Saturday, October 17, 2009

ഉണരൂ മറഡോണാ ഉണരൂ...

ടുവില്‍ മാന്ത്രികന്റെ തന്ത്രങ്ങള്‍ ഫലം കണ്ടു. ആരാധകരെ അല്പമൊന്ന് ആശങ്കപ്പെടുത്തിയെങ്കിലും ആഫ്രിക്കയില്‍ ലോകമാമാങ്കത്തിനു പന്തു തട്ടാന്‍ അര്‍ജന്റീനയുമുണ്ടാകും. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ അവസാന പോരാട്ടദിനം വരെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് സാക്ഷാല്‍ മറഡോണ പരിശീലിപ്പിക്കുന്ന മെസിയും ടെവസും അഗ്യൂറോയും അടങ്ങുന്ന ""ലേ ബ്ലൂസിന്'' യോഗ്യരാകാന്‍ കഴിഞ്ഞത്.
അത് എന്തുമായിക്കോട്ടെ ഇനി കളി കാര്യമാകുകയാണ്. അതു നേരിടാന്‍ ഇവര്‍ക്ക് ഈ ബാറ്ററി ചാര്‍ജ് മതിയാകുമോ? മറഡോണയില്‍നിന്നും മെസിയില്‍നിന്നുമൊക്കെ ഫുട്‌ബോള്‍ ലോകം ഇതാണോ പ്രതീക്ഷിക്കുന്നത്? ഒരിക്കലുമാകില്ല. കാരണം അര്‍ജന്റീന ലോകം ഇഷ്ടപ്പെടുന്ന ലാറ്റിനമേരിക്കന്‍ ചാരുതയാണ്...
ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ എന്നതു കാല്‍പനിക സൗന്ദര്യമാണ്. അതിന്റെ വക്താക്കളാണ് ഇന്ന് അര്‍ജന്റീന. അവര്‍ മാത്രമാണ് ഇന്നീ ശൈലിക്കുടമയെന്നു പറയുന്നതാകും കൂടുതല്‍ ശരി. ലോകകപ്പ് ഏറെ നേടിയിട്ടുള്ള ബ്രസീലിനെയും മറ്റും ലാറ്റിനമേരിക്കന്‍ വശ്യസൗന്ദര്യമെന്നു വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും അവര്‍ അതല്ലെന്നതാണു സത്യം.
റൊമാരിയോയുടെയും ബെബറ്റോയുടെയും മറ്റും കാലത്തിനു ശേഷം മഞ്ഞക്കിളികള്‍ ""യൂറോപ്പില്‍'' കൂടുകെട്ടിയിട്ട് നാളേറെയായി. എന്നാല്‍ അര്‍ജന്റീന മാത്രം ഇന്നും വണ്‍ടച്ച് പാസുകളും ചടുലമായ ഷോട്ട്പാസുകളും ഡ്രിബ്ലിങ്ങിന്റെ വശ്യതയുമായി കളത്തില്‍ ലാറ്റിനമേരിക്കന്‍ കവിത വിരിയിക്കുന്നു. എന്നാല്‍ പലപ്പോഴും കണ്ണീര്‍ പോലും അര്‍ഹിക്കാത്ത തരത്തില്‍ അവര്‍ ആയുധം താഴ്ത്തി മടങ്ങും. എന്നും അവരെ ചൂഴ്ന്ന് ഒരു പ്രവചനാതീത സ്വഭാവം വിലയം പ്രാപിച്ചിരുന്നു.
