Sunday, December 20, 2009

ഷെഡ്യൂള്‍ മാറ്റിമറിച്ചു; ദേശീയ ചാമ്പ്യന്‍ കരയ്ക്കിരുന്നു

അവസാന നിമിഷം മത്സര ഷെഡ്യൂള്‍ മാറ്റിമറിച്ച് അധികൃതര്‍ ദേശീയ ചാമ്പ്യനെ കരയ്ക്കിരുത്തി കരയിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ മത്സരിക്കാനെത്തിയ പെരുമ്പാവൂര്‍ ആശ്രമം എച്ച്.എസ്.എസിലെ ആല്‍ഗ വിന്നി ജയിംസിനാണ് കരയ്ക്കിരുന്നു കളികാണേണ്ടി വന്നത്.
ഇന്നലെ രാവിലെ നടക്കേണ്ടിയിരുന്ന ഇനം കഴിഞ്ഞ ദിവസം വൈകിട്ടത്തേക്ക് മാറ്റിയതാണ് ആല്‍ഗയ്ക്ക് വിനയായത്. പകരം വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന സബ്ജൂനിയര്‍ ലോംഗ്ജമ്പ് ഇന്നലെ രാവിലെ നടത്തുകയും ചെയ്തു. കഴിഞ്ഞ നാലുവര്‍ഷമായി സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ ജേതാവായിരുന്നു ആല്‍ഗ. ഇക്കുറി അമൃത്‌സറില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും ആല്‍ഗയ്ക്കായിരുന്നു സ്വര്‍ണം.
ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ രാവിലെയാണ് ആല്‍ഗയും രക്ഷിതാക്കളും സ്‌റ്റേഡിയത്തില്‍ എത്തിയത്.
അപ്പോള്‍ സബ്ജൂനിയര്‍ മത്സരമാണ് ഇന്ന് നടക്കുന്നതെന്നറിഞ്ഞ് ആല്‍ഗ പൊട്ടിക്കരയുകയായിരുന്നു. വെളളിയാഴ്ച സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പും ട്രിപ്പിള്‍ ജമ്പും അടുത്തടുത്ത സമയത്തു വരുന്നതു കൊണ്ടാണ് മത്സരക്രമം മാറ്റിയതെന്നായിരുന്നു അധികൃതരുടെ ഭാഷ്യം.
ടീം മാനേജര്‍മാരുമായി ആലോചിച്ച ശേഷമാണ് ഇത് തീരുമാനിച്ചതെന്നും പിന്നീട് സ്‌റ്റേഡിയത്തില്‍ ഇത് അനൗണ്‍സ് ചെയ്ത് താരങ്ങളെയും ഒഫീഷ്യല്‍സിനെയും അറിയിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. അധികൃതര്‍ ഇങ്ങനെ കൈകഴുകിയതോടെ ഉറച്ച മെഡല്‍ നഷ്ടമായ ആല്‍ഗ പിന്നീട് മടങ്ങി.

ഷെഡ്യൂള്‍ മാറ്റിമറിച്ചു; ദേശീയ ചാമ്പ്യന്‍ കരയ്ക്കിരുന്നുSocialTwist Tell-a-Friend

0 comments: