വളര്‍ച്ചാ ഹോര്‍മോണുകളുടെ സഹായമില്ലാതെ എന്റെ മകന് ഇത്രത്തോളമായി. അവന് അഞ്ചടി ഏഴിഞ്ചാണ് ഉയരം. ഇനിയും എത്രത്തോളമുയരണമെന്ന് അവന് നിശ്ചയിക്കട്ടെ... വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൊസെ മെസി തന്റെ മകന് കുഞ്ഞ് ലിയോയെ ചൂണ്ടി പറഞ്ഞ വാക്കുകള്‍.
അച്ഛന്റെ മകന് ആ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ചപ്പോള്‍ ഭൂമിപോലെ ഉരുണ്ട ഫുട്ബോളിന് അവന് ലയണല്‍ മെസിയായി വളര്‍ന്നു. ഇപ്പോള്‍ ഫിഫാ ഫുട്ബോളര് ഓഫ് ദ ഇയറും.
സൂറിച്ചില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റയനോ റെണാള്‍ഡോയെ പിന്തള്ളി മെസി ഫുട്ബോളര് ഓഫ് ദ ഇയറായപ്പോള്‍ കഴിഞ്ഞ രണ്ടു തവണയും രണ്ടാം സ്ഥാനത്തെത്തിയ മെസിക്കത് ബാഴ്സയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിനുള്ള അംഗീകാരമായി മാറി; ഒപ്പം വിമര്‍ശകര്‍ക്ക് ഒരു ചുട്ട മറുപടിയും.
ഹോര്‍മോണുകളുടെ അഭാവത്താല്‍ എല്ലിനു ബാധിക്കുന്ന അസുഖം ചികത്സിക്കാന്‍ പണമില്ലാത്ത കുട്ടിയെ സഹായിക്കുമ്പോള്‍ ബാഴ്സലോണ ഫുട്ബോള്‍ ക്ലബിന്റെ അധികൃതര്‍ പോലും ഇത്രത്തോളം കരുതിക്കാണില്ല. 1987-ല്‍ റൊസാരിയോയില്‍ ജനിച്ച മെസി ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് ബാഴ്സ സഹായത്തിനെത്തുന്നത്. മെസിയെ യൂത്ത് ടീമിലെടുത്ത അവര്‍ ചികിത്സയ്ക്ക് പണവും നല്കി.
എന്നാല്‍ ഇന്ന് അതിന്റെ പലിശയും പലിശയുടെ പലിശയുമൊക്കെ മെസി ബാഴ്സയ്ക്ക് നല്‍കിക്കഴിഞ്ഞു. കവിത വിരിയിക്കുന്ന ആ ഇടങ്കാല് സ്പര്‍ശത്താല്‍ സീസണില്‍ ബാഴ്സയ്ക്ക് ആറു കിരീടങ്ങളാണ് ഇക്കുറി മെസി സമ്മാനിച്ചത്. ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ് തുടങ്ങി ഇപ്പോള്‍ ക്ലബ് ലോകകപ്പും.
അര്‍ജന്റീനയിലെ ദാരിദ്ര്യത്തില്‍ ജനിച്ച മെസി ഇച്ഛാശക്തികൊണ്ടാണ് പന്തു തട്ടിത്തുടങ്ങിയത്. വളര്‍ച്ച മുരടിപ്പിക്കുന്ന രോഗത്തെ സ്പെയിനിലെത്തി കളിച്ചു തോല്പിച്ച മെസി സ്പാനിഷ് ലീഗില്‍ 17-ാം വയസിലാണ് ബാഴ്സയക്കു വേണ്ടി ആദ്യ ഗോള്‍ നേടുന്നത്. അവിടുന്നിങ്ങോട്ടു മൂന്ന് സ്പാനിഷ് ലീഗ് കിരീടം, രണ്ട് യുവേഫാ ചാംപ്യന്‍സ് ലീഗ്, മൂന്ന് സ്പാനിഷ് സൂപ്പര്‍കപ്പ് എന്നിവ ന്യൂകാമ്പിലെത്തിച്ച സുവര്‍ണ താരമായി മാറി.
ലാറ്റിനമേരിക്കയുടെ വശ്യതയും യൂറോപ്പിന്റെ കരുത്തും സമന്വയിപ്പിച്ച കളിയാണ് മെസിയുടെ മുഖമുദ്ര. വിംഗുകളിലൂടെ കുതിച്ചു കയറുമ്പോള്‍ ആ കാലുകള്‍ക്ക് കാറ്റിന്റെ വേഗത. വമ്പന്മാര് ഏകനായി കാവല്‍ നില്ക്കുന്ന കോട്ടയിലേക്ക് പന്ത് തൊടുക്കുമ്പോള്‍ വെടിയുണ്ടയുടെ കൃത്യത. വണ്‍ ടച്ച് പാസിംഗില്‍ അര്‍ജന്റീനയുടെ ചാരുത ഇതാണ് ലയണല്‍ മെസി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മെസിയാണ് ബാഴ്സയുടെ കുന്തമുന. കഴിഞ്ഞ സീസണില്‍ ബാഴ്സയ്ക്കുവേണ്ടി മെസി 38 ഗോളുകള്‍ നേടുകയും 18 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് യൂറോപ്യന്‍ ഫുട്ബോളര് പദവിയും മെസിയെ തേടി എത്തിയിരുന്നു. ഇപ്പോള്‍ ഫിഫ അവാര്‍ഡ് കൂടി ലഭിച്ചതോടെ അത് ഇരട്ടി മധുരമായി മാറി.
ഈ കഴിവുകള്‍ കൊണ്ടാകാം മെസിയെ തന്റെ പിന്ഗാമിയായും ആഫ്രിക്കയില്‍അര്‍ജന്റീനയുടെ മുന്നണിപ്പോരാളിയായും സാക്ഷാല്‍ ഡീഗോ മറഡോണ വാഴിച്ചത്. മറഡോണ രണ്ടാമന് എന്നു വിശേഷപ്പിക്കെപ്പെടുന്ന മെസി ഇപ്പോള്‍ തന്റെ ആരാധ്യ പുരഷനേക്കാള്‍ വളര്‍ന്നിരിക്കുന്നു. ഫിഫ ഫുട്ബോളര് ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ അര്‍ജന്റീനക്കാരനായി ഉയര്‍ന്നുകൊണ്ട്. മുമ്പ് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും കഴിഞ്ഞ രണ്ടു തവണ മെസിയും രണ്ടാം സ്ഥാനത്തെിയതാതിരുന്നു അര്‍ജന്റീനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന നേട്ടം.
എന്നാല്‍ ഇതിഹാസത്തിനു തുല്യമാകാന്‍ ഇനി ഒരു ലോകകപ്പ് കൂടി വേണം. ആഫ്രിക്കയില്‍ അതിനു മെസിക്കു കഴിഞ്ഞാല്‍ പുതിയ മറഡോണ എന്ന വിശേഷണം കൂടുതല്‍ അന്വര്‍ത്ഥമായി മാറും. ഒപ്പം മെസിയുടെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി. അതിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്...
Tuesday, December 22, 2009
അര്‍ജന്റീനയുടെ സിംഹഗര്‍ജനം

Posted by sy@m at 11:12 PM 1 comments
Labels: കായികം
Sunday, December 20, 2009
കെടുകാര്യസ്ഥതയുടെ താരോദയം
ഒരു സ്കൂള്‍ മീറ്റിനു കൂടി കൊടിയിറങ്ങി. മത്സരാധിക്യം കായിക കൗമാരത്തെ തളര്‍ത്തുന്നു എന്ന് വിളിച്ചോതിക്കൊണ്ടാണ് കേരളത്തിന്റെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന മീറ്റ് തീരുവല്ലയില്‍ സമാപിച്ചത്.
തട്ടിക്കൂട്ടിയ ട്രാക്കും കുത്തഴിഞ്ഞ മത്സരക്രമങ്ങളും കാരണം റെക്കോഡ് ബുക്കില്‍ കാര്യമായ തിരുത്തലുകള്‍ വരാതെ പോയപ്പോള്‍ വിരലിലെണ്ണാവുന്ന താരോദയങ്ങള്‍ക്കാണ് 53-ാമത് സംസ്ഥാന സ്കൂള്‍ കായിക മേള ജന്മം നല്‍കിയത്. ഒപ്പം ദേശീയ സ്കൂള്‍ മീറ്റ്, ജൂനിയര്‍ മീറ്റ് എന്നിവ കഴിഞ്ഞു പോയതും തിരുവല്ലയുടെ പ്രൗഡി കുറച്ചു. എന്നിരിക്കിലും ഒട്ടനവധി പാഠങ്ങള്‍ നല്‍കിയാണ് ഈ മീറ്റും സമാപിച്ചത്.
ജില്ലാ മീറ്റുകളിലും ദേശീയ സ്കൂള്‍- ജൂനിയര്‍ മീറ്റുകളിലും മാറ്റുരച്ച ശേഷമാണ് ഒട്ടുമിക്ക താരങ്ങളും സംസ്ഥാന മീറ്റിന് എത്തിയത്. ഒന്നരമാസത്തെ ഇടവേളയ്ക്കിടെയായിരുന്നു മത്സരങ്ങള്‍ അധികവും. വിശ്രമവും ഇടവേളയുമില്ലാതെയുളള മത്സരക്രമങ്ങള്‍ ചെറുനാമ്പുകളെ മുളയിലേ നുള്ളുന്നതിന് തിരുവല്ല വേദിയായി.
ചാലക്കുടിയില്‍ നടന്ന കഴിഞ്ഞ മീറ്റില്‍ 23 റെക്കോഡുകള്‍ക്ക് ഇളക്കം തട്ടിയപ്പോള്‍ ഇവിടെ അത് ഒമ്പതില്‍ ഒതുങ്ങി. ഇതില്‍ത്തന്നെ ട്രാക്കില്‍ പിറന്നത് ഒരെണ്ണം മാത്രം. ചാമ്പ്യന്‍ സ്കൂള്‍ പട്ടം കഴിഞ്ഞ ഏഴുവര്‍ഷമായി തറവാട്ടു സ്വത്താക്കിവച്ച കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിന് അയല്‍ക്കാരായ മാര്‍ബേസില്‍ നല്കിയ പ്രഹരമാണ് ഇത്തവണത്തെ ഏക സവിശേഷത. ചുരുക്കത്തില്‍ ഈ കായിക മേള കോതമംഗലം സ്കൂളുകാര് തമ്മിലുള്ള പോരാട്ടമായി ഒതുങ്ങി.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുതല്ക്കേ ഈ മീറ്റ് പിന്നിലായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ട്രാക്ക് ഉണ്ടാക്കിയപ്പോള്‍ താരങ്ങളുടെ വേഗം ഇതില്‍ മുങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും സിന്തറ്റിക്ക് ട്രാക്കുകള്‍ വെറുതെ കിടക്കുമ്പോഴാണ് തട്ടിക്കൂട്ടു ട്രാക്കില്‍ കുട്ടികളെ അഭ്യാസത്തിനിറക്കിയത്. ഈ ട്രാക്കില്‍ മത്സരിച്ച താരങ്ങളുലൊരാളുടെ കാലില്‍ നിന്ന് മാംസം അടര്‍ന്നു വീണ കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു.
ജൂനിയര്‍ ഗേള്‍സിന്റെ ഹൈജമ്പ് മത്സരം നടക്കുന്ന പിറ്റ്. മത്സരത്തിനിടെയാണ് റണ്ണിംഗ് ഏരിയയ്ക്ക് ഗുണനിലവാരമില്ലെന്ന് അധികൃതര്‍ക്ക് മനസിലായത്. ചതുപ്പായി പോയ റണ്ണിംഗ് ഏരിയയുടേതാണ് കുഴപ്പം. റണ്ണിംഗ് ഏരിയ നന്നാക്കാന്‍ റോഡ് റോളര്‍ തപ്പിപോയ ടെക്നിക്കല്‍ കമ്മിറ്റി അംഗം സംഭവവുമായി എത്തിയപ്പോഴേക്കും താരങ്ങള്‍ ഈരേഴു പതിനാലു ലോകവും കണ്ടിരുന്നു. ഇതാണ് പുതുനാമ്പുകളെ കണ്ടെത്താന്‍വെമ്പുന്നവരുടെ ശുഷ്കാന്തി.
മത്സരഷെഡ്യൂളുകളുടെ ക്രമീകരണവും തോന്നുംപടിയായിരുന്നു. ആദ്യ ദിനം ഉദ്ഘാടനം കൊഴുപ്പിക്കാന്‍ അരദിവസം മാറ്റിവച്ചപ്പോള്‍ പിന്നീടുള്ള ദിനങ്ങളില്‍ വലഞ്ഞത് മത്സരാര്‍ഥികളായിരുന്നു. അര-മുക്കാല്‍ മണിക്കൂറുകളുടെ ഇടവേളയില്‍ വിവിധ മത്സരങ്ങള്‍ക്കായി അവര്‍ക്ക് ഇറങ്ങേണ്ടി വന്നു. ഇതില്‍ പരാതിയുയര്‍ന്നപ്പോള്‍ കൊണ്ടുപിടിച്ച് ഷെഡ്യൂള്‍ മാറ്റി ദേശീയ ചാമ്പ്യനെ കരയ്ക്കിരുത്തിയും സംഘാടകര്‍ കൈയടി വാങ്ങി. അവസാനദിനത്തിനു തൊട്ടു മുമ്പാണ് സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജമ്പും ട്രിപ്പിള്‍ ജമ്പും ഒരേസമയം വരുമെന്ന് അധികാരികള്‍ അറിഞ്ഞത്. ഉടനെത്തി പരിഷ്കാരം, ലോംഗ് ജമ്പ് തൊട്ടുതലേ ദിവസത്തേക്ക് പെട്ടെന്നു മാറ്റിക്കളഞ്ഞു വിദ്വാന്മാര്. ഈ തുഗ്ലക്ക് പരിഷ്കാരം അറിയാതെ വെള്ളിയാഴ്ച മത്സരിക്കാനെത്തിയ ദേശീയ മെഡല്‍ ജേതാവ് ആല്‍ഗ വിന്നി ജയിംസിന് കരയ്ക്കിരുന്നു മറ്റൊരിനം കാണേണ്ടി വന്നു.
പരാധീനതകള്‍ക്കിടയിലും പ്രതീക്ഷയുടെ ഏതാനും പൊന്‍കിരണങ്ങളുമുണ്ടായി.
ദീര്‍ഘദൂരം സ്വന്തം കാര്യമാക്കിയ പാലക്കാട് പറളി ഹൈസ്കൂളിനെ പിന്നോട്ടടിച്ച മുണ്ടൂര്‍ ഹൈസ്കൂളും കുമരംപുത്തുര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്കൂളും ഇന്ത്യന്‍ അത്ലറ്റിക്സിന്റെ നേഴ്സറിയില്‍ വിഭവങ്ങള്‍ ഇനിയുമേറെയുണ്ടെന്നു തെളിയിച്ചു. ത്രോയിനങ്ങളില്‍ വടക്കന്‍ കരുത്തിനോടു ഭാവിയില്‍ കിടപിടിക്കാമെന്ന പ്രതീക്ഷ പകര്‍ന്ന് മാര്‍ബേസില്‍ നടത്തിയ മുന്നേറ്റവും ആശ്വാസകരമാണ്. പുത്തന്‍ താരോദയങ്ങളായ കോഴിക്കോടിന്റെ സാല്‍ബിന്‍ ജോസഫും ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്റെ മകന് സുജിത് കുട്ടനും ഭാവിയുടെ വാഗ്ദാനങ്ങളായി. കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ സാല്‍ബിന്‍ 100,200,400 മീറ്ററുളിലും 4ഃ100 മീറ്റര്‍ റിലേയിലും സ്വര്‍ണമണിഞ്ഞു. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയ സുജിത് കുട്ടന് മീറ്റിലെ വേഗമേറിയ താരമാവുതയും ചെയ്തു. 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയ കല്ലടി സ്കൂളിലെ ജി ലാവണ്യയും പൊന്‍തിളക്കത്താല്‍ ശ്രദ്ധേയരായി.
എന്നിരിക്കിലും ട്രാക്കിലെ തളര്‍ച്ച കേരള അത് ലറ്റിക്സിനുളള ശക്തമായ മുന്നറിയിപ്പാണ്. കഴിഞ്ഞ രണ്ടു ദേശീയ സ്കൂള്‍ മീറ്റുകളിലും ജൂനിയര്‍ മീറ്റുകളിലും ഉത്തരേന്ത്യന്‍ കരുത്ത് നമ്മളെ ഞെരുക്കുന്നതിന് സാക്ഷ്യം വഹിച്ചതാണ്. ഇത്തവണ അമൃത്സറില് നിന്ന് 100 മീറ്ററില്‍ കേരളത്തിന് കിട്ടയത് ആനമുട്ടയായിരുന്നുവെന്നതും ശ്രദ്ധേയം തന്നെ. എന്നിട്ടും ജിജിമോള്‍ ജേക്കബ്, ഷമീന ജബ്ബാര്‍, എസ്.ആര് ബിന്ദു എന്നിവര്‍ തിളങ്ങിയ 90-കളില്‍ നിന്ന് മുന്നേറാന്‍ നമുക്കായിട്ടില്ല. പ്രകടനം മോശമായതല്ല കാരണം എന്നത് വസ്തുതയാകുമ്പോള്‍ കേരളത്തിന് ചിലയിനങ്ങളില്‍ താരങ്ങളെ വളര്‍ത്താനും നിലവിലുള്ള പ്രതിഭകളെ നിലനിര്‍ത്താനും സാധിക്കാതെ പോകുന്നതാണ് പ്രശ്നം. മറ്റു സംസ്ഥാനങ്ങള്‍ മികച്ച പരിശീലനങ്ങളിലൂടെ മുന്നിലെത്തുമ്പോഴും കേരളത്തെ സംബന്ധിച്ച് വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ എന്നതാണ് അവസ്ഥ. ഇനിയും ഉറക്കം നടിച്ചാല്‍ ഇന്ത്യന്‍ അത്ലറ്റിക്സിന്റെ പതാക ഇനി വടക്കേ ഇന്ത്യയില്‍ പാറിപ്പറക്കുന്നത് നമുക്ക് നോക്കി നില്‍ക്കേണ്ടി വരും.

Posted by sy@m at 5:02 AM 0 comments
Labels: കായികം
ആറില്‍ കുളിച്ച് എറണാകുളം
53-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 400 പോയിന്റോടെ എറണാകുളം ജില്ല ഓവറോള്‍ ആറാം തവണയും ചാമ്പ്യന്മാരായി. 192 പോയിന്റ് നേടിയ പാലക്കാടും 93 പോയിന്റോടെ കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സ്കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്മാരായി. കോതമംഗലം സെന്റ് ജോര്‍ജിനാണ് രണ്ടാംസ്ഥാനം. സീനിയര്‍ ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, ജൂനിയര്‍ ആണ്‍കുട്ടികള്‍, സബ്ജൂനിയര് പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ എറണാകുളവും സബ്ജൂനിയര് ആണ്‍കുട്ടികള്‍, ജൂനിയര്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗത്തില്‍ പാലക്കാടും ചാമ്പ്യന്മാരായി.
മൂന്നു മീറ്റ് റെക്കോഡ് പിറന്ന അവസാനം ദിനം തിരുവല്ലയിലെ പുല്‍നാമ്പിനെപോലും തഴുകിയിളക്കാന്‍ പാലക്കാടന്‍ കാറ്റിന് കഴിയാതെപോയപ്പോള്‍ എതിരില്ലാതെ എറണാകുളം തലയുയര്‍ത്തി.... തുടരെ ആറാംതവണയും. സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്നലെ തിരി താഴ്ന്നപ്പോള്‍ 43 സ്വര്‍ണവും 41 വെള്ളിയും 31 വെങ്കലമുള്‍പ്പെടെ 400 പോയിന്റുമായി പാലക്കാടിനെ വാളയാര്‍ ചുരം കടത്തിയാണ് എറണാകുളം കപ്പ് ചുണ്ടോടുചേര്‍ത്തത്. ചാമ്പ്യന്‍ സ്കൂള്‍ പദവി പിടിച്ചടക്കിയ മാര്‍ ബേസിലിന്റെയും ആറുവര്‍ഷത്തിനുശേഷം അത് കൈവിട്ട സെന്റ് ജോര്‍ജ് എച്ച്.എസ്.എസിന്റെയും ചിറകിലാണ് എറണാകുളം പറന്നത്.
