Tuesday, September 8, 2009

ഞാന്‍ മാറ...ണോ...ഡ...

ഞാന്‍ കണ്ടിട്ടില്ല അയാളെ ഇങ്ങനെ. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് അത് സഹിക്കാനാകില്ല. എന്തായിരുന്നു അയാളുടെ ഭാവം... കണക്കുകള്‍ പിഴച്ച ഗണിത ശാസ്ത്രഞ്ജന്റേതോ... പടക്കളത്തില്‍ ഉപ്പൂറ്റിക്ക് അമ്പേറ്റ് വീണ അക്കില്ലസിന്റേതോ... ബ്രസീലിനോടേറ്റ തോല്‍വിക്കു ശേഷം പത്രസമ്മേളനത്തിനെത്തിയ മറഡോണയെക്കുറിച്ച് അര്‍ജന്റീനക്കാരനായ റിപ്പോര്‍ട്ടര്‍ ബ്ലോഗിലെഴുതിയത് ഇങ്ങനെ:
അര്‍ജന്റീന-ഫുട്‌ബോളിനെ ജീവവായു ആയി കാണുന്ന രാജ്യം. 16 വര്‍ഷം മുമ്പ് അവര്‍ ഇതുപോലെ ഒരു അവസ്ഥയെ അഭിമുഖീകരിച്ചിരുന്നു. അന്നത്തെ ഒരു സായാഹ്നത്തില്‍ കൊളംബിയയോടു സ്വന്തം നാട്ടില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു തോറ്റ് മിഴിനനഞ്ഞു നിന്ന അര്‍ജന്റീന ഫുട്‌ബോള്‍ ലോകത്തിന്റെ ഓര്‍മത്താളുകളില്‍ ഇന്നുമുണ്ട്. ഒരു രാജ്യം മുഴുവന്‍ അന്നു കണ്ണീര്‍ വാര്‍ത്തു. ബദ്ധവൈരികളും അയല്‍ക്കാരുമായ ബ്രസീലും കൊളംബിയയും മറ്റും ലോകപ്രശസ്തമായ മാമാങ്കത്തിനു പോകാന്‍ തയാറെടുക്കുമ്പോള്‍ തങ്ങള്‍ക്ക് അത് ഇനിയും അകലെയാണെന്നതായിരുന്നു അവരെ ഒന്നാകെ തകര്‍ത്തത്.
അന്ന് ലോകകപ്പ് ഫൈനലിനു യോഗ്യത നേടാനായി ഓസ്‌ട്രേലിയയുമായി പ്ലേ ഓഫ് കളിക്കേണ്ടിവന്ന അര്‍ജന്റീനയെ രക്ഷിച്ചയാളുടെ പേര് ഡീഗോ മറഡോണ എന്നായിരുന്നു. പിന്നീട് അയാള്‍ അവരുടെ ഇതിഹാസവും ദൈവവുമായി. ജനിച്ചു വീഴുന്ന കുട്ടികള്‍ക്കു പോലും മോഹം ഒരു മറഡോണയാകണം.
അന്നും ഇന്നും എന്നും അവര്‍ വിശ്വാസമര്‍പ്പിച്ചിരുന്ന മറഡോണയ്ക്ക് ഏതു പ്രതിസന്ധിയിലും തങ്ങളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ കഴിഞ്ഞ ദിവസം ജീവന്‍മരണ പോരാട്ടത്തില്‍ ബ്രസീലിനോടു പരാജയം സമ്മതിച്ച് തങ്ങളുടെ ടീം തലകുനിച്ചപ്പോള്‍ ഇപ്പോള്‍ അവര്‍ അന്യോന്യം ചോദിക്കുന്നു. ദൈവത്തിനെന്തുപറ്റി.
ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വിസ്മയം തീര്‍ത്തു മുന്നേറിയ കാലത്ത് മറഡോണയെക്കുറിച്ച് പറഞ്ഞിരുന്നത് അയാളുടെ തലച്ചോര്‍ ബൂട്ടിന്റെ അറ്റത്താണെന്നായിരുന്നു. എന്നാല്‍ കളി നിര്‍ത്തി കരയ്ക്കു കയറിയിട്ടും അത് ഇതുവരെ തിരിച്ചു കയറിയിട്ടില്ലെന്നു തോന്നുന്നു.
കോച്ചാകാന്‍ താന്‍ തയാറാണെന്നു പറഞ്ഞ നാള്‍ തന്നെ അര്‍ജന്റീനക്കാര്‍ വിശ്വസിച്ചു തങ്ങളുടെ ജീവവായുവായ ഫുട്‌ബോളിനെയും അഭിമാനമായ ടീമിനേയും ദൈവം കൈവിടുകയില്ലെന്ന്. തുടക്കവും ഗംഭീരം. ആദ്യ മത്സരത്തില്‍ സ്‌കോട്ടലന്‍ഡിനെയും പിന്നീട് ഫ്രാന്‍സിനെയും തോല്‍പിച്ച് അരങ്ങേറ്റം. വാഴ്ത്തിപ്പാടലുകള്‍ക്കിടയില്‍ ടീമിനെ മൊത്തം മാറ്റത്തിന്റെ ചൂളയില്‍ മിനുക്കിയെടുക്കുകയായിരുന്നു മറഡോണ.
