ് ഹേഴ്‌സ്റ്റ് നേടിയ രണ്ടാം ഗോളാണ് അന്ന് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
മത്സരത്തിന്റെ നിശ്ചിത സമയത്ത് രണ്ടു ഗോള്‍ വീതമടിച്ച് അന്ന് ഇംഗ്ലണ്ടും ജര്‍മനിയും തുല്യതയിലായിരുന്നു. തുടര്‍ന്ന് അധികസമയത്തിന്റെ 11-ാം മിനിറ്റിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ജര്‍മന്‍ പ്രതിരോധനിരയെ കീറിമുറിച്ച് ബോക്‌സിനു തൊട്ടു പുറത്തു നിന്ന് ഹേഴ്‌സ്റ്റ് തൊടുത്ത ഷോട്ട് ക്രോസ്ബാറില്‍ ഇടിച്ച് നിലത്തു വീഴുകയായിരുന്നു.
പന്ത് ഗോള്‍വരയ്ക്കുള്ളിലാണ് വീണതെന്നു വിധിച്ച റഫറി ബക്‌റാമോവ് ഇംഗ്ലണ്ടിന് ഗോള്‍ അനുവദിച്ചു. യഥാര്‍ഥത്തില്‍ പന്ത് ബാറില്‍ ഇടിച്ച് ഗോള്‍വരയ്ക്കു പുറത്തായിരുന്നു വീണത്. ജര്‍മന്‍ താരങ്ങളുടെ പ്രതിഷേധങ്ങള്‍ ചെവിക്കൊള്ളാതെ ബക്‌റാമോവ് ഇംഗ്ലണ്ടിന് അനുകൂലമായി വിധിപറയുകയായിരുന്നു.ഇതില്‍ തളര്‍ന്നുപോയ ജര്‍മനിയുടെ വിവശതയ്ക്കുമേല്‍ ഒമ്പതു മിനിറ്റിനു ശേഷം ഒരിക്കല്‍ക്കൂടി ഹേഴ്‌സ്റ്റ് നിറയൊഴിച്ച് ഇംഗ്ലണ്ടിനെ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഹേഴ്‌സ്റ്റ് കുറ്റം സമ്മതിക്കും വരെ ഏറെക്കാലം പന്ത് വരയ്ക്കുള്ളിലോ പുറത്തോ വീണതെന്ന് ചര്‍ച്ച നടന്നിരുന്നു. അന്നത്തെ ചതിയും പിന്നത്തെ കുറ്റസമ്മതവുമെല്ലാം ജര്‍മന്‍ ആരാധകരുടെ മനസില്‍ നീറ്റലാണ് സമ്മാനിച്ചത്.
അതിനാണ് ഇന്നലെ അറുതിയായത്. ജര്‍മനി 2-1ന് മുന്നില്‍ നില്‍ക്കെയായിരുന്നു ലാംപാര്‍ഡിന്റെ ഫ്രീകിക്ക്. ബോക്‌സിന്റെ ഇടതു ഭാഗത്തു നിന്ന് ലാംപാര്‍ഡ് എടുത്ത കിക്ക് ജര്‍മന്‍ പ്രതിരോധ മതിലിനെ ചുറ്റി ഗോളി മാനുവല്‍ ന്യൂവറിന്റെ തലയ്ക്കു മുകളില്‍ ബാറിലിടിച്ചു നിലത്തു വീഴുകയായിരുന്നു.
ഗോളെന്നുറപ്പിച്ച് ലാംപാര്‍ഡും സഹതാരങ്ങളും ആഘോഷം തുടങ്ങിയെങ്കിലും റഫറി ലാറിയോന്‍ഡയുടെ തീരുമാനം മറിച്ചായിരുന്നു. റീപ്ലേകളില്‍ പിന്നീട് പന്ത് ഗോള്‍വരകടന്നുവെന്നു വ്യക്തമായി. മത്സരം ജര്‍മനി 4-1ന് ജയിച്ച് ഇംഗ്ലണ്ടിനെ പുറത്താക്കിയതോടെ നാലു പതിറ്റാണ്ട് നീണ്ട ഒരു പ്രതികാരത്തിനും പരിസമാപ്തിയായി.

നീതി നാലു പതിറ്റാണ്ടിനിപ്പുറം?SocialTwist Tell-a-Friend

വെടിയുതിര്‍ക്കാതെ വന്‍തോക്കുകള്‍

ഫ്രിക്കന്‍ വന്‍കരയില്‍ ആദ്യമായി വിരുന്നെത്തിയ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം പ്രീക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളെ നോക്കി നെടുവീര്‍പ്പിടുകയാണ് ഫുട്‌ബോള്‍ ലോകം.
താരപരിവേഷവുമായി ബൂട്ടുനിറയെ 'പ്രഹരശേഷിയുമായി' എത്തിയവരില്‍ പലരും മുനയൊടിഞ്ഞു മടങ്ങുന്നതിനു സാക്ഷിയാകുകയാണ് ദക്ഷിണാഫ്രിക്കയിലെ സ്‌റ്റേഡിയങ്ങള്‍ പലതും. അര്‍ജന്റീനയുടെ 'ദൈവ പുത്രന്‍' ലയണല്‍ മെസി മാത്രമാണ് ഇതിനൊരപവാദം. സ്വന്തം പേരില്‍ ഗോളൊന്നും സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ക്കൂടി മെസി അര്‍ജന്റീന ആദ്യ റൗണ്ടില്‍ അടിച്ച ഏഴു ഗോളുകളില്‍ ആറിലും പങ്കുവഹിച്ചു ആരാധകരുടെ പ്രതീക്ഷ കാത്തു.
അതേ സമയം ലോകകപ്പിനു മുമ്പ് ലോകം തോളിലേറ്റിയ ബ്രസീലിന്റെ കക്ക, ഇംഗ്ലണ്ടിന്റെ വെയ്ന്‍ റൂണി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സ്‌പെയിനിന്റെ ഫെര്‍നാന്‍ഡോ ടോറസ്, ഐവറി കോസ്റ്റിന്റെ ദിദിയര്‍ ദ്രോഗ്ബ, കാമറൂണിന്റെ സാമുവല്‍ എറ്റു എന്നിവര്‍ സ്വന്തം പ്രതിഭയോടു പോലും നീതിപുലര്‍ത്താനാകാതെ നിഴലലിലൊതുങ്ങുന്നതാണ് കാണുന്നത്.
നിര്‍ഭാഗ്യമാണ് മെസിക്കും ഗോളിനുമിടയില്‍ കളിച്ചതെങ്കില്‍ ഇവര്‍ക്ക് അങ്ങനെ ആശ്വസിക്കാന്‍ പോലും അര്‍ഹതയില്ല.
ഗോള്‍മഴപെയ്ത മത്സരത്തില്‍ ഉത്തരകൊറിയയ്‌ക്കെതിരേ ഒരു തവണ ലക്ഷ്യം കണ്ടതാണ് കോടികള്‍ പ്രതിഫലം വാങ്ങുന്ന പോര്‍ച്ചുഗല്‍ നായകന്റെ കേളീമികവ്. ആദ്യ റൗണ്ടിലുടനീളം കളിക്കാനിറങ്ങിയ റൊണാള്‍ഡോ ഭാവനാപൂര്‍ണമായ ഒരു നീക്കം നടത്തുന്നതില്‍ പോലും സമ്പൂര്‍ണ പരാജയമായിരുന്നുവെന്നു വേണം പറയാന്‍. ക്ലബ് മത്സരങ്ങളില്‍ കാണികളെ കൈയിലെടുത്ത തരത്തില്‍ മികച്ച പാസോ ഡ്രിബ്ലിംഗോ പോലും റൊണാള്‍ഡോയുടേതായി കളത്തില്‍ കാണാന്‍ കഴിഞ്ഞില്ല.
ഇതിലും കഷ്ടമാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം വെയ്ന്‍ റൂണിയുടെ അവസ്ഥ. തന്റെ ഫോമിന്റെ ഏഴയലത്തു പോലും എത്താനാകാതെ ഉഴറി നടക്കുന്ന റൂണിയുടെ ചിത്രമാകും ഒരുപക്ഷേ ഈ ലോകകപ്പിന്റെ ദുരന്ത ചിത്രമായി മാറുക. റൂണിയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഇംഗ്ലണ്ട് അതോടെ നടവു തകര്‍ന്ന അവസ്ഥയിലായി. പ്രതിരോധ താരങ്ങളെ വേഗം കൊണ്ടും ചടുലതകൊണ്ടും വിസ്മയിപ്പിച്ചിരുന്ന ഇംഗ്ലീഷ് താരത്തിന്റെ കാലില്‍ നിന്ന് പരുന്ത് കോഴിക്കുഞ്ഞിനെയെന്നപോലെ എതിര്‍ താരങ്ങള്‍ പന്ത് റാഞ്ചുന്നത് ദയനീയ കാഴ്ചയായി.
ബ്രസീല്‍ സൂപ്പര്‍ താരം കക്കയാണ് പരാജയപ്പെട്ട മറ്റൊരു വമ്പന്‍. ടൂര്‍ണമെന്റിന്റെ താരമാകുമെന്ന വീമ്പുമായെത്തിയ കക്കയ്ക്ക് ആകെ സ്വന്തമാക്കാനായത് ഒരു ചുവപ്പു കാര്‍ഡാണ്. എലാനോയും ലൂയിസ് ഫാബിയാനോയും മൈക്കോണും തിളങ്ങിയതിനാല്‍ ഈ പരാജയം അത്രമേല്‍ ശ്രദ്ധയാകര്‍ഷിച്ചില്ലെന്നു മാത്രം.
ഫേവറൈറ്റുകളായി ടൂര്‍ണമെന്റിനെത്തിയ സ്പാനിഷ് പടയ്ക്ക് പ്രതിസന്ധിയാകുന്നത് സ്‌ട്രൈക്കര്‍ ഫെര്‍നാന്‍ഡോ ടോറസിന്റെ ഫോമില്ലായ്മയാണ്. ആഫ്രിക്കന്‍ ലോകകപ്പില്‍ ഗോളടിച്ചു കൂട്ടുമെന്നു കരുതിയ ടോറസിന്റെ ബൂട്ടുകള്‍ ശബ്ദിക്കാതായതോടെ താരത്തെ മുഴുവന്‍ സമയം കളിപ്പിക്കാന്‍ പോലും കോച്ച് തയാറാകുന്നില്ല.
ആഫ്രിക്കയില്‍ ലോകകപ്പ് എത്തിയപ്പോള്‍ ഏറെ ഉയര്‍ന്നു കേട്ട പേരുകളാണ് ദിദിയര്‍ ദ്രോഗ്ബയുടെയും സാമുവല്‍ എറ്റുവിന്റെയും. ക്ലബ് ഫുട്‌ബോളിലെ ഗോളടി യന്ത്രങ്ങളായ ഇവര്‍ ലോകകപ്പില്‍ എതിര്‍ നിരയെ വിറപ്പിക്കുന്നതു സ്വപ്നം കണ്ടായിരുന്നത്രേ അടുത്തിടെ ആഫ്രിക്കന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഉറക്കമുണര്‍ന്നിരുന്നത്.
എന്നാല്‍ കറുത്ത ശക്തിയെ കൂട്ടിലടച്ച് ഇരുവരും പുല്‍മൈതാനത്ത് ഉഴറി നടന്നപ്പോള്‍ ആദ്യ റൗണ്ടില്‍ തന്നെ കാമറൂണും ഐവറികോസ്റ്റും പെട്ടി മടക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കു വേണ്ടി 37 ഗോളുകള്‍ അടിച്ചു കൂട്ടിയ ദ്രേഗ്ബയ്ക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് നേടാനായത് ആകെ ഒരു ഗോള്‍ മാത്രം. ലോകകപ്പിനു മുമ്പ് നേരിട്ട പരുക്കാണ് കാരണമെന്ന് പറയാമെങ്കിലും ചെല്‍സിക്കായി പുറത്തെടുത്ത മികവിന്റെ പത്തിലൊന്നു പോലും സ്വന്തം കാണികള്‍ക്കു മുമ്പില്‍ പുറത്തെടുക്കാനായില്ല. എറ്റുവിനും ആകെ സ്‌കോര്‍ ചെയ്യാനായത് ഒരു ഗോള്‍ മാത്രം.
ജര്‍മനിയുടെ മിറോസ്ലോവ് ക്ലോസ്, ഫ്രാന്‍സിന്റെ ഫ്രാങ്ക് റിബറി, എന്നിവരും പരാജയപ്പട്ടികയിലെ താരകുമാരന്മാരാണ്. താരനക്ഷത്രങ്ങള്‍ മണ്ണില്‍ വീണുടയുമ്പോള്‍ പക്ഷേ അതു സമ്മതിക്കാന്‍ അതതു ടീം മാനേജ്‌മെന്റുകള്‍ മാത്രം തയാറാകുന്നില്ല. എന്തിനും ഏതിനും കാരണം കണ്ടെത്തുന്ന അവര്‍ക്ക് അതിനും പറയാന്‍ ഒരു കാരണം കിട്ടിയിട്ടുണ്ട്.
കുഴപ്പങ്ങള്‍ക്കെല്ലാം കാരണം ജബുലാനിയാണത്രേ. എന്നാല്‍ ഗോള്‍സാലോ ഹിഗ്വയ്‌ന്റെ ഹാട്രിക്കും ജപ്പാന്‍ താരം ഹോണ്ടയുടെ ഫ്രീകിക്ക് ഗോളും, മൈക്കോണിന്റെ അദ്ഭുത ഗോളും പിറന്നത് ഇതേ ജബുലാനിയിലാണെന്ന് അവര്‍ മറന്നുപോകുന്നു.

വെടിയുതിര്‍ക്കാതെ വന്‍തോക്കുകള്‍SocialTwist Tell-a-Friend

Tuesday, June 22, 2010

നൂറ്റാണ്ടിന്റെ ഗോളിന് കാല്‍നൂറ്റാണ്ട്


മെക്‌സികോയിലെ ആസ്റ്റക് സ്‌റ്റേഡിയത്തിലെ പച്ചപ്പുല്‍ മൈതാനത്ത് എതിരാളികളെ വെട്ടിയൊഴിഞ്ഞ് കയറി ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയത്തിലേക്കു ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഇതിഹാസം നിറയൊഴിച്ചിട്ട് കാല്‍നൂറ്റാണ്ട്. ഫുട്‌ബോളിന്റെ ദൈവം കപ്പം കൊടുത്ത ബൂട്ടില്‍ നിന്നു പാഞ്ഞ അദ്ഭുത ഗോളിന് ഇന്നലെ(ജൂണ്‍ 22-ന്) 24 വയസു തികഞ്ഞു. ഒപ്പം 'ദൈവത്തിന്റെ കൈ'കള്‍ക്കും.

പട്ടിണിയും പരിവട്ടവുമായി തേങ്ങിയ ജനതയ്ക്കാകെ ഉണര്‍വും ഉയിരും പകര്‍ന്ന അഭിമാന പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടീമിനെതിരേ 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു മറഡോണയുടെ പ്രകടനം. പിന്നീട് ലോകം ഇതിനെ 'നൂറ്റാണ്ടിന്റെ ഗോള്‍' എന്നു പ്രകീര്‍ത്തിച്ചു. അതിനു മിനിറ്റുകള്‍ക്കു മുമ്പ് 'ദൈവത്തിന്റെ കരസ്പര്‍ശ'മേറ്റും അതേ ഗോള്‍വല പുളകംകൊണ്ടു. ഒരേ മത്സരത്തില്‍ കൈയും കാലും കൊണ്ട് ഗോളടിക്കുകയും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വെറുക്കപ്പെട്ടവനില്‍ നിന്നു വിശുദ്ധനിലേക്കു ഉയര്‍ത്തപ്പെടുകയും ചെയ്ത സുവിശേഷം ഈ കുറിയ മനുഷ്യനു മാത്രം സ്വന്തം.

1982-ലെ ഫോക് ലാന്‍ഡ് യുദ്ധത്തിലെ പരാജയത്തിനു ശേഷം ഓരോതവണയും ഇംഗ്ലണ്ടിനെതിരേ കളിക്കിറങ്ങുമ്പോള്‍ കുരിശുമരണത്തിനു ശേഷമുള്ള ഉയിര്‍പ്പ് ഓരോ അര്‍ജന്റീനക്കാരനും കിനാവു കണ്ടു. അര്‍ജന്റീന താരങ്ങള്‍ക്ക് ആ മത്സരങ്ങള്‍ വെറും കളി മാത്രമായിരുന്നില്ല, മാനം കാക്കുന്നതിനായുള്ള പകവീട്ടല്‍ കൂടിയായിരുന്നു. അപ്പോള്‍ ലോക ഫുട്‌ബോളിന്റെ എണ്ണം പറഞ്ഞ വേദികളിലൊന്നില്‍ എതിരാളിയായി ഇംഗ്ലണ്ടിനെ കിട്ടുമ്പോഴോ? അങ്ങനെയാണ് കാല്‍നൂറ്റാണ്ടു മുമ്പ് ആസ്റ്റക് സ്‌റ്റേഡിയം മറ്റൊരു യുദ്ധമുഖമായത്.