2006 ലോകകപ്പില്‍ അത് ഏറെ പ്രകടമായിരുന്നു. ആദ്യ മത്സരത്തില്‍ ഐവറി കോസ്റ്റിനെ തകര്‍ത്ത അര്‍ജന്റീനയായിരുന്നില്ല. രണ്ടാം മത്സരത്തില്‍ സെര്‍ബിയയെ നേരിട്ടത്. അന്ന് ലാറ്റിനമേരിക്കന്‍ വശ്യതയെന്തന്നു ലോകം കണ്ടറിഞ്ഞു. ക്രെസ്‌പോയുടെ ബാക്ക് ഹീല്‍ പാസും 24 വണ്‍ ടച്ച് പാസുകളുടെ അഭൗമ സൗന്ദര്യവും പേറി സെര്‍ബിയന്‍ വലയില്‍ ചുംബനം നല്‍കിയ കാംബിയാസോയുടെ ഗോളും അടിച്ചും അടിപ്പിച്ചും തിളങ്ങിയ മെസിയും റിക്വല്‍മിയുമെല്ലാം ആ ലോകകപ്പിന്റെ നിറമുള്ള ഓര്‍മകളാണ്.
എന്നാല്‍ അതേ ലോകകപ്പില്‍ തന്നെ ജര്‍മനിയോടു തോറ്റ് കളത്തില്‍ അടിപിടികൂടിയ അര്‍ജന്റീനയും കടന്നുവരുന്നു. പ്രവചനാതീതം തന്നെ ആരാധകരുടെ സ്വന്തം അര്‍ജന്റീന. ലോകമെങ്ങും അവര്‍ക്ക് ആരാധകരുണ്ട്. അതിനാലാണ് ഭൂപടത്തില്‍ പാവയ്ക്ക പോലെ ചെറുതായ കേരളത്തിലെ മലപ്പുറത്തും ""ബാറ്റിഗോളിന്റെ'' കൂറ്റന്‍ കട്ടൗട്ടുയര്‍ന്നത്. അവരെ ഹൃദയത്തോടൊപ്പം ചേര്‍ത്തു പിടിക്കുന്ന ആരാധകര്‍ക്ക് മറഡോണയും സംഘവും ഇത്തവണ എന്താണ് കരുതി വച്ചിരിക്കുന്നത്.
എന്തു തന്നെയായാലും ഈ ആയുധ ശേഖരവും തന്ത്രവും മതിയാകില്ല മറഡോണയ്ക്ക്. മെസിയും ടെവസും ഒന്നിക്കുന്ന ടീമിനെപ്പറ്റിത്തന്നെയാണിതു പറയുന്നത്.
കടലാസില്‍ ശക്തരാണവര്‍. ലയണല്‍ മെസി- ഇന്ന് ലോകത്തിലെ ഏറ്റവും പ്രതിഭാശാലിയായ സ്‌ട്രൈക്കര്‍. ഒപ്പം യൂറോപ്പില്‍ പയറ്റി തെളിഞ്ഞ കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, ഡീഗോ മിലിറ്റോ, ലാവേസി പിന്നെ വെറ്ററന്‍ മാര്‍ട്ടിന്‍ പാലെര്‍മോ. ഇവരാണ് സമീപകാലത്ത് ടീമിന്റെ ആക്രമണ ചുമതല വഹിച്ചത്.
പിന്തുണയ്ക്കാന്‍ നായകന്‍ ജാവിയര്‍ മസ്കരാനോയും പഴയപടക്കുതിര യുവാന്‍ സെബാസ്റ്റ്യന്‍ വെറോണും എയ്ഞ്ചല്‍ ഡി മാരിയയും മരിയോ ബൊലാറ്റിയേയും പോലുള്ള ഏതാനും പുതുരക്തങ്ങള്‍. പിന്നണിയില്‍ ഗബ്രിയേല്‍ ഹെയ്ന്‍സി, റൊളന്‍ഡോ ഷിയാവി, മാര്‍ട്ടിന്‍ ഡെമിഷെലിസ്, എമിലിയാനോ ഇന്‍സുവ. എല്ലാവരും ഒന്നിനൊന്നു പ്രഗത്ഭര്‍. എന്നിട്ടും എന്തുകൊണ്ട് അവര്‍ അവസാനലാപ്പ് വരെ പിന്നിലായി.