അര്‍ജന്റീനക്കാരെ പറ്റി ഏറെ കേട്ട വിമര്‍ശനങ്ങളിലൊന്നാണ് ഗോളടിക്കാനറിയാത്ത ഫുട്‌ബോള്‍ താരങ്ങളെന്ന്. ലാറ്റിനമേരിക്കയുടെ വശ്യതയില്‍ കളത്തില്‍ കവിത വിരിയിച്ച് അവര്‍ ആരാധകഹൃദയങ്ങളില്‍ കൂടുകെട്ടിയപ്പോഴും ഈ പേര് മാഞ്ഞുപോയിരുന്നില്ല.
ലോകകപ്പ് പോരാട്ടങ്ങളിലും കോപ്പാ അമേരിക്കയിലും ആദ്യന്തം ഫേവറൈറ്റുകളായി തിളങ്ങി വിളങ്ങിയ അവര്‍ നിര്‍ണായകമായ കളിയില്‍ ഗോളടിക്കാന്‍ മറക്കും, ആരാധകരെ കണ്ണീരിലാഴ്ത്തി കീരീടം നഷ്ടമായ രാജകുമാരന്മാരെ പോലെ മടങ്ങും.ഈ ശീലത്തിനും മറഡോണ അന്ത്യം കുറിച്ചു.
എന്നാല്‍ താളപ്പിഴകള്‍ തുടങ്ങിയതും അതേ വേഗത്തിലായിരുന്നു. തലക്കനത്തിനും മുന്‍ശുണ്ഠിക്കും പേരുകേട്ട മറഡോണയുടെ മരുമകന്‍ സ്‌നേഹമായിരുന്നു ആദ്യം വിവാദമുണ്ടാക്കിയത്. തന്റെ പിന്‍ഗാമിയെന്നു മറഡോണ തന്നെ മുമ്പ് 100 തവണ ആവര്‍ത്തിച്ചു പറഞ്ഞ ലയണല്‍ മെസിയെ പെട്ടന്നൊരുനാള്‍ തള്ളിപ്പറഞ്ഞത് ആരാധകരെ അമ്പരപ്പിച്ചു. മരുമകന്‍ അഗ്യൂറോയ്ക്കു വേണ്ടിയായിരുന്നു അത്.
എന്നാല്‍ മറഡോണയെ ശരിക്ക് അറിയാവുന്ന മെസിയും മറ്റുള്ളവരും അത് കേട്ടില്ലെന്നു നടിച്ചപ്പോള്‍ വിവാദം കെട്ടടങ്ങി.
പിന്നീട് യുവാന്‍ റോമന്‍ റിക്വല്‍മിയുടെ നേര്‍ക്കായിരുന്നു പരാക്രമം. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പൊതുവേദികളില്‍ വരെയെത്തി. മറഡോണയുടെ അധീശത്വം റിക്വല്‍മിയും താരത്തിന്റെ ഗര്‍വ് കോച്ചും അംഗീകരിക്കാതെ വന്നതോടെ ടീം പൊട്ടിത്തെറിയുടെ വക്കിലെത്തി. കോച്ചിനോടു പിണങ്ങി റിക്വല്‍മി ടീം വിട്ടതോടെയാണ് പ്രശ്‌നം അവസാനിച്ചത്.
വാസ്തവത്തില്‍ പ്രശ്‌നങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. മെസിയും ടെവസും അഗ്യൂറോയും കാമ്പിയാസോയും മസ്കരാനോയും അടങ്ങുന്ന ടീമിനെ സന്തുലിതമാക്കിയത് പ്ലേമേക്കര്‍ റോളില്‍ തിളങ്ങിയിരുന്ന റിക്വല്‍മിയായിരുന്നു. ആ വിടവ് ടീമിന്റെ മൊത്തം പ്രകടനത്തെയും ബാധിച്ചു.
ഇതിനിടെ ബൊളീവിയയ്‌ക്കെതിരേ 6-1 നു ടീം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തോല്‍ക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ബ്രസീലിനോടും തോറ്റ് ലോകകപ്പ് സ്വപ്നമാകുമ്പോള്‍ തന്നെ വിശ്വസിച്ച ജനങ്ങളോടു മറുപടിപറയാനാകാതെ വിഷമിക്കുകയാണ് ഇതിഹാസ താരം. അതിലേറെ വിഷമിക്കുകയാണ് ഇന്ന് അര്‍ജന്റീന മുഴുവന്‍. തങ്ങളുടെ ദൈവവും ജീവനായ ടീമും എല്ലാമിന്ന് അവര്‍ക്ക് ഒരു നൊമ്പരമായി നില്‍ക്കുന്നു.
ബ്ലോഗില്‍ റിപ്പോര്‍ട്ടര്‍ തുടരുന്നു... ശരീരഭാഷയിലും ആത്മവിശ്വാസത്തിലും കുറവ് വന്നതു പോലെ തോന്നി അയാളെ കണ്ടപ്പോള്‍. ഒന്നുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു ഡീഗോ.. ഗോ എഹഡ്... വി ആര്‍ വിത്ത് യു... എന്നാല്‍ കഴിഞ്ഞില്ല. പരിചിത ഭാവത്തില്‍ ചിരിച്ച ഞങ്ങളോടു അതേ ഭാവത്തില്‍ ചോദിച്ചു എന്താ ഞാന്‍ മാറണോ?? ഉത്തരമുണ്ടായില്ല... അതെ ദൈവം ചോദിക്കുന്നു മാറ ണോ ഡാ....

ഞാന്‍ മാറ...ണോ...ഡ...SocialTwist Tell-a-Friend