രണ്ടാംസ്ഥാനത്തെത്തിയ പാലക്കാടിന് 23 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവുമുള്‍പ്പെടെ, 192 പോയിന്റുണ്ട്. 12 സ്വര്‍ണവും നാലു വെള്ളിയും ഒമ്പത് വെങ്കലവുമായി 93 പോയിന്റ് നേടിയ കോഴിക്കോടാണ് മൂന്നാംസ്ഥാനത്ത്.
22 സ്വര്‍ണവും 21 വെള്ളിയും 13 വെങ്കലവുമായി 186 പോയിന്റുമായി മാര്‍ ബേസില്‍ എറണാകുളത്തിന്റെ കരുത്തായി. രണ്ടാംസ്ഥാനത്തെത്തിയ സെന്റ് ജോര്‍ജിന് 14 സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവുമായി 138 പോയന്റുണ്ട്. പാലക്കാടിന് കരുത്ത് പകര്‍ന്ന് 11 സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവുമുള്‍പ്പെടെ 76 പോയിന്റ് നേടിയ കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസാണ് മൂന്നാംസ്ഥാനത്തെത്തിയത്. മീറ്റിന്‍െറ അവസാനദിനമായ ഇന്നലെ ട്രാക്കിലും ഫീല്‍ഡിലും ചാമ്പ്യന്മാര് സ്വര്‍ണം വാരുകയായിരുന്നു. 30 ഫൈനലുകളില്‍ 15 എണ്ണത്തിലും സ്വര്‍ണം നേടിയാണ് എറണാകുളം മികച്ചുനിന്നത്. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം വരെ രണ്ടാംസ്ഥാനത്തിന്റെ കാവല്‍ക്കാരായി തുടര്‍ന്നുവന്നിരുന്ന മാര്‍ ബേസില്‍ കന്നിക്കിരീടത്തിനവകാശം കുറിച്ചത്.
സംസ്ഥാന സ്കൂള്‍ മീറ്റില്‍ 2002-ല്‍ രണ്ടാംസ്ഥാനക്കാരായി തുടങ്ങിയതാണ് മാര്‍ ബേസില്‍. 2004 വരെ തോമസ് മാഷിന്റെ കോരുത്തോടിന് പ്രധാന പ്രതിരോധം തീര്‍ത്തതും മാര്‍ ബേസില്‍ ആയിരുന്നു. എന്നാല്‍ 2004-ല്‍ അതുവരെ മാര്‍ ബേസിലിനു പിന്‍നിരയിലായിരുന്ന സെന്റ് ജോര്‍ജ് ഒന്നാംസ്ഥാനം കൈയടക്കി. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബേസില്‍ സ്വപ്നം സാക്ഷാത്കരിച്ചത്.
ഈ വര്‍ഷം ജില്ലാ, സബ്ജില്ലാ കായികമേളകളില്‍ സെന്റ് ജോര്‍ജിന്റെ കുത്തക തകര്‍ത്ത് ഒന്നാമതായ ബേസില്‍ ആദ്യമേ എതിരാളികള്‍ക്കു താക്കീതു നല്‍കിയിരുന്നു.
ത്രോ ഇനങ്ങളിലെ മികവാണ് മാര്‍ ബേസിലിനു തുണയായത്. ഫീല്‍ഡില്‍ മാര്‍ ബേസില്‍ 81 പോയിന്റുകളാണ് എറിഞ്ഞെടുത്തത്. സെന്റ് ജോര്‍ജിന് പ്രതീക്ഷിച്ച മെഡലുകള്‍ ഫീല്‍ഡില്‍ നഷ്ടമായത് വിനയായി. സെന്റ് ജോര്‍ജിന്റെ ശക്തിയായിരുന്ന ട്രാക്കിനങ്ങളിലെ മെഡലുകളാകട്ടെ കല്ലടിയിലേയും ഉഷാ സ്കൂളിലെയും കുട്ടികള്‍ കൈക്കലാക്കിയതും കിരീട നഷ്ടത്തിന് ഇടയാക്കി.