ഇവിടെയാണ് 1990-കള്‍ക്കു ശേഷം അര്‍ജന്റീനയുടെ കോച്ചുകളും മറ്റും നേരിടുന്ന പ്രതിസന്ധി ഉയരുന്നത്. ഈ ടീമിന് എന്നും ടീം കോമ്പിനേഷനായിരുന്നു പ്രശ്‌നം. ഓരോ താരങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു രസതന്ത്രമുണ്ട് ഇവര്‍ക്കിടയില്‍. അന്യോന്യം മനസറിഞ്ഞു കളിക്കുന്ന ഒരവസ്ഥ. അതിന് മികച്ച കോമ്പിനേഷന്‍ തന്നെ വേണം. മെസിയുടെ കാര്യംതന്നെ ഉദാഹരണം. കഴിഞ്ഞു പോയ നിര്‍ണായക മത്സരങ്ങളില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന മെസി നിശബ്ദനായിരുന്നു. എന്നാല്‍ ഇടവേളകളില്‍ ബാഴ്‌സലോണയിലെത്തുമ്പോള്‍ ആ ബൂട്ടുകള്‍ തീതുപ്പിയിരുന്നു.
ഇവിടെയാണ് ടീം കോമ്പിനേഷന്‍ പ്രവര്‍ത്തിച്ചത്. ബാഴ്‌സയില്‍ സാവി-ഇനിയസ്റ്റ കൂട്ടുകെട്ടില്‍ നിന്ന് മെസിക്കു ലഭിച്ച പിന്തുണ അര്‍ജന്റീനന്‍ ദേശീയ ടീമില്‍ ലഭിക്കാതെ പോയി. ഫലം ടീമിന്റെ പ്രധാന പടനായകന് ആയുധം ലഭിക്കാത്ത അവസ്ഥ.
മുമ്പ് മെസിക്ക് ഇതു കൂടുതല്‍ അനുഭവപ്പെട്ടിരുന്നില്ല. കാരണം യുവാന്‍ റോമന്‍ റിക്വല്‍മിയെന്ന പ്ലേമേക്കറുടെ സാന്നിദ്ധ്യം തന്നെ. മെസിയുടെ ചടുലതയ്ക്കും ടെവസിന്റെ മിന്നല്‍ പിണറുകള്‍ക്കും അഗ്യൂറോയു െപതിഞ്ഞ ശൈലിക്കുമൊപ്പം വളരെവേഗം കളിയുടെ വേഗം കൂട്ടിയും കുറച്ചും മത്സരം നിയന്ത്രിക്കാന്‍ റിക്വല്‍മിയ്ക്കായിരുന്നു. അതാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്.
2002-ലും 2006-ലും നടന്ന ലോകകപ്പുകളില്‍ ടീമിന് തലകുനിച്ചു മടങ്ങേണ്ടി വന്നതും ഇത്തരം രസതന്ത്രമറിഞ്ഞുള്ള കോമ്പിനേഷനുകള്‍ ഒരുക്കുന്നതില്‍ കോച്ച് വരുത്തിയ പിഴവുകള്‍ കാരണമാണ്. പിന്നെ മണ്ടന്‍ തീരുമാനങ്ങളും. ആ ടൂര്‍ണമെന്റുകളിലെല്ലാം തന്നെ ഏറ്റവും സന്തുലിതമായ ടീമുമായെത്തിയത് അര്‍ജന്റീനയായിരുന്നു. എന്നിട്ടും തോറ്റുമടങ്ങേണ്ടി വന്നതിന്റെ കാരണം ""കോലുണ്ടായിട്ടും എറിയാനറിയാത്തതല്ലേ?''
ആല്‍ഫിയോ ബാസിലിനു ശേഷം ഡീഗോ മറഡോണ കോച്ചായി സ്ഥാനമേറ്റെടുത്തപ്പോള്‍ ഈ അവസ്ഥയ്ക്കു മാറ്റം വരുമെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. കാരണം കളിക്കുമ്പോള്‍ കാലില്‍ തലച്ചോറൊളിപ്പിച്ചിരുന്ന ഡീഗോയ്ക്ക് ഇപ്പോള്‍ തലയില്‍ തന്നെ അതുണ്ടെന്നായിരുന്നു വിശ്വാസം. എന്നാല്‍ അതിന് കോട്ടം തട്ടിയിരിക്കുന്നു.