മൂന്‍ അര്‍ജന്റീന താരം റോബര്‍ട്ടോ പെര്‍ഫ്യൂമോ പറയുന്നു: ''1986ല്‍ ഇംഗ്ലണ്ടിനെതിരായ വിജയം കൊണ്ട് ഞങ്ങള്‍ തൃപ്തരാകുമായിരുന്നു. ലോകകപ്പ് ജയിക്കുന്നതു പോലും രണ്ടാമത്തെ കാര്യമായിരുന്നു. ഇംഗ്ലണ്ടിനെ തകര്‍ത്തെറിയുകയായിരുന്നു മുഖ്യം'' 1986 ജൂണ്‍ 22ലെ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യുമ്പോള്‍ മറഡോണയുടെ മനസില്‍ കത്തിനിന്നതും ഈ വികാരമായിരിക്കണം.

അതപ്പാടെ കളത്തില്‍ മാന്ത്രികതയായി വിരിഞ്ഞപ്പോള്‍ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ എന്നും തങ്കലിപികളാല്‍ മാത്രം രേഖപ്പെടുത്താനാകുന്ന ചരിത്രമായി മാറുകയായിരുന്നു. വിവാദവും വിസ്മയവും ഒരുപോലെ കനിഞ്ഞനുഗ്രഹിച്ച ആ മത്സരത്തിന്റെ മാസ്മരിക നിമിഷങ്ങളിലേക്ക്.

അര്‍ജന്റീന കളം നിറഞ്ഞു കളിച്ച ആദ്യ പകുതിക്കു ശേഷം ആറാം മിനിറ്റിലാണ് മറഡോണ ഇന്നും പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങളുടെ ഇതിഹാസ രചന തുടങ്ങിയത്. സ്വന്തം പകുതിയില്‍ നിന്നുള്ള മുന്നേറ്റത്തിനൊടുവില്‍ ഇംഗ്ലണ്ടിന്റെ രണ്ടു പ്രതിരോധ താരങ്ങളെ വെട്ടിച്ചു പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നു മറഡോണ പന്ത് വാള്‍ഡാനോയ്ക്ക് മറിച്ചുനല്‍കി.

ഓടിക്കയറിയ മറഡോണയെ ലാക്കാക്കി വാള്‍ഡാനോ നല്‍കിയ ക്രോസ് പക്ഷേ പ്രതീക്ഷിച്ചതിലും ഉയരത്തിലാണ് ഇംഗ്ലീഷ് ഗോള്‍മുഖത്തേക്കെത്തിയത്. ആറടിയിലധികം ഉയരമുളള ഗോളി പീറ്റര്‍ ഷില്‍ട്ടനൊപ്പം അഞ്ചടി നാലിഞ്ചുകാരന്‍ മറഡോണയും ഉയര്‍ന്നുചാടി. മുഷ്ടികൊണ്ട് പന്ത് വലയിലേക്കു പായിച്ചു.

അകലെനിന്ന് ഓടിയെത്തിയ ടുണീഷ്യന്‍ റഫറി ബെന്നാബര്‍ കാണുന്നത് പന്ത് മറഡോണയുടെ തലയില്‍ നിന്നു വല തുളയ്ക്കുന്നതാണ്. ഇംഗ്ലീഷ് താരങ്ങളുടെ ''ഹാന്‍ഡ് ബോള്‍'' വിളികള്‍ തള്ളി ബെന്നാബര്‍ വിസില്‍ ഊതുമ്പോള്‍ സാക്ഷാല്‍ ദൈവം മുകളിലിരുന്നു മന്ദഹസിച്ചിട്ടുണ്ടാവണം.

മത്സരശേഷം ഫോക്ക്‌ലാന്‍ഡ് ദ്വീപിനുവേണ്ടി ജീവന്‍കൊടുത്ത അര്‍ജന്റീനക്കാരുടെ രക്തത്തിനു പകരമായി ആ ഗോള്‍ എടുത്തുകൊള്ളാന്‍ പറഞ്ഞ മറഡോണ ഇംഗ്ലണ്ടുകാര്‍ക്കു മുമ്പില്‍ ചതിയുടെ പര്യായമാകേണ്ടവനായിരുന്നു. എന്നാല്‍ അതിനു മുമ്പ് തന്നെ മറഡോണ വെറുക്കപ്പെട്ടവനില്‍ നിന്ന് വിശുദ്ധനായി ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞിരുന്നു.

''ദൈവത്തിന്റെ കൈ'' ഗോള്‍ നേടി നാലു മിനിറ്റിനു ശേഷമാണ് കാല്‍പ്പന്ത് ലോകം ഒന്നടങ്കം നമിച്ചു പോയ അദ്ഭുത നീക്കത്തിന്റെ തുടക്കം. 55-ാം മിനിറ്റിലാണ് സ്വന്തം ഹാഫില്‍ നിന്ന് പന്ത് മറഡോണയുടെ ബൂട്ടില്‍ കുരുങ്ങുന്നത്. പിന്നീടുള്ള ഏതാനും നിമിഷങ്ങള്‍ ഫുട്‌ബോളിന്റെ അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയായി. ബൂട്ടിന്‍ തുമ്പില്‍ ഒട്ടിച്ചുവച്ചതു പോലെ പന്തുമായി കുതിച്ച മറഡോണ ആദ്യം പീറ്റര്‍ റീഡിനെ മറികടന്നു ശരീരം വെട്ടിച്ച് വലതുകാല്‍കൊണ്ട് പന്ത് ഡ്രിബിള്‍ചെയ്ത് പീറ്റര്‍ ബിയേഴ്‌സിലിയെയും വിഡ്ഢിയാക്കി ഇടതുവിംഗിലൂടെ ഇംഗ്ലണ്ട് ബോക്‌സിലേക്ക്.

അപകടം മണത്തു തടയാനെത്തിയ ടെറി ബുച്ചറും ടെറി ഫിന്‍വിക്കും ദൗത്യം മറന്നു തങ്ങളെ വെട്ടിയൊഴിഞ്ഞു മുന്നേറിയ മറഡോണയുടെ മാന്ത്രികതയില്‍ അമ്പരന്നു നിന്നുപോയി. മിന്നുന്ന വേഗതയില്‍ കുതിച്ചു വരുന്ന മറഡോണയെക്കണ്ടു മുന്നോട്ടു കുതിച്ച ഗോള്‍ പീറ്റര്‍ ഷില്‍ട്ടന്റെ സമനില തെറ്റിച്ചു പന്ത് വലകുലുക്കുമ്പോള്‍ ഹാന്‍ഡ്‌ബോളിന്റെ രോഷത്തില്‍ ഇരമ്പുകയായിരുന്ന ഗാലറി അമ്പരന്നുനിന്നു. ഒപ്പം ഫുട്‌ബോള്‍ ലോകവും.

ഇതിഹാസം കവിത വിരിയിച്ച ആ നിമിഷത്തില്‍ നിന്ന് ഇംഗ്ലണ്ട് പിന്നീട് ഉണര്‍ന്നെണീറ്റിട്ടില്ല. ലോക ഫുട്‌ബോളും. 24 വര്‍ഷങ്ങള്‍ക്കിപ്പുറം അര്‍ജന്റീനയുടെ കോച്ചായി ലോകകപ്പിനെത്തുന്ന മറഡോണയ്ക്ക് വീണ്ടും ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറില്‍ നേരിടേണ്ടി വന്നേക്കാം. അതു ചരിത്ര നിയോഗം. അപ്പോള്‍ ഇംഗ്ലണ്ട് താരങ്ങളുടെ മനസില്‍ തെളിയുന്നത് മെക്‌സിക്കോയിലെ ആസ്റ്റക് സ്‌റ്റേഡിയത്തിലെ ഗോള്‍പോസ്റ്റിനരികില്‍ സ്ഥാപിച്ച ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ വാക്കുകളായിരിക്കും, ''ഈ പോസ്റ്റിലാണ് ഡീഗോ അര്‍മാന്‍ഡോ മാറഡോണ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ നേടിയത്''.

നൂറ്റാണ്ടിന്റെ ഗോളിന് കാല്‍നൂറ്റാണ്ട്SocialTwist Tell-a-Friend

Saturday, June 12, 2010

Waka Waka


You're a good soldier
Choosing your battles
Pick yourself up
And dust yourself off
And back in the saddle

You're on the frontline
Everyone's watching
You know it's serious
We're getting closer
This isnt over

The pressure is on
You feel it
But you've got it all
Believe it

When you fall get up
Oh oh...
And if you fall get up
Oh oh...

Tsamina mina
Zangalewa
Cuz this is Africa

Tsamina mina eh eh
Waka Waka eh eh

Tsamina mina zangalewa
Anawa aa
This time for Africa

Listen to your god

This is our motto
Your time to shine
Dont wait in line
Y vamos por Todo

People are raising
Their Expectations
Go on and feed them
This is your moment
No hesitations

Today's your day
I feel it
You paved the way
Believe it

If you get down
Get up Oh oh...
When you get down
Get up eh eh...


Tsamina mina zangalewa
Anawa aa
This time for Africa

Tsamina mina eh eh
Waka Waka eh eh

Tsamina mina zangalewa
Anawa aa

Tsamina mina eh eh
Waka Waka eh eh
Tsamina mina zangalewa
This time for Africa

Waka WakaSocialTwist Tell-a-Friend

Friday, June 11, 2010

''സോറി ഒബാമ ; ഞാന്‍ ലോകകപ്പ് കാണുകയാണ്''


മെക്‌സിക്കന്‍ കടലിടുക്കിലെ എണ്ണച്ചോര്‍ച്ചയില്‍ കുളിച്ചിരിക്കുമ്പോള്‍ ജോണ്‍ ബൈഡന്‍ ഇങ്ങനെ പണി തരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. പ്രശ്‌നത്തില്‍ തലപുകഞ്ഞിരിക്കെ സഹായത്തിനാണ് ഉപരാഷ്ട്രപതിയെ വിളിച്ചത്. അപ്പോള്‍ ലഭിച്ച മറുപടി '' സോറി മിസ്റ്റര്‍ പ്രസിഡന്റ്, ഞാന്‍ ലോകകപ്പ് കാണുകയാണ്'' എന്നാണ്.
അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൊഹാനസ്ബര്‍ഗിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ എന്നതിയ ബൈഡന്‍ ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദം പങ്കിടുന്നതിനിടെയാണ് ഇങ്ങനെ പറഞ്ഞത്.
പ്രസിഡന്റ് ദേഷ്യത്തിലാണെന്നു പറഞ്ഞ ബൈഡന്‍ അദ്ദേഹത്തെ തനിച്ചു വിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറിയതിനു മാപ്പും പറഞ്ഞു.
കിക്കോഫിന് ഒരു ദിനം മുമ്പാണ് ബൈഡനും കുടുംബാംഗങ്ങളും ജൊഹാനസ്ബര്‍ഗില്‍ എത്തിയത്. അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിനെ പ്രോത്സാഹിപ്പിക്കാനാണ് തന്റെ വരവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇംഗ്ലണ്ടിനെതിരായ അമേരിക്കയുടെ ആദ്യ മത്സരം കാണാന്‍ ബൈഡനും ഗാലറിയിലുണ്ടാകും.

''സോറി ഒബാമ ; ഞാന്‍ ലോകകപ്പ് കാണുകയാണ്''SocialTwist Tell-a-Friend

Thursday, June 10, 2010

ഭൂഗോളം ഇനി പന്തോളം

കാത്തിരിപ്പ് അവസാനിച്ചു. ഇനി അതിര്‍ത്തികളും ദേശങ്ങളും വര്‍ണവ്യത്യാസവുമില്ലാത്ത 30 ദിനരാത്രങ്ങള്‍. കരുത്തിന്റെയും സാഹസികതയുടെയും മാന്ത്രികതയുടെയും ചുവടുകളുമായി ലോകം കാറ്റുനിറച്ച ജബുലാനിക്കു പിന്നാലെ പായും. അതോടെ കാല്‍പ്പന്തു ജ്വരത്തിനു തീ കൊളുത്തുകയായി.
ആഫ്രിക്കന്‍ വന്‍കരയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്‌ബോളിന് ഇന്നു കിക്കോഫ്. വിജയദാഹവുമായി 32 ലോകരാജ്യങ്ങള്‍ ഇന്നുമുതല്‍ ദീര്‍ഘചതുരത്തിനുള്ളില്‍ പോരടിച്ചു തുടങ്ങും. ഒമ്പതു നഗരങ്ങളിലെ പത്തു വേദികളിലായി 64 മത്സരങ്ങള്‍. ജൂലൈ 11നു ജൊഹാന്നസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഇവരില്‍ ഒരാള്‍ ലോകത്തിന്റെ നെറുകയിലെത്തുവരെ ഇനി ആവേശത്തിന് അതിരില്ല.
ദക്ഷിണാഫ്രിക്കയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലോകമെമ്പാടമുളള ആരാധകരും പോരാട്ടങ്ങള്‍ നെഞ്ചിലേറ്റാന്‍ സജ്ജരായിക്കഴിഞ്ഞു. ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇന്നു മെക്‌സിക്കോയെ നേരിടുന്നതോടെയാണ് ഫുട്‌ബോള്‍ലോകം ഉണരുക. എട്ടു ഗ്രൂപ്പുകളില്‍ നിന്ന് രണ്ടു ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറില്‍ കടക്കും. ഗ്രൂപ്പ് തല മത്സരങ്ങള്‍ ഈ മാസം 22ന് അവസാനിക്കും.
ഉദ്ഘാടനപരിപാടികള്‍ക്ക് ഇന്നലെ രാത്രി തന്നെ ജൊഹാനസ്ബര്‍ഗില്‍ തുടക്കമായി. ലോകോത്തര കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീത വിരുന്നോടെയായിരുന്നു തുടക്കം. പോപ് ഗായിക ഷക്കീറ രചിച്ച് ആലപിച്ച വാക്ക, വാക്ക എന്ന ഗാനമാണ് ഇത്തവണ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം. ഷക്കീറയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ ഗായകസംഘവും അണിനിരന്നു. പോപ് ഗായകരായ ജോണ്‍ ലെജന്‍ഡ്, അലിസിയ കെയ്‌സ്, ജുവാന്‍സ്, ആഫ്രിക്കന്‍ സംഗീതജ്ഞരായ അമദോ, മരിയം തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിന് കൊഴുപ്പേകും.
ഉദ്ഘാടനച്ചടങ്ങ് ലോകത്തിനു മറക്കാനാവാത്ത അനുഭവമാക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ആദ്യ മത്സരത്തിന്റെ തൊട്ടു മുന്‍പു നടക്കുന്ന 30 മിനിറ്റ് ചടങ്ങില്‍ 1581 കലാകാരന്മാര്‍ പങ്കെടുക്കും. ഒരുപാട് ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ആര്‍. കെല്ലി 'സൈന്‍ ഓഫ് എ വിക്ടറി' എന്ന ഗാനം ആലപിക്കും.
വെല്‍കമിങ്ങിംഗ് ദ വേള്‍ഡ് ഹോം എന്ന തീമില്‍ അണിയിചൊരുക്കുന്ന ചടങ്ങ് ആഫ്രിക്കന്‍ കലാരൂപങ്ങളുടെയും സംസ്‌കാരത്തിന്റെയും എല്ലാ സൗന്ദര്യവും അടങ്ങുന്നതായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിനു ചടങ്ങ് തുടങ്ങും.
അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നിവര്‍ക്കാണ് ഇത്തവണ ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്നത്. എല്ലാ ലോകകപ്പുകളിലും പങ്കെടുത്ത ഏക ടീമെന്ന ബഹുമതിയുമായാണ് ബ്രസീല്‍ ആറാം കിരീടം തേടിയെത്തിയിരിക്കുന്നത്. 16 ലോകകപ്പുകളില്‍ പങ്കെടുത്ത ജര്‍മനിയും ഇറ്റലിയുമാണ് രണ്ടാം സ്ഥാനത്ത്. സ്ലൊവാക്യയാണ് ഈ ലോകകപ്പിലെ പുതുമുഖങ്ങള്‍. 1950നു ശേഷം ഏറ്റവും കുറച്ച് പുതുമുഖങ്ങളുള്ള ടൂര്‍ണമെന്റാണിത്.

ഭൂഗോളം ഇനി പന്തോളംSocialTwist Tell-a-Friend

Tuesday, June 8, 2010

പന്താണു താരം


വംശ-ജാതീയ-രാഷ്ട്രീയ വൈരം മറന്ന് ലോകം ഒന്നിക്കുന്ന മാമാങ്കവേദിയാണ് ഫുട്‌ബോള്‍ ലോകകപ്പ്. ഒരോ ലോകകപ്പ് എത്തുമ്പോഴും ലോകം ഒരു പന്തിന് പിറകേ പായും. ഊണും ഉറക്കവുമെല്ലാം പിന്നീട് അതിന്റെ ഗതിവേഗങ്ങള്‍ക്കനുസരിച്ചാകും. ഇതിനിടയില്‍ പലേ ചര്‍ച്ചകളും വിവാദങ്ങളും നൊമ്പരങ്ങളും ഉണ്ടാകും. സര്‍വരേയും ഒന്നിപ്പിച്ച ആ പന്തിനേക്കുറിച്ചും അത് ഉണ്ടായേക്കാം.
1930 മുതല്‍ക്കാണ് ഇങ്ങനെ ഒരു പന്ത് ലോകത്തെ മോഹിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അന്ന് പ്രത്യേകിച്ച ഒരു പന്തില്ലായിരുന്നു. അവരവര്‍ കളിക്കുന്ന പന്തുകളുമായാണ് ടീമുകളെല്ലാം ലോകകപ്പിന് എത്തിയത്. ഓരോ മത്സരങ്ങള്‍ക്കും ഓരോ പന്ത് എന്ന രീതിയിലായിരുന്നു ഫൈനല്‍ വരെ.
പക്ഷേ ഫൈനലില്‍ കളിച്ച ഉറുഗ്വായ്ക്കും അര്‍ജന്റീനയും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമായി. ഒടുവില്‍ ആദ്യ പകുതിയില്‍ അര്‍ജന്റീന അവരുടെ സ്വന്തം പന്തും രണ്ടാം പകുതിയില്‍ ഉറുഗ്വെ, അവരുടെ പന്തുമായി കളിക്കാന്‍ തീരുമാനമായി. ഒന്നാം പകുതിയില്‍ സ്വന്തം പന്തുമായി കളിച്ച അര്‍ജന്റിന 2-1ന് ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വന്തം പന്തുമായി കളിച്ച ഉറുഗ്വെ 4-2ന് മല്‍സരവും ആദ്യ ലോകകപ്പും സ്വന്തമാക്കുകയായിരുന്നു.
ഇത്തവണ അഡിഡാസിന്റെ ജാബുലാനിയാണ് താരം. പോരിനു മുമ്പേ ജാബുലാനി വില്ലനാണെന്നു കാട്ടി പലരും രംഗത്തു വന്നു. ഈ സാഹചര്യത്തില്‍ മുന്‍ ലോകകപ്പുകളില്‍ ഉപയോഗിച്ച അഞ്ചു മികച്ച പന്തുകളെ ഒരിക്കല്‍ കൂടി ഓര്‍ക്കാം.

1. ഓറഞ്ച്(ഇംഗ്ലണ്ട് 1966)

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പന്താണിത്. പന്തിന്റെ ഓറഞ്ച് നിറം തന്നെയാണ് അതിന്റെ സവിശേഷത. ആദ്യമായി ടി വി സംപ്രേക്ഷണം നടത്തിയത് 1966 ലോകകപ്പിലാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സംപ്രേക്ഷണത്തില്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്നതിനായാണ് പന്തിന് ഓറഞ്ച് നിറം തിരഞ്ഞെടുത്തതെന്നാണ് കരുതപ്പെടുന്നത്.

2, ടെല്‍സ്റ്റര്‍ ഡര്‍ലാസ്റ്റ്(പശ്ചിമ ജര്‍മ്മനി 1974)

അഡിഡാസിന്റെ ഐക്കണായി മാറിയ പന്താണ് ടെല്‍സ്റ്റര്‍ സീരീസിലുള്ളത്. 1970 മുതലാണ് ഇത് വന്നതെങ്കിലും 74-ല്‍ ഉപയോഗിച്ച ഡെര്‍ലാസ്റ്റാണ് ഇതില്‍ കേമന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലാണ് പൊതുവെ ഇത് ലഭ്യം. റിനെസ് മൈക്കിള്‍സ് ജന്മം നല്‍കി പിന്നീട് യൂറോപ്പിലെങ്ങും തരംഗമായ ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്‌ബോളിന് കരുത്തേകിയതും ഈ ടെല്‍സ്റ്ററായിരുന്നു.

3, ഫീവര്‍നോവ(കൊറിയ/ജപ്പാന്‍ 2002)

1978 മുതല്‍ ആറു ലോകകപ്പുകളില്‍ ഉപയോഗിച്ചുവന്ന ക്‌ളാസിക് ടാന്‍ഗൊ പന്തുകള്‍ക്ക് പകരമായാണ് ഏഷ്യയിലെ ആദ്യ ലോകകപ്പില്‍ ഫീവര്‍നോവ പന്തുകള്‍ അവതരിപ്പിക്കുന്നത്. വെള്ളയും സ്വര്‍ണ നിറവും കലര്‍ന്ന ഡിസൈനായിരുന്നു അതിന്റെ സവിശേഷത. എന്നാല്‍ ഫീവര്‍നോവയ്ക്ക് ബൗണ്‍സ് ഏറെയാണെന്ന് ചൂണ്ടിക്കാട്ടി, ഇറ്റാലിയന്‍ ഗോളി ബഫണ്‍ ഉള്‍പ്പടെയുള്ള കളിക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

4, അസ്‌റ്റെക(മെക്‌സിക്കോ 1986)

ടാന്‍ഗോ സ്‌റ്റൈലില്‍ രൂപകല്‍പന ചെയ്ത അസ്‌റ്റെകയുടെ സവിശേഷത, ലതര്‍ ഉപയോഗിച്ച് നിര്‍മ്മിക്കാത്ത ആദ്യ ലോകകപ്പ് പന്താണെന്നതാണ്. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച് ഗോളുകള്‍ പിറന്നത് ഈ പന്തിലാണ്. മറഡോണയുടെ വിവാദമായ ദൈവത്തിന്റെ കൈ സ്പര്‍ശമേറ്റ പന്തും നൂറ്റാണ്ടിന്റെ ഗോള്‍ പിറന്ന പന്തും ഇതു തന്നെ.

5. ടീംജീസ്റ്റ്(ജര്‍മനി 2006)

ജര്‍മന്‍ ഫുട്‌ബോളിന്റെ അവിസ്മരണീയ നേട്ടങ്ങളുടെ ഓര്‍മപുതുക്കലായാണ് ടീംജീസ്റ്റ് പന്ത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപകല്‍പന അവരുടെ ദേശീയതയെയും സുവര്‍ണ വരകള്‍ പ്രമുഖ ടൂര്‍ണമെന്റ് വിജയങ്ങളെയും സൂചിപ്പിക്കുന്നു.

പന്താണു താരംSocialTwist Tell-a-Friend

Sunday, June 6, 2010

ഉറക്കം കെടുത്താന്‍ അവര്‍ വരുന്നു

ഇംഗ്ലീഷ് ഫുട്‌ബോള്‍ അധികൃതരുടെ നെഞ്ചിടിപ്പേറ്റി ഇക്കുറിയും അവര്‍ എത്തും. ആഫ്രിക്കയുടെ പകലിരവുകള്‍ക്ക് ഫുട്‌ബോള്‍ സംഗീതം പകരുമ്പോള്‍ അവര്‍ അതിന് കൊഴുപ്പേകും. അതില്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അലിഞ്ഞില്ലാതാകുമോ?
ഇംഗ്ലീഷ് അധികൃതരുടെയും ആരാധകരുടെയും ഉറക്കം കെടുത്തുന്നത് ഈ ചോദ്യമാണ്. തങ്ങളുടെ ആരാധനാ പാത്രങ്ങളായ സൂപ്പര്‍ താരങ്ങളുടെയും മുന്‍ താരങ്ങളുടെയും ഭാര്യമാരും കാമുകിമാരുമാണ് അവരുടെ പ്രശ്‌നം.
വാഗ്‌സ്(വൈവ്‌സ് ആന്‍ഡ് ഗേള്‍ഫ്രണ്ട്‌സ്) എന്ന പേരിലറിയപ്പെടുന്ന സംഘം ഇക്കുറിയും ലോകകപ്പ് മാമാങ്കത്തിന് പോകാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍മാരായ വെയ്ന്‍ റൂണിയുടെ ഭാര്യ കൊളീന്‍ റൂണി, പീറ്റര്‍ ക്രൗച്ചിന്റെ കാമുകി അബ്ബി ക്ലാന്‍സി, പരുക്കിനെത്തുടര്‍ന്ന് പിന്മാറിയ മുന്‍ നായകന്‍ ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്‌ടോറിയ ബെക്കാം 1996-ലെ ലോകകപ്പ് നേടിയ ടീം നായകന്‍ ബോബി മൂറിന്റെ ഭാര്യ ടിനാ മൂര്‍ എന്നിവരാണ് സംഘത്തിലെ പ്രമുഖര്‍. ഇംഗ്ലണ്ട്കാരിയും ജര്‍മന്‍ ഫുട്‌ബോളര്‍ ബാസ്റ്റിന്‍ ഷ്വെയ്‌സ്‌റ്റൈഗറുടെ കാമുകിയുമായ സാറാ ബ്രാന്‍ഡ്‌നറും സംഘത്തിലുണ്ട്.
പൊന്നുരുക്കുന്നിടത്തു പൂച്ചയ്‌ക്കെന്തു കാര്യമെന്നു ചോദിക്കരുത്. പ്രിയതമന്മാര്‍ പന്തു തട്ടുമ്പോള്‍ തങ്ങള്‍ക്കും ചിലതൊക്കെ ചെയ്യാനുണ്ട് എന്ന് അവര്‍ പറയും. സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ കമ്പനികള്‍ക്കു വേണ്ടി ചെറിയ ചെറിയ ഫോട്ടോ ഷൂട്ടുകള്‍, പരസ്യ ചിത്രീകരണങ്ങള്‍, മാഗസിന്‍ കവര്‍ പേജിനു വേണ്ടി ചില മോഡലിംഗ് പൊടിക്കൈള്‍ എന്നിവയൊക്കെയായി അവരും തിരക്കില്‍ തന്നെ. ഇതിന്റെ വരുമാനം പൊടിപൊടിക്കാന്‍ ചില്ലറ പാര്‍ട്ടികളും ഷോപ്പിംഗുകളും.
സൂപ്പര്‍ താരങ്ങളുടെ പങ്കാളികളല്ലെ, വന്നിട്ടു പോകട്ടെ ഇതില്‍ ഭയക്കാനെന്തുണ്ട് എന്നു ചോദിച്ചാല്‍ ഭയമേയുള്ളൂവെന്ന് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് ഫ്രാങ്കോ ബാള്‍ഡീനി പറയും.
കാരണം ഇവര്‍ എത്തിയാല്‍ ലോകകപ്പിലെ ഇംഗ്ലീഷ് സ്വപ്നങ്ങള്‍ പൊലിയുമെന്നാണ് വിശ്വാസം. 2006-ലെ ജര്‍മന്‍ ലോകകപ്പ് തന്നെ ഉദാഹരണവും. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ട് കപ്പ് നേടാത്തതിന് കാരണം വാഗ്‌സിന്റെ സാന്നിദ്ധ്യമാണത്രേ. പന്തു കളിക്കാന്‍ വന്ന തങ്ങളുടെ പ്രിയതമന്മാരെ വളച്ചെടുത്തു വാഗ്‌സ് ബീച്ചില്‍ കുളിക്കാനും കറങ്ങാനും പോയിരുന്നുവെന്ന് കണ്ടുപിടിച്ചത് ഇംഗ്ലീഷ് മാധ്യമങ്ങളാണ്. പരിശീലനം മുടക്കി കറങ്ങിനടന്നിട്ടു തിരിച്ചു വന്നു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരങ്ങള്‍ക്ക് എങ്ങനെ സാധിക്കും. അങ്ങനെയാണത്രേ ജര്‍മനി ലോകകപ്പില്‍ ഇംഗ്ലണ്ട് തോറ്റു പുറത്തായത്.
ആകെ ഒരു തവണ മാത്രമേ ഇംഗ്ലണ്ട് കപ്പില്‍ മുത്തമിട്ടിട്ടുള്ളു. അതു പരിശോധിച്ചാല്‍ ഈ ആരോപണം ആരും ശരിവച്ചുപോകും. അന്ന് 1966-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഈ സംഘത്തെ ടീമിന്റെ ഏഴയലത്ത് അടുപ്പിച്ചിരുന്നില്ല. ഫലമോ കിരീടം കൈയിലിരുന്നു.
എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന ഭാവമേയില്ല വാഗ്‌സിന്. തങ്ങള്‍ സ്വന്തം കാര്യം നോക്കിക്കോളാമെന്നും താരങ്ങള്‍ അവരുടെ കാര്യം നോക്കണമെന്നുമാണ് അവരുടെ അഭിപ്രായം. ഞങ്ങള്‍ ഫുട്‌ബോള്‍ ആരാധകരാണ്. ഒപ്പം പങ്കാളികളും. ഞങ്ങള്‍ വരരുതെന്ന് പറയാന്‍ എന്തവകാശം. ഞങ്ങള്‍ വരുന്നത് ഫുട്‌ബോള്‍ കാണാനും മറ്റുമാണ്. താരങ്ങള്‍ കളിക്കാനും. ഒരോരുത്തരും അവരവരുടെ ജോലിയില്‍ ശ്രദ്ധിക്കൂ-സംഘത്തലൈവി ടീനാ മൂര്‍ പറയുന്നു.
എന്തായാലും വാഗ്‌സ് എത്തുമെന്ന് ഉറപ്പായി. ഇനി പെടാപ്പാട് ഇംഗ്ലീഷ് ഫുട്‌ബോള്‍ മാനേജ്‌മെന്റിനാണ്. എതിര്‍ താരങ്ങളുടെ കടുത്ത ടാക്ലിംഗില്‍ പോലും പതറാത്ത സൂപ്പര്‍ താരങ്ങളുടെ ''കണ്‍ട്രോള്‍'' പോകാതെ നോക്കണമല്ലോ.

ഉറക്കം കെടുത്താന്‍ അവര്‍ വരുന്നുSocialTwist Tell-a-Friend

Saturday, June 5, 2010

നായകനായാല്‍ പണി ഉറപ്പ്‌

ഇംഗ്ലണ്ടില്‍ ലോകകപ്പ് ഫുട്‌ബോള്‍ ടീമിന്റെ നായകനാകാന്‍ ആളില്ലാത്ത അവസ്ഥയുണ്ടാകുമോ? ചരിത്രത്തിന്റെ വിളയാട്ടങ്ങള്‍ പരിശോധിച്ചാല്‍ ഏറെ താമസിയാതെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ഈ ദുര്‍ഗതി നേരിട്ടേക്കാം.
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ താരങ്ങളുടെ സുവര്‍ണ സ്വപ്നമാണ് ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിറങ്ങുകയെന്നത്. കാല്‍പന്ത് മാമാങ്കത്തില്‍ ടീമിനെ നയിക്കാന്‍ കൂടി അവസരം ലഭിക്കുന്നത് മുജ്ജന്മപുണ്യമായാണ് അവര്‍ കാണുന്നത്. എ ന്നാല്‍ ഇംഗ്ലണ്ടില്‍ ആ അവസരം ലഭിക്കുന്ന താരം തലതല്ലിക്കരയുമെന്ന് അണിയറയില്‍ സംസാരമുണ്ട്.
നായകനായാല്‍ ലോകകപ്പ് കളിക്കാനാകുമോ എന്ന ആശങ്കയാണ് ഇതിനു പിന്നില്‍. ഇംഗ്ലീഷ് നായകര്‍ക്ക് മാത്രമാണ് ഈ ദുര്‍ഗതി എന്നുള്ളതും രസാവഹം തന്നെ. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ഒരു വിശ്വാസമുണ്ട്- ലോകകപ്പില്‍ നായകനായാല്‍ ആ താരത്തിന് പരുക്കോ മറ്റെന്തെങ്കിലും കാരണം മൂലമോ ടൂര്‍ണമെന്റ് നഷ്ടമാകും. നിലവിലെ നായകന്‍ റയോ ഫെര്‍ഡിനാന്‍ഡാണ് ഇതിന്റെ ഒടുവിലത്തെ ഇര.
ടീം നായകനായി ഫെര്‍ഡിനാന്‍ഡിനെ കോച്ച് ഫാബിയോ കാപ്പല്ലോ തെരഞ്ഞെടുത്തിട്ട് ഒരാഴ്ചയാകുന്നതേയുള്ളു. ആഫ്രിക്കന്‍ മണ്ണില്‍ കാല്‍തൊട്ട് ആദ്യ ദിനം തന്നെ ഫെര്‍ഡിനാന്‍ഡ് പരുക്കേറ്റ് വീണു. കാലിനു ഗുരുതരമായി പരുക്കേറ്റ ഫെര്‍ഡിനാന്‍ഡിന് ലോകകപ്പില്‍ കളിക്കാനാകില്ല. ഇതോടെ ഒരൊറ്റ മത്സരം പോലും കളിക്കാതെ ഇംഗ്ലീഷ് നായകന്‍ നാട്ടിലേക്ക് വിമാനം കയറുകയാണ്. പരിശീലനത്തിനിടെ സഹതാരം എമില്‍ ഹെസ്‌കിയുമായി കൂട്ടിയിടിച്ചതാണ് പരുക്കിനു കാരണമെങ്കിലും നായകസ്ഥാനം ലഭിച്ചതു മൂലമാണ് ഈ ദുര്‍ഗതി നേരിട്ടതെന്നാണ് ഇംഗ്ലണ്ടിലെ അന്ധവിശ്വാസികള്‍ പറയുന്നത്. എതിര്‍ ടീമിന്റെ കടുത്ത ഫൗളോ റഫറിയുടെ മോശം ഇടപെടലോ കൂടാതെ ഇത്തരത്തില്‍ മടങ്ങേണ്ടി വന്നത് മറ്റെന്തു കാരണത്താലാണെന്നും അവര്‍ ചോദിക്കുന്നു.
ചരിത്രത്തിന്റെ സഹായത്തോടെയാണ് ഇവര്‍ തങ്ങളുടെ വാദഗതി ഉറപ്പിക്കുന്നത്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തില്‍ നിന്ന് ഫെര്‍ഡിനാന്‍ഡിന്റെ മൂന്നു മുന്‍ഗാമികളെയാണ് ഇവര്‍ ഇയര്‍ത്തിക്കാട്ടുന്നത്. ലോകകപ്പിനിടെ ഇത്തരത്തില്‍ മടങ്ങുന്ന നാലാമത്തെ ഇംഗ്ലീഷ് നായകനാണ് ഫെര്‍ഡിനാന്‍ഡ്. കെവിന്‍ കീഗന്‍, ബ്രയാന്‍ റോബ്‌സന്‍, ഡേവിഡ് ബെക്കാം എന്നിവരാണ് നിലവിലെ നായകനു മുമ്പ് ഈ കയ്പുരസം കുടിച്ചവര്‍.
കെവിന്‍ കീഗന്റെ കാലഘട്ടം മുതലാണ് ഈ ദുര്‍ഗതി ഇംഗ്ലണ്ടിനെ പിന്തുടരാന്‍ തുടങ്ങിയത്. 1982 ലോകകപ്പിനു ടീമിനെ നയിക്കാന്‍ നറുക്കു വീണത് കീഗനായിരുന്നു. ഇപ്പോള്‍ ഫെര്‍ഡിനാന്‍ഡ് നേരിട്ട അതേ ദുര്‍ഗതിയായിരുന്നു അന്നു കീഗനെ കാത്തിരുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് പരുക്കേറ്റ കീഗന് ഒറ്റമത്സരം പോലും കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് മിക്ക് മില്‍സാണ് ടീമിനെ നയിച്ചത്.
തുടര്‍ന്നുള്ള രണ്ടു ലോകകപ്പുകളിലും ഇംഗ്ലണ്ടിന് ഇതേ അനുഭവമുണ്ടായി. രണ്ടു തവണയും ബ്രയാന്‍ റോബ്‌സണായിരുന്നു നിര്‍ഭാഗ്യവാനായ ആ നായകന്‍. 1986-ലും 1990-ലും ഇംഗ്ലണ്ടിന്റെ നായകനാകാന്‍ നറുക്ക് ലഭിച്ച റോബ്‌സണ് പക്ഷേ ഒരിക്കല്‍ പോലും മുഴുവന്‍ മത്സരങ്ങളിലും ടീമിനെ നയിക്കാനായില്ല. ദൈവത്തിന്റെ കരസ്പര്‍ശത്തിലൂടെ വിഖ്യാതമായ 86-ലെ സെമി പോരാട്ടത്തിനു മുമ്പാണ് റോബ്‌സണെ പരുക്ക് പിടികൂടിയത്. റോബസ്ണില്ലാതെയിറങ്ങിയ മത്സരം ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്തു. തൊട്ടടുത്ത തവണ നോക്കൗട്ട് റൗണ്ടിന് മുമ്പ് പരുക്കേറ്റ് റോബ്‌സണു തുടര്‍ന്ന് കളിക്കാനായില്ല. ഇംഗ്ലണ്ട് അടുത്ത റൗണ്ടില്‍ എത്താതെ പുറത്തായപ്പോള്‍ കീഗനായിരുന്നു കോച്ച്.
2006-ല്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിനായിരുന്നു ഈ ദുര്‍ഗതി നേരിട്ടത്. അന്ന് ബെക്കാമിന്റെ മികച്ച ഫോമില്‍ കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിന് പോര്‍ച്ചുഗലിനെതിരായ മത്സരത്തിനിടെയാണ് പരുക്കു മൂലം ബെക്കാമിനെ നഷ്ടമായത്. പൊല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരം ഇംഗ്ലണ്ട് അന്ന് 3-1ന് തോല്‍ക്കുകയും ചെയ്തു.
ഒടുവില്‍ ഇപ്പോള്‍ റയോ ഫെര്‍ഡിനാന്‍ഡിനെയാണ് ഈ ദുര്‍ഗതി പിടികൂടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയ ആദ്യ ദിനം തന്നെ വിരുന്നെത്തിയ ദുരന്തം ഇംഗ്ലണ്ടിനെ ഈ ലോകകപ്പില്‍ എങ്ങനെ വേട്ടയാടുമെന്ന് കാത്തിരുന്നു കാണാം.

നായകനായാല്‍ പണി ഉറപ്പ്‌SocialTwist Tell-a-Friend

Friday, June 4, 2010

വളഞ്ഞു പുളഞ്ഞ് വഞ്ചിക്കല്ലേ...


ളയും പുളയും. വളഞ്ഞു പുളഞ്ഞ് വളച്ചൊടിക്കും. ലോക കാല്‍പ്പന്തു മാമാങ്കത്തിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ എതിരാളികളുടെ കരുത്തും ദൗര്‍ബല്യവും ഹരിച്ചു ഗുണിക്കുന്ന ടീം മാനേജുമെന്റുകള്‍ക്ക് ഈ പ്രസ്താവന തലവേദന സൃഷ്ടിക്കുകയാണ്.
ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഉപയോഗിക്കുന്ന പന്ത് ജാബുലാനിയെക്കുറിച്ചാണ് ഈ വിശേഷണങ്ങള്‍. പന്തിന്റെ പ്രവചനാതീത സ്വഭവമാണ് വില്ലന്‍. ഇതിനോടകം തന്നെ നിരവധിപ്പേര്‍ അഭിപ്രായവ്യത്യാസവുമായി രംഗത്തെത്തിക്കഴിഞ്ഞു.
ഒരു പന്തിലെന്തിരിക്കുന്നു എന്നു ചിന്തിക്കാന്‍ വരട്ടെ. എന്താണ് ജാബുലാനി. ജാബുലാനി എന്നാല്‍ ആഫ്രിക്കന്‍ ഭാഷയില്‍ ആനന്ദം നല്‍കുന്നവന്‍ എന്നാണ് അര്‍ഥം. ഭാരം 440 ഗ്രാം. വ്യാസം 69 സെ.മീറ്റര്‍. പാനലുകള്‍ എട്ട്. മത്സരം കഴിയുമ്പോള്‍ കുറയാവുന്ന മര്‍ദംഏറ്റവും കൂടിയത് പത്തുശതമാനം.
പന്തില്‍ പതിനൊന്ന് നിറങ്ങളുണ്ട്. അത് പതിനൊന്ന് കളിക്കാരെ സൂചിപ്പിക്കുന്നു. മാത്രമല്ല, ദക്ഷിണാഫ്രിക്കയിലെ പതിനൊന്ന് ഭാഷകളെയും അത് പ്രതിനിധാനം ചെയ്യുന്നു.ഇവയൊക്കെയാണ് ജാബുലാനിയുടെ സവിശേഷതകള്‍.
എന്നാല്‍ പന്തിന്റെ സ്വഭാവഗുണമാണ് ടൂര്‍ണമെന്റിനു മുന്നേ പലരുടേയും ആനന്ദം നശിപ്പിച്ചിരിക്കുന്നത്. ഭാരക്കുറവ് കാരണം പന്തിന്റെ ഗതിവേഗം നിര്‍ണയിക്കുക എളുപ്പമല്ലെന്നതാണ് ആശങ്കകള്‍ക്ക് പിന്നില്‍.
2006ലെ പന്ത് ടീം ജിസ്റ്റിന് 14 പാനലുകളുണ്ടായിരുന്നു. പാനല്‍ കുറയുമ്പോള്‍ പന്തിന് ഫ്രിക്ഷന്‍ കുറയും വേഗം കൂടും. പാനല്‍ കുറയുമ്പോള്‍ പന്ത് കൂടുതല്‍ വളയുകയും ചെയ്യും. ഗോളികളെ ഭയപ്പെടുത്തുന്ന കാര്യം ഇതാണ്. കളി പുരോഗമിക്കുന്തോറും മര്‍ദം കുറയുമെന്നതിനാല്‍ പന്തിന്റെ വേഗതയിലും ഏറ്റക്കുറച്ചിലുകള്‍ കാണും.
നിര്‍ണായക മത്സരത്തിന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ലയണല്‍ മെസിയുടെയും മറ്റും ഷോട്ടുകള്‍ തടുക്കുകതന്നെ ആയാസകരമാണ്. അപ്പോള്‍ ഷോട്ടില്‍ െമസിയുടെ പ്രഭാവത്തിനും മേലെ പന്തിന്റെ ലീലാവിലാസവും കൂടിയായാല്‍ എതിര്‍ ടീമിന്റെ ഗോളി വെള്ളം കുടിച്ചത് തന്നെ. ഇതാണ് ഇപ്പോഴത്തെ ആശങ്ക-പറയുന്നത് മറ്റാരുമല്ല, ലോകകിരീടം ലക്ഷ്യമിട്ട് ആഫ്രിക്കയിലെത്തിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം കോച്ച് ഫാബിയോ കപ്പെല്ലോ തന്നെ.
ഡേവിഡ് ബെക്കാമിനെയും റൊണാള്‍ഡീഞ്ഞോയെയും പോലെ വളഞ്ഞുപുളഞ്ഞു കിക്കെടുക്കുന്നവര്‍ കൂടിയാണെങ്കില്‍ സ്വന്തം വലയില്‍ ഗോള്‍ വീണതു തന്നെ. ഇതിനു പുറമേ ദക്ഷിണാഫ്രിക്കയിലെ സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന സ്ഥലത്തുള്ള സ്‌റ്റേഡിയങ്ങളില്‍ കളി നടക്കുമ്പോള്‍ ജാബുലാനിയെ നിയന്ത്രിക്കുക ആയാസകരം തന്നെയാകും.
എന്നാല്‍ എത്ര വേഗത്തില്‍ വന്നാലും ഈ പന്ത് പിടിക്കാന്‍ കുറേക്കൂടി എളുപ്പമാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. പന്തില്‍, മുഖക്കുരുപോലെ പരുപരുത്ത പ്രതലമുണ്ട്. ഇതുമൂലം പന്ത് ഗോളികള്‍ക്ക് കൈപ്പിടിയിലൊതുക്കാന്‍ എളുപ്പമാവും. പന്ത് അധികമധികം വഴുതിപ്പോവില്ലെന്ന് ചുരുക്കം.
എത്തിലിന്‍ വിനയില്‍ അസിറ്റേറ്റ് (ഇ.വി.എ.)തെര്‍മോപ്ലാസ്റ്റിക് പോളിയൂറത്തേന്‍ എന്നിവ ഉപയോഗിച്ചാണ് പന്ത് നിര്‍മിച്ചത്. രൂപകല്പന, ഇംഗ്ലണ്ടിലെ ലഗ്ബറോ സര്‍വകലാശാലയുടെ ഗവേഷണ വിഭാഗമായി സഹകരിച്ചായിരുന്നു.
എല്ലാവര്‍ക്കും സന്തോഷം നല്‍കുകയെന്നാണ് ജാബുലാനിക്ക് അര്‍ഥം. എന്നാല്‍ ജൂണ്‍ 11-ന് വിസില്‍ മുഴങ്ങുന്നതു മുതല്‍ക്ക് ആരുടെ സന്തോഷമാകും ജാബുലാനി കെടുത്തുകയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കുന്നത്. അതോടൊപ്പം പരുക്ക് എന്ന വില്ലനെ മനസാ സ്തുതിക്കുന്നവരുമുണ്ട്. പരുക്കില്ലായിരുന്നെങ്കില്‍ ബെക്കാം കളിക്കാനുണ്ടാകുമായിരുന്നു. എങ്കില്‍ പണ്ടേ ഗര്‍ഭിണി പിന്നെ ദുര്‍ബല എന്ന അവസ്ഥയായേനെ എന്നാണ് അവരുടെ അണിയറ സംസാരം. അല്ലെങ്കില്‍ തന്നെ ബെക്കാം കിക്കുകള്‍ തോന്നിയ വഴിക്കാണ് വരിക. അതു ജാബുലാനി കൂടിയാണെങ്കില്‍ പറയുകയും വേണ്ടല്ലോ.

വളഞ്ഞു പുളഞ്ഞ് വഞ്ചിക്കല്ലേ...SocialTwist Tell-a-Friend

Wednesday, June 2, 2010

അവതാരമായി അര്‍ജന്റീന


തനിക്കേറ്റ വിമര്‍ശനങ്ങള്‍ക്ക് ഇതുവരെ മറഡോണ മറുപടി പറഞ്ഞിട്ടില്ല.
ആഫ്രിക്കന്‍ മണ്ണില്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ് അദ്‌ദേഹം എത്തുന്നത്.
ലോകത്തിനു മറുപടി നല്‍കാന്‍ ഇവിടെ തന്റെ കുട്ടികള്‍ക്കൊപ്പം ദൈവത്തിന്റെ കൈകള്‍ ഒരുമ്പെട്ടാല്‍ ആര്‍ക്കാകും തടയാനാകുക? ഇംഗ്ലീഷ് വസന്തവും
സ്പാനിഷ് പോര്‍വീര്യവും ഈറ്റപ്പുലികളും എന്തിനു സാക്ഷാല്‍
മഞ്ഞക്കിളികളുടെവരെ ചിറകു കുഴഞ്ഞ് തളര്‍ന്നു വീണേക്കാം...

ഫുട്‌ബോളിനു ശ്രുതി ചേര്‍ന്ന സംഗീതമില്ലായിരിക്കും; നൃത്തത്തിന്റെ ലാസ്യതാളവും കണ്ടേക്കില്ല. എന്നാല്‍ നീലയും വെള്ളയും ഇടകലര്‍ന്ന സ്ട്രിപ്പുകളണിഞ്ഞ് അവര്‍ പന്തു തട്ടാനിറങ്ങുമ്പോള്‍ റിഹേഴ്‌സല്‍ ചെയ്‌തൊരുക്കിയ ഗാനം കേള്‍ക്കുന്ന നിര്‍വൃതിയിലായിരിക്കും ലോകം; മനംമയക്കുന്ന നൃത്ത ശില്‍പം ആസ്വദിക്കുന്ന ആലസ്യത്തിലായിരിക്കും കാണികള്‍.
അതേ, അതാണ് അര്‍ജന്റീന. മൈതാനഹൃദയത്തെ സിംഫണിയുടെ അരങ്ങായി കാണുന്നവര്‍; കാല്‍പ്പന്തു കൊണ്ടു കവിത വിരിയിക്കുന്നവര്‍. ഇക്കുറിയും ആരാധക ഹൃദയത്തില്‍ കൂടുകൂട്ടാന്‍ അവര്‍ എത്തുന്നു. ആഫ്രിക്കയില്‍ ആദ്യമായി എത്തുന്ന കാല്‍പന്തു മാമാങ്കത്തില്‍ വേഷമാടാന്‍.
ഓരോ ലോകകപ്പ് കഴിയുമ്പോഴും വിധിയും വിളയാടലുകളും എതിരാകുന്ന ട്രാജഡിയാണ് അര്‍ജന്റീന. ഗോളടിക്കാനറിയാത്ത കാല്‍പന്തു കളിക്കാര്‍ എന്ന ആരാധകരുടെ ശാപവചസുകള്‍ സസന്തോഷം ഏറ്റുവാങ്ങി അവര്‍ നടന്നു മറയും. എങ്കിലും എന്നും അവരുടെ സ്ഥാനം ആരാധകഹൃദയങ്ങളിലുണ്ടായിരുന്നു. 2010ലെ മാമാങ്ക വേദിയിലെങ്കിലും ഈ പതിവുതിരക്കഥകള്‍ മാറ്റിയെഴുതപ്പെടുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. കാരണം അര്‍ജന്റീന അവര്‍ക്ക് അത്രമേല്‍ പ്രിയ ടീമാണ്. ഇതിന് അവര്‍ കണ്ടെത്തുന്ന കാരണങ്ങള്‍ എന്തൊക്കെയാണ്.
അര്‍ജന്റീനയുടേത്. മാര്‍ഗമേതായാലും ലക്ഷ്യം ഗോളായല്‍ മതിയെന്ന യൂറോപ്പിന്റെ വന്യമായ ആക്രമണ ശൈലിയെ പുണരാതെ നില്‍ക്കുന്ന അപൂര്‍വം ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൊന്നാണ് അവര്‍. മധ്യവരയ്ക്കു ചുറ്റും പന്തുമായി മേഞ്ഞു നടക്കുന്നവര്‍. മിഡ്ഫീല്‍ഡില്‍ സ്വപ്നാടകം നടത്തുന്നവര്‍. ഇവര്‍ക്ക് എങ്ങനെ എതിര്‍പാളയം തുളച്ച് ആഫ്രിക്കന്‍ മണ്ണില്‍ വെന്നിക്കൊടി പാറിക്കാന്‍ കഴിയും? പക്ഷേ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഉത്തരം നല്‍കാന്‍ നല്‍കാന്‍ ഏറെയൊന്നും ആലോചിക്കേണ്ടി വരില്ല. ഡീഗോ മറഡോണയുടെ ശിക്ഷണത്തില്‍ ലയണല്‍ മെസിയുടെ ആക്രമണവീര്യവുമായി ഇറങ്ങുന്നവരെ എഴുതിത്തള്ളാനാകില്ലല്ലോ?
പക്ഷേ സമവാക്യങ്ങളിലും കണക്കുകൂട്ടലുകളില്‍ ഇക്കുറി അവര്‍ക്ക് അല്പം മങ്ങലേറ്റിട്ടുണ്ടോ എന്നാണ് സംശയം. പ്രതിഭയ്‌ക്കൊത്ത മികവ് കാഴ്ചവയ്ക്കാന്‍ ചിലഅവസരങ്ങളില്‍ അവര്‍ക്കു കഴിയാതെ പോയതാണ് പിന്നിലാകാന്‍ കാരണം.
സമീപകാലത്ത് ലാറ്റിനമേരിക്കന്‍ ശൈലിയിലൂടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത ടീമുകളിലൊന്നാണ് അര്‍ജന്റീന. എന്നാല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ പതിവുപോലെ അനായാസമായിരുന്നില്ല അവരുടെ പ്രയാണം. സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കു വേണ്ടി ഗോളുകള്‍ അടിച്ചു കൂട്ടി മെസി മിന്നുന്ന ഫോമില്‍ നില്‍ക്കെയാണ് ഏറെ അലഞ്ഞ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടുന്നത്.
ഫൈനല്‍സിനുള്ള അവസാന കടമ്പയ്ക്കിറങ്ങുമ്പോള്‍ ഡീഗോയ്ക്കും കുട്ടികള്‍ക്കും മുന്നില്‍ ജയം അല്ലെങ്കില്‍ മരണം എന്നതായിരുന്നു അവസ്ഥ. ഒരു സമനില പോലും ആഫ്രിക്കയെ അക്കരപ്പച്ചയാക്കും എന്ന നിലയില്‍നിന്ന് ദൈവഹിതമെന്നോണമായിരുന്നു അവരുടെ കടന്നു വരവ്. ഇത്തരത്തില്‍ തപ്പിയും തടഞ്ഞുമുള്ള മുന്നേറ്റമായിരുന്നതു കൊണ്ടാകും വാതുവയ്പു പന്തികളില്ലൊം അവര്‍ പിന്നണിയിലായി പോയത്.
എന്നാല്‍ ഇപ്പോള്‍ അര്‍ജന്റീനയ്ക്ക് ഇത് ഉര്‍വശീ ശാപമാണ്. പ്രതീക്ഷകള്‍ ഏറെയുണ്ട്. എന്നാല്‍ തങ്ങളെ ചുറ്റിപ്പറ്റി പ്രവചനങ്ങളില്ല, സമ്മര്‍ദമില്ല. അതിനാല്‍ത്തന്നെ സ്വാഭാവിക കളി കെട്ടഴിക്കാന്‍ പ്രയാസവുമില്ല. ചരിത്രവും ഇത്തരക്കാര്‍ക്കൊപ്പമെന്നതും ആത്മവിശ്വാസം പകരുന്നു. സാധ്യതകള്‍ കല്‍പിക്കപ്പെടാതെയെത്തിയവര്‍ പിന്നീട് കിരീടം കൊത്തിപ്പറക്കുന്ന എത്രയെത്ര കഥകളാണ് മറഡോണയുടെയും ടീമിന്റെയും ആത്മവിശ്വാസം ഉയര്‍ത്തുന്നത്.
1986-ലും ഇങ്ങനെയായിരുന്നു ഡീഗോ എത്തിയത്. തിരിച്ചടികള്‍ക്കും വിമര്‍ശന ശരങ്ങള്‍ക്കുമൊടുവില്‍ യഥാര്‍ഥ പോരാട്ടവേദിയില്‍ ദൈവത്തിന്റെ കൈ പതിഞ്ഞപ്പോള്‍ പിന്നീടെല്ലാം ചരിത്രം. 2002-ല്‍ കര്‍ക്കശക്കാരനായ ലൂയി ഫിലിപ് സ്‌കൊളാരിയുടെ ശിക്ഷണത്തില്‍ ബ്രസീലും കാഴ്ചവച്ചത് ഇതേ തിരിച്ചുവരവു തന്നെ.
അന്നത്തെ ബ്രസീലും ഇന്നത്തെ അര്‍ജന്റീനയും തമ്മില്‍ സാമ്യങ്ങളേറെ. സ്‌കൊളാരിയുടെ ബ്രസീല്‍ യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞു പോരിനു മരണത്തെ കണ്ടപ്പോള്‍ ഇക്കുറി അത് മറഡോണയും കുട്ടികള്‍ക്കുമാണ് ദര്‍ശനം നല്‍കിയത്. സ്‌കൊളാരിയുടെ കളരിയില്‍ സൂപ്പര്‍ താരവും പ്ലേമേക്കറുമായ റൊമാരിയോയ്ക്ക് സ്ഥാനം പോയപ്പോള്‍ മറഡോണയുടെ സ്‌കൂളില്‍ പ്ലേമേക്കര്‍ യുവാന്‍ റോമന്‍ റിക്വല്‍മിക്ക് ടി.സി. ലഭിച്ചു. അന്ന് ഉന്നതങ്ങളില്‍ ബൊളീവിയയോടു ബ്രസീല്‍ തകര്‍ന്നപ്പോള്‍ ഇക്കുറി രക്തം വീണത് അര്‍ജന്റീനയുടേത്. ഇതിനെല്ലാം ശേഷം ബ്രസീലിനു കപ്പ് നേടാമെങ്കില്‍ എന്തുകൊണ്ട് ലയണല്‍ മെസി കളിക്കുന്ന അര്‍ജന്റീനയ്ക്കായിക്കൂടാ അന്തിമ വിജയം.
ഫുട്‌ബോള്‍ ലോകം മുഴുവന്‍ ദൈവത്തെ പോലെ ആരാധിക്കുന്ന മറഡോണയുടെ സാന്നിദ്ധ്യവും അര്‍ജന്റീനയ്ക്ക് കരുത്തു പകരുന്നു. രണ്ടു ലോകകപ്പ് ഫൈനലുകള്‍ കളിച്ച ഇതിഹാസത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും പിഴയ്ക്കില്ലെന്നവര്‍ വിശ്വസിക്കുന്നു. ഇതിനു തെളിവാണ് ആഫ്രിക്കയിലെ അര്‍ജന്റീന്‍ സാന്നിദ്ധ്യം.
മുന്‍ കോച്ച് ബിയേല്‍സയുടെ കീഴില്‍ തോറ്റുതൊപ്പിയിട്ട ടീമിനെ കൈയില്‍ കിട്ടുമ്പോള്‍ ആഫ്രിക്കന്‍ ടിക്കറ്റിനും മരണത്തിനുമിടയില്‍ വെറും ആറു മത്സരങ്ങള്‍ മാത്രമായിരുന്നു മറഡോണയ്ക്കു മുന്നില്‍. ഇതിനിടയില്‍ ടീമിന്റെ അച്ചുതണ്ടായ റിക്വല്‍മിയെ പിണക്കി അയയ്ക്കുകയും ചെയ്തു. നാലുപാടു നിന്നും വിമര്‍ശനങ്ങള്‍. എന്നാല്‍ താന്‍ എന്തുകൊണ്ട് ആരാധ്യനാകുന്നു എന്നു തെളിയിക്കുകയായിരുന്നു പിന്നീട് മറഡോണ. അപ്രശസ്തരെ കണ്ടെത്തിയും പഴയ പടക്കുതിരകളെ തിരിച്ചുവിളിച്ചും ചൂതാട്ടം നടത്തുകയായിരുന്നു ഡീഗോ. അതു വിജയം കണ്ടപ്പോള്‍ കല്ലേറുകള്‍ പൂച്ചെണ്ടുകളായി.
ഇനി അന്തിമ പോരിനിറങ്ങുന്ന മറഡോണയുടെ പടയെ നോക്കൂ. കടലാസിലെ മാത്രം പുലികളല്ല അവര്‍. അതും ഈ ലോകകപ്പ് അര്‍ജന്റീനയ്ക്കാണെന്ന് ഉറച്ചു വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. മിക്ക പരിശീലകരും മുന്നേറ്റ നിരയിലെ മികച്ച കളിക്കാരെ തേടുന്നു. എന്നാല്‍ പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് മറ്റേതൊരു പരിശീലകരേക്കാള്‍ കഷ്ടപ്പെടുകയാണ് മറഡോണ. മുന്നേറ്റനിരയില്‍ ഒന്നിനൊന്നു മികച്ച രീതിയില്‍ കളിക്കുന്ന അഞ്ചുപേരില്‍ നിന്ന് ആരെ തെരഞ്ഞെടുക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്.
ലയണല്‍ മെസി, ഡീഗോ മെലിറ്റോ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നീ അഞ്ചു മിസൈലുകളാണു മറഡോണയുടെ വജ്രായുധങ്ങള്‍. മെസി-മറഡോണ അച്ചു തണ്ടില്‍ വിരിയുന്ന പ്രതീക്ഷകള്‍ പൊലിപ്പിക്കുക മാത്രമാണ് മറ്റുള്ളവരുടെ ദൗത്യമെങ്കില്‍ അതു പോലും എതിരാളികളുടെ സര്‍വനാശത്തിനായിരിക്കുമെന്ന് തീര്‍ച്ച.
മധ്യനിരയില്‍ കളി വിരിയിക്കുന്ന അവര്‍ക്ക് റിക്വല്‍മിയുടെ അഭാവം തിരിച്ചടിയാകുമെന്ന കരുതുന്നവര്‍ക്കു മറുപടിയുമായി നായകന്‍ ഹവിയര്‍ മസ്‌കരാനോ നാലു പ്രതിരോധ ഭടന്‍മാര്‍ക്ക് പിന്തുണയേകി മധ്യനിരയിലുണ്ടാകും. പ്രകടനം പരിശോധിക്കുകയാണെങ്കില്‍ എയ്ഞ്ചല്‍ ഡി മരിയയും മാക്‌സിം റോഡ്രിഗസുംനായകനു കൂട്ടുണ്ടാകും. എന്നാല്‍ യുവാന്‍ സെബാസ്റ്റിയന്‍ വെറോണിനെ മറികടന്നുവേണം മാക്‌സിമിന് ടീമിലെത്താന്‍. മ്യൂസിക്കല്‍ കണ്ടക്ട്രറെ പോലെ ചിട്ടയായാി പ്രവര്‍ത്തിക്കുന്ന റിക്വല്‍മിയുടെ കരക്കാരാണിവരെന്നു കൂടി ചേര്‍ത്തുവായിച്ചാല്‍ മറഡോണയ്ക്ക് എടുത്തു പെരുമാറാനാകുന്ന എത്രയെത്ര ആയുധങ്ങള്‍ പുരയില്‍ ശേഷിക്കുന്നുവെന്ന് ഊഹിക്കാം. രണ്ടു ഫോര്‍വേര്‍ഡുകളെയാണ് മാറഡോണ കളിപ്പിക്കുന്നതെങ്കില്‍ മസ്‌കരാനോയ്‌ക്കൊപ്പം വെറോണും മധ്യനിരയിലുണ്ടാകും.
അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എന്ന നിലയിലായിരിക്കും സൂപ്പര്‍ താരം ലയണല്‍ മെസിയെ അവതരിപ്പിക്കുക. കാനഡയ്‌ക്കെതിരായ സന്നാഹമല്‍സരത്തില്‍ മെസിയെ കളിപ്പിക്കാതിരുന്നത് മാറഡോണയുടെ തന്ത്രമായാണ് കണക്കാക്കുന്നത്. മെസിക്കുവേണ്ടി ലോകകപ്പില്‍ പുറത്തിരിക്കേണ്ടിവരുന്ന പ്രതിഭാധനനായിരിക്കും പാസ്‌റ്റോര്‍ എന്ന കാര്യത്തില്‍ സംശയമില്ല. മെസിക്ക് മുന്നിലായി കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ഡീഗോ മിലിറ്റോ എന്നിവരില്‍ രണ്ടുപേരെയായിരിക്കും മാറഡോണയുടെ ചോയിസുകള്‍.
മിലിറ്റോയെയും ഹിഗ്വെയ്‌നെയും അപേക്ഷിച്ച് വ്യത്യസ്തനാണ് ടെവസ്. പിന്‍നിരയിലേക്കും ഇറങ്ങികളിക്കാന്‍ സന്നദ്ധത കാട്ടുന്ന ടെവസ് നീണ്ട പാസുകള്‍ സ്വീകരിക്കുന്നതിലും മിടുക്കനാണ്. ബോക്‌സിനു പുറത്തുനിന്ന് ഷോട്ട് ഉതിര്‍ക്കുന്നതിലും അവിസ്മരണീയമായ ഡ്രിബിളിംഗിലൂടെയും ആരാധകരുടെ മനംകവരുന്ന കേളീശൈലിയാണ് ഈ മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റേത്.
കരിയറിന്റെ തുടക്കത്തില്‍ പ്ലേമേക്കറായാണ് കളി തുടങ്ങിയതെങ്കിലും ഗോണ്‍സാലൊ ഹിഗ്വെയ്ന്‍ ഇന്നൊരു കളകറഞ്ഞ മുന്നേറ്റക്കാരനാണ്. പെനാല്‍റ്റി ഏരിയയില്‍ ടെവസിനേക്കാള്‍ നാശം വിതയ്ക്കാന്‍ കഴിയുന്ന താരമായാണ് ഹിഗ്വെയ്‌നെ കളിവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. എല്‍ പിപ്പിറ്റ, മാറഡോണയുടെ മരുമകന്‍ കൂടിയായ സെര്‍ജിയോ അഗ്യൂറോ എന്നിവരും മുന്നേറ്റനിരയിലെ വിശ്വസ്തരാണ്.
അര്‍ജന്റീനയുടെ മുന്നേറ്റത്തിലെ പ്രതിഭകളെക്കുറിച്ച് പറയുമ്പോള്‍ മറന്നുപോകരുതാത്ത ഒരു പേരുണ്ട് മാര്‍ട്ടിന്‍ പാലെര്‍മോ. കാരണം യോഗ്യതാ മല്‍സരത്തില്‍ പാലെര്‍മോയുടെ ഗോളിനാണ് അര്‍ജന്റീന തപ്പിയും തടഞ്ഞും ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്.
പതിവില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി പ്രതിരോധം നോക്കൂ. അവിടെ യാതൊരു ബുദ്ധിമുട്ടും കൂടാതെ മാറഡോണയ്ക്ക് കാര്യങ്ങള്‍ നടപ്പിലാക്കാം. ഗബ്രിയേല്‍ ഹെയ്ന്‍സി, വാള്‍ട്ടര്‍ സാമുവല്‍, മാര്‍ട്ടിന്‍ ഡെമിഷെലിസ് എന്നിവരെ വിശ്വസ്തതയോടെ കാവല്‍ ഏല്‍പ്പിക്കാം. പകരക്കാരനായി ജൊനാസ് ഗുട്ടെറെസിനെയും ഇറക്കാം. ഗോളടിക്കുന്നവര്‍ക്ക് പഞ്ഞമില്ലാതിരുന്ന നാട്ടില്‍ നിന്ന് അപൂര്‍വമായി ലഭിക്കുന്ന മിന്നുന്ന ഗോളികളേയും ഇക്കുറി മറഡോണ കൂടെ കൂട്ടിയിട്ടുണ്ട്. സെര്‍ജിയോ റെമേറോയ്ക്കും ഡീഗോ പോസോയ്ക്കും പിന്നില്‍ മൂന്നാം നമ്പര്‍ ഗോളിയായി എത്തുന്നത് ഏറ്റവും മികച്ച യുവ ഗോള്‍കീപ്പര്‍ എന്ന പേരുകേട്ട മരിയോ അന്‍ഡുജാര്‍ ആണെന്നു കൂടിയറിയുമ്പോള്‍ കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കുമൊടുവില്‍ അര്‍ജന്റീനയുടെ ശക്തി എത്രകണ്ടു വര്‍ധിച്ചുവെന്നറിയാം.
തനിക്കേറ്റ വിമര്‍ശനങ്ങള്‍ക്ക് ഇതുവരെ മറഡോണ മറുപടി പറഞ്ഞിട്ടില്ല. ആഫ്രിക്കന്‍ മണ്ണില്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ് മറഡോണ എത്തുന്നത്. ഇവിടെ തന്റെ കുട്ടികള്‍ക്കൊപ്പം ലോകത്തിനു മറുപടി നല്‍കാന്‍ ദൈവത്തിന്റെ കൈകള്‍ ഒരുമ്പെട്ടാല്‍ ആര്‍ക്കാകും തടയാനാകുക. ഇംഗ്ലീഷ് വസന്തവുംസ്പാനിഷ് പോര്‍വീര്യവും ഈറ്റപ്പുലികളും എന്തിനു സാക്ഷാല്‍ മഞ്ഞക്കിളികളുടെവരെ ചിറകു കുഴഞ്ഞ് തളര്‍ന്നു വീണേക്കാം.
മറഡോണ പടയ്‌ക്കൊരുങ്ങിക്കഴിഞ്ഞു. വിധിയുടെ വിളയാട്ടലുകളില്‍ തകര്‍ന്നില്ലെങ്കില്‍ ചൂതാട്ടത്തില്‍ പതറിയില്ലെങ്കില്‍ ജൂലൈ 11-ന് കപ്പില്‍ ചുണ്ടുചേര്‍ത്ത് മറഡോണ മറുപടി നല്‍കിയിരിക്കും. അങ്ങകലെ ദാരിദ്രം തുടികൊട്ടുന്ന ലാറ്റിനമേരിക്കയിലെ അര്‍ജന്റീനയും ഇങ്ങ് പാവയ്ക്കാ പോലുള്ള കേരളത്തിലെ മലപ്പുറവുമെല്ലാം അതിനായി കാത്തിരിക്കുകയാണ്. അവര്‍ക്കിപ്പോള്‍ ഒരു പ്രാര്‍ഥന മാത്രം എന്റെ മെസിഹായേ കാത്തോളണേ...

അവതാരമായി അര്‍ജന്റീനSocialTwist Tell-a-Friend

Friday, May 28, 2010

അലകടലാകാന്‍ അര്‍ജന്റീന


''മെസി ഒരു അസാധാരണ താരം തന്നെ. പക്ഷേ, ഇക്കുറി അര്‍ജന്റീനയ്ക്ക് മെസി മാത്രമല്ലെന്നും ഓര്‍ക്കണം. മെസിക്കുചുറ്റും ഒരുപിടി മികച്ച താരങ്ങളുണ്ട്. കാര്‍ലോസ് ടെവസ്, ഡീഗോ മിലിറ്റോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, ഹാവിയര്‍ മസ്‌കരാനോ അങ്ങനെയുള്ളവര്‍. ഈ ലോകകപ്പില്‍ ഒരു സമ്പൂര്‍ണ ടീമുണ്ടെങ്കില്‍ അത് അര്‍ജന്റീനയാണ് അവരെ പേടിക്കണം'' : ലോതര്‍ മത്തേവൂസ്( മുന്‍ ജര്‍മന്‍ നായകന്‍)




ആകാശ നീലിമയും സമുദ്രത്തിരയുടെ വെളുപ്പും കലര്‍ന്ന ജേഴ്‌സിയില്‍ പന്തു തട്ടാനിറങ്ങുന്ന അര്‍ജന്റീന ആരാധകരുടെ ഹൃദയം കവര്‍ന്നാണ് എല്ലായ്‌പ്പോഴും ലോകകപ്പിനെത്തുക. എന്നാല്‍ ഗോളടിക്കാനറിയാത്ത കാല്‍പ്പന്തു കളിക്കാര്‍ എന്ന പേരും പേറി പലപ്പോഴും വെറും കൈയോടെ മടങ്ങുകയാണ് അവരുടെ പതിവ്.
1986-ല്‍ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ വിജയത്തിനു ശേഷം ഒരിക്കല്‍ പോലും അവര്‍ക്ക് ലോകകപ്പില്‍ മുത്തമിടാനായിട്ടില്ല.
90-ല്‍ ഇപ്പോഴത്തെ കോച്ച് ഡീഗോ മറഡോണ വിശേഷിപ്പിച്ച ഫിഫയുടെ കൊലച്ചതിയില്‍ കലാശപ്പോരില്‍ അവര്‍ മുട്ടുമടക്കിയതിനു ശേഷം ഇതുവരേക്കും അവസാന പോരാട്ട വേദിയില്‍ നിലയും വെള്ളയും വരകളുള്ള ജേഴ്‌സി കണ്ടിട്ടുമില്ല.
ഇക്കുറിയും അര്‍ജന്റീന വരുന്നുണ്ട്. ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കി. അവരുടെ സാധ്യതകളെക്കുറിച്ച്.
മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസ്, ആഫ്രിക്കന്‍ കരുത്തരായ നൈജീരിയ, ഏഷ്യന്‍ ശക്തികളായ ദക്ഷിണകൊറിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന. മറ്റ് ഏഴു ഗ്രൂപ്പുകളെ അപേക്ഷിച്ച് നിലവാരം കുറഞ്ഞ ഗ്രൂപ്പെന്ന വിലയിരുത്തല്‍ ഉണ്ട് ബി ഗ്രൂപ്പിന്.
അര്‍ജന്റീന ഒഴികെയുള്ള ടീമുകള്‍ ദുര്‍ബലരാണ്. എന്നിരുന്നാലും നൈജീരിയ, ഗ്രീസ്, ദക്ഷിണ കൊറിയ ടീമുകള്‍ക്ക് അവരുടേതായ ദിവസം അര്‍ജന്റീനയെപോലുള്ള വമ്പന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാകും.
രണ്ടാം സ്ഥാനത്തിനുവേണ്ടി നൈജീരിയയും ഗ്രീസും തമ്മിലായിരിക്കും പോരാട്ടം. ഏഷ്യന്‍ ടീമുകളില്‍ ഏറെ സാധ്യതയുള്ള ദക്ഷിണകൊറിയയെ പെട്ടെന്ന് എഴുതിതള്ളാനുമാകില്ല.
ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന അര്‍ജന്റീനയുടെ രണ്ടാം റൗണ്ട് പ്രയാണം അനായാസമാകുമെന്നാണ് വിദഗഗ്ധമതം. ലോക ഫുട്‌ബോളറും സൂപ്പര്‍ താരവുമായ ലയണല്‍ മെസിയിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകളത്രയും. മെസിക്കു പുറമേ ഡീഗോ മിലിറ്റോ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഹാവിയര്‍ മസ്‌കരാനോ തുടങ്ങിയ താരങ്ങള്‍ ഒത്തിണക്കത്തോടെ കളിച്ചാല്‍ അര്‍ജന്റീനയുടെ തേരോട്ടം ലോകചാമ്പ്യന്‍ പട്ടം വരെയാകും. എന്നാല്‍ യോഗ്യതാ റൗണ്ടിലെ പോലെ കളിക്കാരെയും ശൈലിയും സംബന്ധിച്ച് മറഡോണയ്ക്ക് തന്നെ ഒരു തിട്ടമില്ലാത്ത അവസ്ഥ ലോകകപ്പിലും തുടര്‍ന്നാല്‍ അര്‍ജന്റീനയുടെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ല.
ഗ്രീസ്‌നൈജീരിയ പോരാട്ടമായിരിക്കും രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കുക. പ്രതിരോധത്തിലൂന്നി കളിക്കുന്ന ശൈലി ഗ്രീസിന് വിനയാകുമോ എന്നതാണ് പ്രധാനം. പഴയകാല ശക്തിയില്ലാത്തതാണ് നൈജീരിയയുടെ പ്രശ്‌നം. 2002ലെ ഹീറോയായ പാര്‍ക്ക് ജി സുംഗിന്റെ കരുത്തില്‍ പന്തു തട്ടുന്ന ഏഷ്യന്‍ ശക്തികളായ കൊറിയയ്ക്ക് ഗ്രീസ്, നൈജീരിയ എന്നിവരെ പിടിച്ചുനിര്‍ത്താനായാല്‍ രണ്ടാം റൗണ്ടിലെത്താനായേക്കാം.

അലകടലാകാന്‍ അര്‍ജന്റീനSocialTwist Tell-a-Friend

കപ്പുയര്‍ത്താന്‍ കാനറികള്‍



രോ ലോകകപ്പ് ഫുട്‌ബോള്‍ വരുമ്പോഴും ബ്രസീലും കൂടെ മത്സരിക്കുന്നവരും എന്നതാണ് അവസ്ഥ. ആരാവും ജേതാവ് എന്ന് ചിന്തിക്കുമ്പാള്‍ ആദ്യത്തെ മൂന്നു പേരില്‍ ആദ്യം കേള്‍ക്കുന്ന പേര് ബ്രസീല്‍ എന്നാകും. ഏറ്റവും കൂടുതല്‍ തവണ കപ്പില്‍ മുത്തമിട്ടതു മാത്രമല്ല ഇതിനു കാരണം. ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കുന്നവര്‍ എന്നുള്ളതു കൊണ്ടാകും.
ഇക്കുറിയും പതിവു തെറ്റുന്നില്ല. ആഫ്രിക്കന്‍ വന്‍കരയിലെ ആദ്യ ലോകകപ്പ് തുടങ്ങാനിരിക്കെ ഫേവറൈറ്റുകളില്‍ മുന്‍പന്തിയിലാണ് ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീല്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, ദിദിയര്‍ ദ്രോഗ്ബയുടെ ഐവറി കോസ്റ്റ്, ഏഷ്യന്‍ പ്രതിനിധികളായ വടക്കന്‍ കൊറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ ബ്രസീലിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച്.കരുത്തും പാരമ്പര്യവും ചരിത്രവും നിരത്തുമ്പോള്‍ ഗ്രൂപ്പില്‍ ബ്രസീലിന് എതിരാളികളില്ലെന്നുവേണം പറയാന്‍. എന്നാല്‍ അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റുന്ന ക്രിസ്റ്റിയാനോയും ദ്രോഗ്ബയും എതിരാളികള്‍ ആകുമ്പോള്‍ അല്‍പം ചിന്തിക്കാതെ വയ്യ. ഇക്കാരണം കൊണ്ടുകൂടിയാകാം ഈ ഗ്രൂപ്പ് മരണ ഗ്രൂപ്പാകുന്നത്.
മധ്യനിരയും മുന്നേറ്റവും ഒരു പോലെ സെറ്റായ ബ്രസീലിന് ഫൈനല്‍ വരെ വളരെ ഈസിയായി കുതിക്കാനാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സമഗ്രാക്രമണത്തിനു മുന്‍തൂക്കം നല്‍കുന്ന പതിവു ബ്രസീലിയന്‍ ഫോര്‍മാറ്റില്‍ നിന്നു വ്യ

ത്യസ്തമായി ഇക്കുറി പ്രതിരോധവും ശക്തമാക്കിയാണ് ബ്രസീലിന്റെ പടയൊരുക്കം.
റൊബീഞ്ഞോ, ഫാബിയാനോ, ആന്‍ഡേഴ്‌സണ്‍ തുടങ്ങി അനവധി ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ബ്രസീലിയന്‍ നിരയില്‍ കക്കയിലാണ് ബ്രസീലിന്റെ കടിഞ്ഞാണ്‍. റയാല്‍ മാഡ്രിഡിന്റെ താരമായ ഈ മുന്‍ ലോക ഫുട്‌ബോളര്‍ മധ്യനിരയില്‍ നെയ്‌തെടുക്കുന്നത് ഫലപ്രാപ്തിയിലെത്തിക്കുകയാണ് മറ്റുള്ളവരുടെ ദൗത്യം. അതിനാല്‍ തന്നെ കക്കയെ കേന്ദ്രീകരിച്ചാണ് ബ്രസീലിന്റെ ഗെയിം പ്ലാനുകള്‍. കക്കയ്‌ക്കൊപ്പം റൊബീഞ്ഞോയും ആന്‍ഡേഴ്‌സണും ഫാബിയാനോയും എല്ലാം ചേരുമ്പോള്‍ എതിര്‍ പ്രതിരോധം വിറയ്ക്കുമെന്നുറപ്പ്.
കക്കയെ കൂടാതെ ഇക്കുറി മറ്റൊരാള്‍ കൂടി ബ്രസീലിയന്‍ നിരയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. പ്രതിരോധക്കോട്ടയുടെ കാവലാളായ ലൂസിയാനോയാണ് കോച്ച് ദൂംഗയുടെ വിശ്വസ്തന്‍. എതിരാളിയെ തവിടുപൊടിയാക്കാന്‍ മറ്റുള്ളവര്‍ കൈമെയ് മറക്കുമ്പോള്‍ കോട്ട കാക്കാന്‍ ദൂംഗ ദൗത്യമേല്‍പിക്കുന്നത് ലൂസിയാനോയിലാണ്. പ്രതിരോധത്തിനൊപ്പം വിംഗുകളിലൂടെ ആക്രമിക്കാനുമുള്ള കഴിവ് ലൂസിയാനോ കോണ്‍ഫഡറേഷന്‍ കപ്പില്‍ തെളിയിച്ചതാണ്. ഇക്കുറി ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതിലും ലൂസിയാനോ മികച്ച പങ്കുവഹിച്ചിരുന്നു.
ഇവരെക്കൂടാതെ മെയ്‌ക്കോണ്‍, ഡാനിയല്‍ ആല്‍വ്‌സ്, ലൂയിസാവോ, ബാപ്റ്റിസ്റ്റ, ലൂസിയോ എന്നിവരും ചേരുമ്പോള്‍ ബ്രസീല്‍ കടലാസില്‍ പുലികള്‍ തന്നെ. ഗോള്‍വലയത്തില്‍ ലോകത്തിലെ തന്നെ മികച്ച കീപ്പറായ ജൂലിയോ സീസറാണ് കാവല്‍ നില്‍ക്കുന്നത്. ഇവയെല്ലാം ചേരുമ്പോള്‍ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുമെന്ന കാര്യത്തില്‍ കോടികണക്കിന് വരുന്ന ആരാധകര്‍ക്ക് സംശയമില്ല.
കാലത്തിനൊത്ത് കേളീശൈലിയിലും മാറ്റം വരുത്തുന്ന ബ്രസീല്‍ ഐവറി കോസ്റ്റിനെയും പോര്‍ച്ചുഗലിനെയും മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായില്ലെങ്കില്‍ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായിരിക്കുമത്. രണ്ടാം സ്ഥാനത്തിനായി പോര്‍ച്ചുഗലും ഐവറി കോസ്റ്റും തമ്മിലാണ് പോരാട്ടം. എങ്കിലും റൊണാള്‍ഡോ, നാനി, കാര്‍വാലോ, ഡെക്കോ എന്നിവരടങ്ങുന്ന പോര്‍ച്ചുഗലിനു തന്നെയാണ് മുന്‍തൂക്കം. പക്ഷേ ദ്രോഗ്ബ ഫോമിലാണെങ്കില്‍ പോര്‍ച്ചുഗല്‍ വിയര്‍ക്കും. മികച്ച പോരാട്ടം പുറത്തെടുക്കാനായിരിക്കും ഉത്തരകൊറിയയുടെ ശ്രമം. ഐവറി കോസ്റ്റിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ കൊറിയക്കാര്‍ക്ക് വലിയ നേട്ടമാകും.

കപ്പുയര്‍ത്താന്‍ കാനറികള്‍SocialTwist Tell-a-Friend

Monday, May 17, 2010

ക്രിക്കറ്റ് തറവാടികളുടെ അശ്വമേധം


മൂന്നു തവണ ഫിഫ്റ്റി ഫിഫ്റ്റിയിലും ഒരു തവണ ചാമ്പ്യന്‍സ് ട്രോഫിയിലും കലാശപ്പോരാട്ടം കൊഴുപ്പിക്കാനെത്തിയിട്ടും സാധിക്കാത്തതാണ് ക്രിക്കറ്റ് തറവാട്ടുകാര്‍ കുട്ടി ക്രിക്കറ്റിലൂടെ സാധിച്ചത്.
കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസില്‍ നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ നായകന്‍ പോള്‍ കോളിംഗ്‌വുഡ് ഓസ്‌ട്രേലിയയ്‌ക്കെതിരേ വിജയ റണ്‍ നേടിയപ്പോള്‍ അതു കൊണ്ടു തന്നെ അത് ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ ഏടായി മാറി.
പിറന്നു വീണ മണ്ണിലേക്ക് ഇതുവരെ ഒരു ക്രിക്കറ്റ് ലോകകപ്പും എത്തി നോക്കിയിട്ടില്ലായിരുന്നു. 50 ഓവര്‍ ലോകകപ്പിന്റെ ആദ്യ മൂന്നു പതിപ്പുകള്‍ക്കും ആതിഥേയത്വം വഹിച്ചിട്ടും അവര്‍ക്ക് ഒരിക്കല്‍ പോലും കിരീടം മാറോടണയ്ക്കാനായിട്ടില്ല. പിന്നീട് രണ്ടു തവണകൂടി ഫൈനലില്‍ കടന്നിട്ടും ഫലം അതുതന്നെ. ഈ വിധിയാണ് വിന്‍ഡീസ് മണ്ണില്‍ കോളിംഗ്‌വുഡും കുട്ടികളും തിരുത്തിക്കുറിച്ചത്.
സ്വപ്ന സമാനമായ കുതിപ്പായിരുന്നു ഇംഗ്ലണ്ട് നടത്തിയത്. ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ട് കാണില്ലെന്ന ധാരണകള്‍ തിരുത്തി കിരീടത്തിലേക്കുള്ള കുതിപ്പ്.
മഴയും മഴ നിയമവും ചതിച്ചപ്പോള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകല്‍ ഭീഷണിയിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്. എന്നാല്‍ മഴയിലൊലിച്ചു പോയ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ ലഭിച്ച ഒരു പോയിന്റുമായി സൂപ്പര്‍ എട്ടില്‍ കടന്ന അവര്‍ പിന്നീട് വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. സൂപ്പര്‍ എട്ടിലെ മൂന്നു മത്സരങ്ങളും ജയിച്ച അവര്‍ സെമിയില്‍ ശ്രീലങ്കയുടെ സിംഹള വീര്യത്തേയും അടക്കിയാണ് കലാശപ്പോരിനെത്തിയത്.
ഫൈനലില്‍ ചിരവൈരികളായ ഓസ്‌ട്രേലിയയ്‌ക്കെതിരേ പുറത്തെടുത്ത പ്രകടനം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ചതായിരുന്നു. കളിയുടെ സമസ്ത മേഖലയിലും അവര്‍ കംഗാരുക്കളെ പിടിച്ചുകെട്ടി.
ആദ്യം ബാറ്റുചെയ്ത ഓസീസിനെ 147 റണ്‍സിലൊതുക്കിയപ്പോഴേ തകര്‍പ്പന്‍ ഫോമിലുളള ഇംഗ്ലണ്ട് കപ്പ് പകുതിയുറപ്പാക്കിയിരുന്നു. ബൗളര്‍മാര്‍ക്കൊപ്പം ബാറ്റ്‌സ്മാന്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18 പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തി. കീസ്‌വെറ്ററിന്റെയും പീറ്റേഴ്‌സന്റെയും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഓസീസിന്റെ പ്രതീക്ഷകള്‍ കരീബിയന്‍ കടലില്‍ മുക്കിയത്. ഇരുവരും രണ്ടാം വിക്കറ്റിന് 111 റണ്‍സെടുത്ത് കിരീടത്തിന് അടിത്തറയൊരുക്കി. കീസ്‌വെറ്റര്‍ 49 പന്തില്‍ 63 റണ്‍സെടുത്തപ്പോള്‍ 59 പന്തില്‍ 47 റണ്‍സായിരുന്നു പീറ്റേഴ്‌സന്റെ സംഭാവന.
അച്ചടക്കമുള്ള ബൗളിംഗും ഫീല്‍ഡിംഗും സമ്മാനിച്ച മേല്‍ക്കൈ നിലനിര്‍ത്തിയ ബാറ്റിംഗ് നിര വിജയത്തിലേക്ക് പന്തടിച്ചകറ്റിയപ്പോള്‍ അത് പോള്‍ കോളിംഗ്‌വുഡ് എന്ന നായകന്റെ വിജയം കൂടിയായി. ടൂര്‍ണന്റെിനിടെ പല നിര്‍ണായക തീരുമാനങ്ങളുമെടുത്ത കോളിംഗ്‌വുഡ് താന്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ പോന്ന നായകനാണെന്ന് സ്വന്തം കര്‍ത്തവ്യം കൊണ്ടും ബോധ്യപ്പെടുത്തി.
2009 ട്വന്റി 20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ശിശുക്കളായ ഹോളണ്ടിനോടു തോറ്റ ഇംഗ്ലണ്ട് ടീമിന്റെ നായകന്‍ എന്ന നിലയില്‍ നിന്ന് 2010ലെ ചാമ്പ്യന്‍ ടീമിന്റെ നായകന്‍ എന്ന കോളിംഗ്‌വുഡിന്റെ വളര്‍ച്ച ഇംഗ്ലീഷ് ക്രിക്കറ്റിന്റെ വളര്‍ച്ച കൂടിയായി. ക്രിക്കറ്റ് ലോകകപ്പ് എന്ന ആശയം രൂപമായിട്ട് 35 വര്‍ഷം കഴിഞ്ഞ് ആദ്യമായി തറവാട്ടു മുറ്റത്ത് ലോകകപ്പ് എത്തുമ്പോള്‍ ക്രിക്കറ്റ് സമവാക്യങ്ങള്‍ മാറുകയാണ്. പുതു രാജാക്കന്മാരുടെ പുതിയ അധ്യായങ്ങള്‍ക്ക് ഇനിയും സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം.

ക്രിക്കറ്റ് തറവാടികളുടെ അശ്വമേധംSocialTwist Tell-a-Friend

Sunday, April 18, 2010

ഇന്ത്യന്‍ പരിവാര്‍ ലീഗ്


ബുദ്ധികൊണ്ടുള്ള ലളിതമായ കളിയാണ് ലളിത് മോഡിയെ എന്നും വിജയങ്ങളില്‍ എത്തിച്ചിരുന്നത്. പഞ്ചദിന പോരാട്ടങ്ങളുടെ വിരസത അകറ്റാനായി ഏകദിനയുദ്ധങ്ങള്‍ കാണാന്‍ ദിവസം മുഴുവനും വിഡ്ഢിപ്പെട്ടിക്കു മുമ്പില്‍ ആവേശത്തോടെ ഇരുന്നവര്‍ക്ക് ആഘോഷിക്കാന്‍ ടി 20 പിറന്നപ്പോള്‍ അതിലും മോഡി കണ്ടതു കച്ചവടം.
കംപ്യൂട്ടറിനെ വെല്ലുന്ന വേഗത്തില്‍ മോഡി കോടികളുടെ കണക്കുകൂട്ടിയപ്പോള്‍ പിറന്ന കുട്ടിയാണ് ഐ.പി.എല്ലെന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ്.
പിറന്നുവീണ രണ്ടാം വര്‍ഷത്തില്‍ ടൂര്‍ണമെന്റിനു സമാന്തരമായി പൊതുതെരഞ്ഞെടുപ്പു നിശ്ചയിച്ച് സര്‍ക്കാര്‍ വെല്ലുവിളിച്ചെങ്കിലും മാനസപുത്രിയെ ദക്ഷിണാഫ്രിക്കയിലേക്കു പറിച്ചുനട്ട മോഡി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ ഇന്ത്യന്‍ പ്രവാസി ലീഗാക്കി.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിജയക്കുതിപ്പു നടത്തുന്ന ഐ.പി.എല്‍. ശതകോടികള്‍ വാരുന്നതിനിടയില്‍ മോഡിക്ക് അല്പം പിഴച്ചു. പിറവിയുടെ നാലാംവര്‍ഷം ആഘോഷിക്കാന്‍ ടീമുകളുടെ എണ്ണം എട്ടില്‍നിന്നു പത്താക്കി ഉയര്‍ത്തിയ മോഡിയുടെ ലക്ഷ്യം ഒരു ഗുജറാത്തി നഗരത്തിന് അവസരം നല്‍കുകയെന്നതായിരുന്നെന്നു പറയപ്പെടുന്നു. അഡാനി, വീഡിയോകോണ്‍ ഗ്രൂപ്പുകളോടായിരുന്നു മോഡിക്കു താല്‍പര്യമെന്നും പ്രചാരണമുണ്ട്.
ഈ ഫ്രാഞ്ചെസികളില്‍ ലളിത് മോഡിക്കു പങ്കാളിത്തം (ഷെയര്‍) ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. കണക്കുകള്‍ പിഴയ്ക്കാതെ ടൂര്‍ണമെന്റ് കോടികള്‍ എണ്ണിക്കൂട്ടുമ്പോഴും മോഡി എക്കാലത്തും സ്വന്തം കാര്യവും നോക്കിയിരുന്നെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍.
മൂന്നു വര്‍ഷം മുമ്പ് ഐ.പി.എല്‍. പൊട്ടിമുളച്ചപ്പോള്‍ ഉണ്ടായിരുന്നു എട്ടു ടീമുകളില്‍ മൂന്നെണ്ണത്തിന്റെയും മാനേജ്‌മെന്റില്‍ തന്റെ സ്വന്തക്കാരെ ഉള്‍പ്പെടുത്താന്‍ മോഡിക്കു കഴിഞ്ഞു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ഭാരവാഹിയായ മോഡിക്ക് അതിന് ഏറ്റവും എളുപ്പം കഴിഞ്ഞതു രാജസ്ഥാന്‍ റോയല്‍സിലാണ്. ബോളിവുഡ് റാണി ശില്‍പ ഷെട്ടിക്കും മറ്റുമൊപ്പം രാജസ്ഥാന്റെ ഉടമസ്ഥാവകാശം കൈവശം വയ്ക്കുന്ന സുരേഷ് ചെല്ലാരം മോഡിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്.
പഞ്ചാബ് കിംഗ്‌സ് ഇലവനാണു മോഡിക്കു പരോക്ഷമായി പങ്കാളിത്തമുള്ള മറ്റൊരു ടീം. പ്രീതി സിന്റയ്ക്കും നെസ് വാഡിയയ്ക്കുമൊപ്പം കരണ്‍ പോളും മോഹിത് ബര്‍മനുമാണ് ടീമിന്റെ ഷെയര്‍ ഉടമകള്‍. മോഡിയുടെ ദത്തുപുത്രിയുടെ ജീവിതപങ്കാളിയാണ് മോഹിത്.
മോഡിയുടെ അടുത്ത സുഹൃത്തുക്കളായ മൊറാനി സഹോദരന്മാരാണ് ഐ.പി.എല്‍. ആരംഭിച്ച വര്‍ഷം ഷാരൂഖ് ഖാനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കാശിറക്കിയത്.
ഇത്തരത്തില്‍ 'സ്വന്തം' ടീമുള്ളതു മോഡിക്കു മാത്രമല്ല. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമ ബി.സി.സി.ഐ. സെക്രട്ടറി എന്‍. ശ്രീനിവാസനാണ്. ടീം ഇന്ത്യയുടെ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്താണ് ചെന്നൈയുടെ ബ്രാന്‍ഡ് അംബാസഡര്‍.
കളിയേക്കാള്‍ ക്രിക്കറ്റിന്റെ സാമ്പത്തികവും വിനോദപരവുമായ സാധ്യതകളാണ് ഐ.പി.എല്‍. ഉന്നംവയ്ക്കുന്നതെന്നാണ് ഉത്തരേന്ത്യന്‍ ലോബിയും ബി.സി.സി.ഐയിലെ ഉന്നതരും നടത്തുന്ന ബിനാമി ഇടപാടുകള്‍ സൂചിപ്പിക്കുന്നത്.
പ്രഥമ ലീഗില്‍ 'മലയാളത്തിന്റെ ശ്രീ' അശ്രീകരം കാട്ടി തല്ലുകൊള്ളിയായപ്പോള്‍ ലീഗ് ഇന്ത്യന്‍ പൊല്ലാപ്പ് ലീഗായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പു ചൂടേല്‍ക്കാതിരിക്കാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നപ്പോള്‍ അത് ഇന്ത്യന്‍ പ്രവാസി ലീഗായി.
മിക്ക ടീം മാനേജ്‌മെന്റുകളിലും തന്റെ അടുപ്പക്കാരുണ്ടെന്നു മോഡി സമ്മതിച്ചപ്പോള്‍ ലീഗിന്റെ പേര് ഇനി ഇന്ത്യന്‍ പരിവാര്‍ ലീഗ് എന്നായിരിക്കുമെന്നാണ് ഐ.പി.എല്ലിലെ ഒരുന്നതന്‍ കമന്റടിച്ചത്. ക്രിക്കറ്റില്‍ ഇപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കാട്ടുന്ന താല്‍പര്യം കാണുമ്പോള്‍ അതിനി എന്നാണ് ഇന്ത്യന്‍ കറപ്ഷന്‍ ലീഗ് ആകുന്നതെന്ന ചോദ്യമാണ് സാധാരണ ക്രിക്കറ്റ് പ്രേമികളുടേത്.