കളത്തിനു പുറത്ത് എന്നും പ്രചോദനമായി നിലകൊണ്ടിരുന്നു മറഡോണയ്ക്ക് കോച്ചെന്ന നിലയ്ക്കു ടീമിന് പ്രചോദനമാകാന്‍ കഴിയുന്നില്ല. പ്രചോദനം എന്ന് അര്‍ഥമാക്കുമ്പോള്‍ ഒരു ഫുട്‌ബോള്‍ കോച്ച് അത് ടീം സെലക്ഷന്‍ മുതല്‍ക്കേ കാട്ടേണ്ടതാണ്. മറഡോണയ്ക്ക് അതു സാധിച്ചില്ല. അല്ലെങ്കില്‍ ഇതിഹാസതാരത്തിനു കീഴില്‍ കളിക്കാനാകില്ലെന്നു വിളിച്ചു പറഞ്ഞ് സൗമ്യനായ റിക്വല്‍മി ടീം വിട്ടുപോകില്ലായിരുന്നു. ഇതിനെല്ലാം കാരണം ടീമിലെ പ്രതിഭാശാലികളുടെ ധാരാളിത്തം തന്നെ. പക്ഷേ മറഡോണയെപ്പോലുള്ള പ്രതിഭ ഇത് മനസിലാക്കാതെ പോയതിലാണ് അര്‍ജന്റീനയ്ക്ക് യോഗ്യരാകാന്‍ അവസാന കടമ്പവരെ കാക്കേണ്ടി വന്ന ദുര്യോഗമുണ്ടായത്.
മറഡോണയും തന്റെ മുന്‍ഗാമികളുടെ പാതയാണു സ്വീകരിച്ചത്. ഓരോ ദിനവും ഓരോ പ്രതിഭ ഉദയം ചെയ്യുന്ന ഫുട്‌ബോള്‍ പെരുമയുള്ള ഒരു രാജ്യത്ത് ശരിയായ ആയുധം തൈരഞ്ഞെടുക്കുന്നതില്‍ മറഡോണ പരാജയപ്പെട്ടു. നിര്‍ണായക മത്സരങ്ങളില്‍ ഇതിഹാസം ഒപ്പം കൂട്ടിയവരെ നോക്കൂ. പഴയപടക്കുതിരകളായ മാര്‍ട്ടിന്‍ പാലെര്‍മോ(പെറുവിനെതിരേ ഗോള്‍ നേടി എങ്കിലും...), ജാവിയര്‍ സനേറ്റി, റോളണ്ടോ ഷിയാവി, യുവാന്‍ സെബാസ്റ്റ്യന്‍ വെറോണ്‍, പാബ്ലോ ഐമര്‍ തുടങ്ങിയവര്‍. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ഏരിയല്‍ ഒര്‍ട്ടേഗയെയും തിരിച്ചു വിളിച്ചിരിക്കുന്നു. കാലപ്പഴക്കം ചെന്ന ആയുധങ്ങളുമായി എങ്ങനെ പടവെട്ടി ജയിക്കാന്‍.
ആയുധപ്പുരയില്‍ മിന്നിത്തിളങ്ങുന്നവ ഇരിക്കുമ്പോഴായിരുന്നു മറഡോണയുടെ ഈ പരാക്രമങ്ങള്‍.
പാലെര്‍മോയ്ക്ക് മെസിയുടെയോ ടെവസിന്റെയോ ഒപ്പമെത്താനാകുമോ? വെറോണിന് റിക്വല്‍മിയെ പോലെ അളന്നുകുറിച്ച് പാസ് നല്‍കാനാകുമോ? മറ്റുള്ളവര്‍ക്ക് തങ്ങളുടെ പ്രതാപ കാലത്തേക്കു മടങ്ങാനാകുമോ? ഇതിനെല്ലാം ഇല്ലെന്നുത്തരം ലഭിച്ചപ്പോള്‍ അവര്‍ പടുകുഴിയിലായി. ഒടവില്‍ കഷ്ടപ്പെട്ടിട്ടാണെങ്കിലും ആഫ്രിക്കന്‍ വന്‍കരയിലേക്കു ടിക്കറ്റ് കിട്ടി. എന്നാല്‍ ഈ നിലയില്‍ തുടരാനാണ് സ്ഥിതിയെങ്കില്‍ വന്‍ ദുരന്തമാകും അര്‍ജന്റീനയെ കാത്തിരിക്കുന്നത്.
അഗ്യൂറോ സെന്‍ട്രല്‍ ഫോര്‍വേഡും മെസിയും ടെവസും ഇരു വിംഗുകളിലും റിക്വല്‍മി ആറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ റോളിലും ആഫ്രിക്കയില്‍ കളിച്ചാല്‍... ഇവര്‍ക്കൊപ്പം ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ഗാഗോയും മസ്കരാനോയും പ്രതിരോധക്കോട്ടയുയര്‍ത്താന്‍ സെന്‍ട്രല്‍ ബാക്കുകളായി ഡെമിഷെല്‍സും ഹെയ്ന്‍സിയും റൈറ്റ്-ലെഫ്റ്റ് ബാക്കുകളായി ഇന്‍സുവയും സബലേറ്റയും കോട്ട കാക്കാന്‍ റൊമേറോയും. ഇതാണ് ഇന്ന് അര്‍ജന്റീനയില്‍ കിട്ടാവുന്ന ഏറ്റവും സന്തുലിതമായ ടീം. ഇത്തരമൊരു ടീമിനേ ആരാധകരുടെ സ്വപ്നം യാതാര്‍ത്യമാക്കി കപ്പുയര്‍ത്താനാകൂ. ഇവര്‍ വേണം ആഫ്രിക്കയിലേക്കു പറക്കാന്‍. കാരണം റിക്വല്‍മിയെ കേന്ദ്രബിന്ദുവാക്കി കളിച്ചു ശീലിച്ച അര്‍ജന്റീനയ്ക്ക് മറ്റു ശൈലികള്‍ വഴങ്ങില്ല. റിക്വല്‍മിയെ ഉള്‍പ്പെടുത്തി സ്വന്തം ശൈലിയില്‍ കളിച്ചാല്‍ എതിരാളികള്‍ ബ്രസീലായാലും പ്രശ്‌നമേയല്ല.
ഇതിനെല്ലാം തീരുമാനം കൈക്കൊള്ളേണ്ടതു മറഡോണയാണ്. തന്നെ വിമര്‍ശിച്ചവര്‍ക്ക് അല്ലെങ്കില്‍ ""ചവറുപോലെ'' കരുതിയവര്‍ക്ക് ഡീഗോ മറുപടി നല്‍കി കഴിഞ്ഞു. ഇനി ലക്ഷ്യത്തിലേക്ക് നോക്കേണ്ട സമയമാണ്. ഇനി അധികം സമയം കളയാനില്ല. ആറു മാസത്തിനപ്പുറം മാമാങ്കം തുടങ്ങും. അതിനു മുമ്പ് മറഡോണ തീരുമാനിക്കണം... ബുദ്ധി ഉണരണം... അതിനു മറഡോണ വിളിച്ചാല്‍ എന്നും ""കൈകളില്‍'' എത്തുന്ന ദൈവം അനുഗ്രഹിക്കട്ടെ. ആരാധകര്‍ക്ക് അതുവരെ കാത്തിരിക്കാം... വിവാ അര്‍ജന്റീന...

ഉണരൂ മറഡോണാ ഉണരൂ...SocialTwist Tell-a-Friend