ഇന്ത്യന്‍ പരിവാര്‍ ലീഗ്SocialTwist Tell-a-Friend

Saturday, February 27, 2010

ഇത് കാവ്യനീതി; കാലാതീതനായി സച്ചിന്‍


കാത്തിരുപ്പിന് ഒരു മാധുര്യമുണ്ട്. കാത്തിരുന്നത് കൈവരുമ്പോള്‍ അതിന് അതി മാധുര്യം. അതു നുണയുകയാണ് ഏകദിന ക്രിക്കറ്റ് എന്ന ലാവണ്യ സുന്ദരി. 1971 ജനുവരി അഞ്ചിന് പിറന്നുവീണ നാള്‍തൊട്ടു അവള്‍ കാത്തിരിക്കുകയായിരുന്നു 200 എന്ന മാന്ത്രിക സംഖ്യ കടന്നുവരുന്ന സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന കുറിയ മനുഷ്യന്റെ ഈയൊരു ഇന്നിംഗ്‌സിനായി.
ഒടുവില്‍ ഒട്ടനവധി രാജസൂയങ്ങള്‍ക്കു വേദിയായ ഗ്വാളിയോറില്‍ അതു സംഭവിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി. ഇതിനും ഒരു കാവ്യനീതിയുണ്ടായിരുന്നിരിക്കാം. കാരണം കാടിളക്കി ഇതിനു മുമ്പ് എത്രപേര്‍ വന്നതാണ്... 190 കടന്ന് സയീദ് അന്‍വറും ചാള്‍സ് കവന്‍ട്രിയും അതിനും മുമ്പേ ശ്രീലങ്കയുടെ ജയസൂര്യന്‍. ഇവര്‍ക്കാര്‍ക്കും തള്ളിത്തുറക്കാന്‍ കഴിയാതെ പോയ 200ന്റെ പടിവാതില്‍ ക്രിക്കറ്റ് ദൈവത്തിന്റെ ഒരു തൂവല്‍ സ്പര്‍ശമേറ്റപ്പോള്‍ മലര്‍ക്കെത്തുറന്നു... ദൈവ നിശ്ചയമായിരുന്നിരിക്കാം ഇതിനു പിന്നില്‍. അര്‍ഹിക്കുന്നവനു മാത്രം അതു നല്‍കണമെന്ന ദൃഢനിശ്ചയം. അല്ലെങ്കില്‍ അന്‍വറിന് 194ല്‍ പിഴയ്ക്കില്ലായിരുന്നു... കവന്‍ട്രി 194ല്‍ നില്‍ക്കെ ഓവര്‍ പൂര്‍ത്തിയാകില്ലായിരുന്നു...
പഞ്ചദിന പോരാട്ടങ്ങളുടെ സുവര്‍ണ കാലഘട്ടത്തിനു മേല്‍ ഗ്ലാമര്‍ തരംഗമുയര്‍ത്തി ഏകദിനം പിറന്നപ്പോള്‍ ഒരു ഇരട്ട സെഞ്ചുറി ആരും പ്രതീക്ഷിച്ചതല്ല. എന്നിരിക്കിലും കാലത്തിന്റെ പ്രയാണത്തിനിടയിലെപ്പോഴോ അസംഭവ്യമായതും സംഭവിച്ചേക്കാമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ അതിനു പ്രാപ്തിയുള്ളവരായി അവരുടെ കവടിപ്പലകയില്‍ തെളിഞ്ഞ മുഖങ്ങള്‍ ഒരു വിരേന്ദര്‍ സേവാഗിന്റേയും ഒരു ആദം ഗില്‍ക്രിസ്റ്റിന്റേതുമാണ്. എന്നാല്‍ 36ാം വയസിന്റെ പക്വതയുമായി ഇരുപതുകാരന്റെ ചുറുചുറുക്കോടെ ബാറ്റുവീശിയ സച്ചിന്‍ പ്രവചനങ്ങളേയെല്ലാം കാറ്റില്‍പ്പറത്തി ലക്ഷ്യം ഭേദിച്ചപ്പോള്‍ ആ മാസ്മരിക പ്രകടനത്തിനു മുന്നില്‍ നമിക്കുകയായിരുന്നു ക്രിക്കറ്റ് ലോകം.
ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയായ ഡെയ്ല്‍ സ്‌റ്റെയിനിന്റെയും സംഘത്തിന്റെയും മേല്‍ പടര്‍ന്നു കയറുകയായിരുന്നു സച്ചിന്‍. നേരിട്ട 147ാം പന്തില്‍ 200 എന്ന മാന്ത്രിക സ്‌കോറും കടന്ന്, 50 ഓവറുകള്‍ പൂര്‍ത്തിയാക്കി, അപരാജിതനായി മടങ്ങുമ്പോള്‍ 25 ബൗണ്ടറികളും മൂന്നു സിക്‌സറുകളും ആ വില്ലോയില്‍ നിന്നു പറന്നിരുന്നു. കുറിയ മനുഷ്യന്‍ വലിയ ഷോട്ടുകളുമായി മൈതാനം കൈപ്പിടിയിലൊതുക്കുമ്പോള്‍ ലോകോത്തര പേസ് ബൗളിംഗ് നിര ഓടിയൊളിക്കാന്‍ ഇടമില്ലാതെ പകച്ചുനില്‍ക്കുകയായിരുന്നു.
20 വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറ്റത്തിനിറങ്ങിയ കൊച്ചു സച്ചിനെ നോക്കി പാകിസ്താന്‍ സ്പിന്‍ ഇതിഹാസം അബ്ദുള്‍ ഖാദിര്‍ ചോദിച്ചിരുന്നു '' ഈ പയ്യന്‍ ഇനി എന്തൊക്കെ ചെയ്യും'' എന്ന്. ഇന്ന് ആ പയ്യന്‍ വളര്‍ന്ന് നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് ലോകം ഒരേ സ്വരത്തില്‍ ചോദിക്കുന്നു '' അവന്‍ ഇനി എന്താണ് ചെയ്യാത്തത്'' എന്ന്.
ക്രിക്കറ്റിനോടുള്ള അഭിനിവേശമാണ് സച്ചിനെ ഇത്രകണ്ട് വളര്‍ത്തുന്നത്. മുംബൈയില്‍ രമാകാന്ത് അച്ഛരേക്കറുടെ കളരിയില്‍ കളിപഠിച്ച ബാലന്റെ അതേ ആവേശത്തിലാണ് ഇന്നും സച്ചിന്‍ ക്രീസില്‍ നില്‍ക്കുന്നത്. പഠിച്ച പാഠങ്ങള്‍ പിശകില്ലാതെ ഉരുക്കഴിക്കുന്നതിനൊപ്പം പുതിയവ പഠിക്കാനും കാട്ടുന്ന ഉത്സാഹം സച്ചിനെ എന്നും വേറിട്ടു നില്‍ക്കുന്നു.
ഒരു ബാറ്റ്‌സ്മാനെ തളയ്ക്കാന്‍ ഇന്ന് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെയും മറ്റും സഹായത്തോടെ പദ്ധതികള്‍ തയാറാക്കുന്ന പരിശീലകര്‍ വിളയുന്ന കാലത്ത് ഇവയ്‌ക്കെല്ലാം മറുമരുന്നുമായി സച്ചിന്‍ മാറിനില്‍ക്കുന്നു. ദൗര്‍ബല്യങ്ങളെ ദൗര്‍ബല്യമാക്കി മാറ്റിനിര്‍ത്താതെ അവയെ മെരുക്കാന്‍ സച്ചിന്‍ ശ്രമിക്കുമ്പോള്‍ ക്രിക്കറ്റിന് ലഭിക്കുന്നത് പുതിയ പുതിയ ഷോട്ടുകളാണ്.
അപ്പര്‍ കട്ടും, പാഡില്‍ സ്വീപ്പും, ലാഡര്‍ ഷോട്ടുമെല്ലാം ഈ ഗണത്തില്‍ പെടുന്നു. ഏറ്റവുമൊടുവില്‍ ഗ്വാളിയോറിലെ 35ാം ഓവറില്‍ ഓഫ്‌സൈഡിനു പുറത്തു കുത്തിയ ഡെയ്ല്‍ സ്‌റ്റെയ്‌ന്റെ പന്തിനെ മിഡ്‌വിക്കറ്റ് ബൗണ്ടറിയിലേക്കു പറത്തിയ ''സ്‌പെഷ്യല്‍ ഷോട്ടും'' സച്ചിന്‍ വികസിപ്പിച്ച മറുമരുന്നില്‍ പെടുന്നു. കഴിഞ്ഞ രണ്ടു കളികളില്‍ തന്നെ സമാന രീതിയിലുള്ള പന്തില്‍ പുറത്താക്കിയ സ്‌റ്റെയിനിനെ ക്രീസില്‍ തന്നെ നിന്നുകൊണ്ടു നിലംപറ്റെ പറത്തിയ ആ ഷോട്ട് സച്ചിന്‍ സ്വായത്തമാക്കിയത് ഗ്വാളിയോറിലെ പരിശീലനത്തിനിടെ വെറും ഒരു മണിക്കൂര്‍ കൊണ്ടാണത്രേ. ഇന്ത്യയുടെ സച്ചിന്‍ വെരി വെരി സ്‌പെഷ്യല്‍ ആണെന്നുറപ്പിക്കാന്‍ ഇതില്‍ക്കൂടുതല്‍ തെളിവു വേണോ?
എന്നും എവിടേയും ഒന്നാമനാണ് സച്ചിന്‍. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഒന്നാം സ്ഥാനത്ത് തന്നെ. ഏറ്റവുമധികം റണ്‍സ്, സെഞ്ചുറി, മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ്, ഉയര്‍ന്ന സ്‌കോര്‍... റെക്കോഡുകളുടെ പട്ടികയ്ക്ക് നീളമേറെ. 442 ഏകദിനങ്ങളില്‍ നിന്ന് 17598 റണ്‍സും 166 ടെസ്റ്റുകളില്‍ നിന്ന് 13447 റണ്‍സുമാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. ഏകദിനത്തില്‍ 46ഉം ടെസ്റ്റില്‍ 47ഉം സെഞ്ചുറികള്‍. സെഞ്ചുറികളില്‍ സെഞ്ചുറി തികയ്ക്കാന്‍ ഇനി ഏഴു സെഞ്ചുറികള്‍ കൂടി മതി. ഈ സീസണില്‍ മാത്രം അടിച്ചുകൂട്ടിയത് 10 സെഞ്ചുറികളാണ്. 10 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ചു്വറികളും ഏകദിനത്തില്‍ നാലു സെഞ്ചുറികളുമാണ് ലിറ്റില്‍മാസ്റ്റര്‍ സ്‌കോര്‍ ചെയ്തത്.
കണക്കുകളില്‍ ഇനി സച്ചിന്റെ മുമ്പില്‍ തലകുനിക്കാത്തത് ഒരേയൊരു റെക്കോഡ് മാത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്നവ്യക്തിഗത സ്‌കോറായ സാക്ഷാല്‍ ബ്രയന്‍ ചാള്‍സ് ലാറുയടെ പേരിലുളള 400 റണ്‍സിന്റെ റെക്കോര്‍ഡ്. അതും സച്ചിന്‍ മറികടക്കുമെന്ന് ഇന്ത്യ ഒരേസ്വരത്തില്‍ പറയുന്നു. റെക്കോഡുകള്‍ സച്ചിനെ ഇങ്ങോട്ടു തേടിവരുമത്രേ. കാരണം അതു സച്ചിന്റെ പേരില്‍ ആയാല്‍ മാത്രമേ അതിനു തിളമുണ്ടാകൂവെന്ന്.
അതെല്ലാം കണക്കുകളുടെ കളി. ഈ കണക്കുകള്‍ക്കപ്പുറമാണ് സച്ചിന്റെ കളി. അത് കാണാന്‍ ഭാഗ്യം സിദ്ധിച്ച ഈ തലമുറ ഭാഗ്യവാന്മാര്‍ തന്നെ. നന്ദി സച്ചിന്‍ നന്ദി... അനുകരിക്കാനാകാത്ത മാന്ത്രിക സ്പര്‍ശമുള്ള ആ ബാറ്റിംഗിലൂടെ ഈ തലമുറയെ ഒന്നടങ്കം ആനന്ദിപ്പിച്ചതിന്... തീര്‍ത്താല്‍ തീരാത്ത നന്ദി...

ഇത് കാവ്യനീതി; കാലാതീതനായി സച്ചിന്‍SocialTwist Tell-a-Friend

Friday, February 19, 2010

മധുവിധു എത്രനാള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിന്റെ ആഹ്‌ളാദം.

ന്ത്യന്‍ ക്രിക്കറ്റിന്റെ മക്കയില്‍ വീണ്ടുമൊരു ഐതിഹാസിക വിജയം. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി മങ്ങിയ വെളിച്ചത്തില്‍, അസ്തമിച്ച പ്രതീക്ഷകളെ പൊലിപ്പിച്ച് ഭാജി പകര്‍ന്ന ഉണര്‍വിന്റെ ആലസ്യത്തിലായിരിക്കും ഇന്നലെ ടീം ഇന്ത്യ ഉറക്കമുണര്‍ന്നത്.
ചിരകാല അഭിലാഷമായിരുന്ന ആ ഒന്നാം നമ്പര്‍ പദവി കൈക്കുടന്നയില്‍ ലഭിച്ചതിന്റെ ആവേശവും ആഹഌദവും ഒട്ടൊന്നടങ്ങാന്‍ ഇനിയും ദിനങ്ങളെടുത്തേക്കും. എന്നാല്‍ ആരാധനയും ആവേശവും ഇടവേളയെടുക്കുന്ന അല്പമാത്ര നിമിഷങ്ങളില്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഭീകരമായിരിക്കും അതിന്റെ മുഖം.
പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്താ രാജകുമാരന്‍ സൗരവ് ഗാംഗുലി ചിതറിച്ച തീപ്പൊരിയാണ് കഴിഞ്ഞ ദിവസം മഹേന്ദ്ര സിംഗ് ധോണിയും കൂട്ടരും ജ്വലിപ്പിച്ചത്.
വിജയത്തെ വാഴ്ത്താന്‍ വിശേഷണങ്ങള്‍ തേടുന്നവര്‍ സത്യത്തെ മറയ്ക്കുന്നു.
ഇന്ത്യദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര അവസാനിച്ചപ്പോള്‍ ഇന്ത്യ നമ്പര്‍ വണ്‍ ആയി. എന്നാല്‍ ജയം ഇന്ത്യക്കായിരുന്നോ? ഇവിടെ ജയിച്ചതാരാണ്... രണ്ടാമനെന്ന പേരുമായിവന്ന് മാന്യമായി അതു കാത്ത ദക്ഷിണാഫ്രിക്കയോ, സ്വന്തം തിണ്ണമിടുക്കില്‍ അഹങ്കരിച്ച് ഒടുവില്‍ വാലുമുറിച്ച് രക്ഷപ്പെട്ട ആതിഥേയരോ?
ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ രാജസിംഹാസനത്തില്‍ ഉപവിഷ്ടരായിട്ടേ ഉണ്ടായിരുന്നുള്ളൂ ടീം ഇന്ത്യ. തൊട്ടുമുമ്പു നടന്ന ''അയല്‍ വീടു'' സന്ദര്‍ശത്തില്‍ താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനോടു കഷ്ടിച്ചു രക്ഷപെട്ട ആശ്വാസത്തിലും.
ആദ്യ ടെസ്റ്റില്‍ തോറ്റമ്പിയെങ്കിലും ഈഡനില്‍ വസന്തം വിരിയിച്ച് ഇന്ത്യ ഒന്നാം സ്ഥാനം കാത്തു. എന്നാല്‍ ധാക്കയിലെ പിള്ളേരു കളിക്കു മുമ്പിലും ആഫ്രിക്കയുടെ പേസ് കരുത്തിനു മുമ്പിലും പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ചൂളിയത് വാഴ്ത്തുപാട്ടുകാര്‍ മനപൂര്‍വം മറക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ ബിഗ് ത്രീ സച്ചിന്‍ദ്രാവിഡ്‌ലക്ഷ്മണ്‍ ത്രയങ്ങളില്‍ ആരെങ്കിലും ഒരാള്‍ ഇല്ലാതായാല്‍ പോലും കാറ്റിലെ കാറ്റാടി മരമാണ് തങ്ങളെന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിര ഇപ്പോഴും തെളിയിച്ചു.
ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഇന്ത്യയുടെ നില ഭദ്രമല്ലെന്ന് ഹാഷിം അംലയും സംഘവും ഇക്കുറി കാട്ടിത്തന്നു. സഹീര്‍ഖാനെ ഒഴിവാക്കിയാല്‍ പേരിനു പോലും പേസില്ലാത്ത പേസ് ബാറ്ററിയും പ്രതാപകാലത്തെ ഓര്‍മകളില്‍ വിഹരിക്കുന്ന സ്പിന്‍ വിഭാഗവുമാണ് ഇന്ത്യക്കുള്ളത്. സ്വന്തം മണ്ണിലെ സ്പിന്‍തന്ത്രം പണ്ടേപോലെ ഫലിക്കുന്നില്ലെന്നും വ്യക്തമായി. ഈ ഗണത്തിലെ അവസാന കണ്ണിയായ അനില്‍ കുംബ്ലെ വിടവാങ്ങിയപ്പോള്‍ ഹര്‍ഭജനിലായിരന്നു പ്രതീക്ഷ. എന്നാല്‍ ഭാജിക്ക് അത് സഫലീകരിക്കാനാകാതെ പോകുമ്പോള്‍(രണ്ടാം ടെസ്റ്റ് ഒഴിവാക്കിയാല്‍) തകരുന്നത് ഗതകാല പ്രൗഡികൂടിയാണ്. നിലവില്‍ ഹര്‍ഭജന്‍ സിംഗിന് പകരക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ആഭ്യന്തരക്രിക്കറ്റില്‍പ്പോലും ഒരുപേരില്ലെന്ന അവസ്ഥയാണ്. ഇങ്ങനെയുളള സാഹചര്യത്തിലാണ് ടീം ഇന്ത്യ ലോകറാങ്കിംഗിലെ ഒന്നാംസ്ഥാനം നിലനിറുത്താന്‍ ഒരുങ്ങുന്നത്.
ഇതൊക്കെ ക്ഷമിക്കത്തക്ക പിഴവുകള്‍. എന്നാല്‍ താരങ്ങള്‍ കൈമെയ് മറന്നു പൊരുതി നേടിയ സ്ഥാനം ഉറയ്ക്കാതെ നില്‍ക്കുന്നത് പണമെണ്ണുന്ന തിരക്കില്‍ ബുദ്ധിമന്ദിച്ചു പോയ മേലാളന്മാരുടെ പിടിപ്പുകേടുകാരണമാണ്.
പണക്കിലുക്കത്തിന്റെ നൂപുരധ്വനികളില്‍ മയങ്ങി ബി.സി.സി.ഐ. ടെസ്റ്റ് മത്സരങ്ങളോടു കാട്ടിയ അവഗണന ഈ സിംഹാസനത്തിന്റെ കടയ്ക്കല്‍വച്ച കോടാലിയായി മാറുകയാണ്. ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടത്രമല്‍സരങ്ങള്‍ ഇന്ത്യക്ക് ഇനിയില്ലാത്തതാണ് പ്രശ്‌നം.
അതേസമയം കൊല്‍ക്കത്തയില്‍ കൈവിട്ട ഒന്നാം നമ്പര്‍ പദവി തിരിച്ചുപിടിക്കാന്‍ സ്മിത്തിനും കൂട്ടര്‍ക്കും വരുന്ന ജൂണില്‍ത്തന്നെ അവസരമൊരുങ്ങുന്നുണ്ട്. ജൂണില്‍ അവര്‍ നടത്തുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ നാലു മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കുകയും ഒന്നില്‍ സമനില കരസ്ഥമാക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ഒരു സ്ഥാനം പിന്നോട്ടിറങ്ങേണ്ടിവരും.തൊട്ടു പിന്നാലെ ഓസ്‌ട്രേലിയപാകിസ്താന്‍ പരമ്പരയും വര്‍ഷാവസാനത്തോടെ ആഷസ് പരമ്പരയും അരങ്ങേറും. ഇതെല്ലൊം വീട്ടിലിരുന്നു കാണുന്ന ഇന്ത്യയുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. കൈയിലിരിക്കുന്ന കിരീടവും ചെങ്കാലും നഷ്ടപ്പെടാതിരിക്കാന്‍ കരയ്ക്കിരുന്നു കൈകൂപ്പുക മാത്രമാണ് ഇന്ത്യക്ക് ഇനി ചെയ്യാനുള്ളത്. ഈ സാഹചര്യത്തില്‍ ടീം ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരുടെ സിംഹാസനം നിലനിര്‍ത്തണമെങ്കില്‍ ഭാഗ്യ ദേവതയുടെ കടാക്ഷം വേണ്ടി വരും. രാജ്യാന്തര ക്രിക്കറ്റ് കലണ്ടര്‍ നേരത്തേതന്നെ തയാറാക്കിക്കഴിഞ്ഞതിനാല്‍ ഇനി ഒരു മാറ്റം സാധ്യവുമല്ല. ചുരുക്കത്തില്‍ മധുവിധു തീരും മുമ്പേ വൈധവ്യം ബാധിക്കുമോ എന്ന ആശങ്കയിലാണ് ടീം ഇന്ത്യ.

മധുവിധു എത്രനാള്‍SocialTwist Tell-a-Friend