ചാലക്കുടിയില്‍ കഴിഞ്ഞ വര്‍ഷം 33 പോയിന്റുകള്‍ നേടിയ മാര്‍ ബേസില്‍ ഇക്കുറി അത് 81 ആയി ഉയര്‍ത്തി. 2004 മുതല്‍ 2008 വരെ സൂക്ഷിച്ച കിരീടമാണ് ഇക്കുറി സെന്റ് ജോര്‍ജിനു നഷ്ടമായത്. മാര്‍ ബേസില്‍ 22 സ്വര്‍ണവും 21 വെളളിയും 13 വെങ്കലവും നേടിയപ്പോള്‍ സെന്റ് ജോര്‍ജിന് 14 സ്വര്‍ണവും 16 വെളളിയും 14 വെങ്കലവുമാണ് നേടാനായത്.

Posted by sy@m at 4:59 AM 0 comments
Labels: കായികം
കേക്കിനു പകരം സ്വര്‍ണം; ജന്മദിനം അതിമധുരം
പിറന്നാള്‍ കേക്ക് മുറിക്കുംമുമ്പേ ശില്പ ജന്മദിന മധുരം നുണഞ്ഞു. ജമ്പിംഗ് പിറ്റില്‍ മൂന്നുതവണ കുതിച്ച് 12.20 മീറ്റര്‍ അകലെ പറന്നിറങ്ങിയപ്പോള്‍ ശില്‍പയ്ക്കത് പിറന്നാള്‍ സമ്മാനമായി. സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പിലാണ് കോതമംഗലം മാര്‍ ബേസിലിന്റെ ശില്പാ ചാക്കോ പിറന്നാള്‍ ആഘോഷിച്ചത്. ബദ്ധവൈരി കോതമംഗലം സെന്റ്് ജോര്‍ജിന്റെ റിന്റു മാത്യുവിനെയും മാര്‍ ബേസിലിന്റെ തന്നെ സഹതാരം ജൂലിയ ക്ലീറ്റസിനെയുമാണ് ശില്പ പിന്നിലാക്കിയത്.
കഴിഞ്ഞതവണ ജൂനിയര്‍ വിഭാഗത്തില്‍ റെക്കോഡ് സ്വര്‍ണം നേടിയ ശില്പ ഇക്കുറി സീനിയര്‍ വിഭാഗത്തിലെത്തിയെങ്കിലും സ്വര്‍ണം വിട്ടുകൊടുത്തില്ല. ആദ്യ ചാട്ടത്തിന് 11.40 മീറ്റര്‍ കടന്ന ശില്പ പിന്നീട് നാലാം ചാട്ടത്തിലാണ് 12.20 മീറ്റര്‍ കടന്ന് സുവര്‍ണ പതക്കം സ്വന്തമാക്കിയത്.
രണ്ടാം സ്ഥാനത്തെത്തിയ റിന്റു 11.54 മീറ്ററിലും വെങ്കലംനേടിയ ജൂലിയ 11.34 മീറ്ററിലും പോരാട്ടം അവസാനിപ്പിച്ചിരുന്നു.
കൊച്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും ശില്പ സ്വര്‍ണം നേടിയിരുന്നു. ഇക്കുറി അമൃത്സറില് നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ പരുക്കിനെത്തുടര്‍ന്നു പങ്കെടുത്തില്ല. ചണ്ഡീഗഡില്‍ നടന്ന ഇന്റര്‍സോണ്‍ മീറ്റില്‍ 12.17 മീറ്റര്‍ ചാടിയാണ് ശില്പ ഒന്നാമതെത്തിയത്.
കരിയറിന്റെ തുടക്കത്തില്‍ ദീര്‍ഘദൂര ഇനങ്ങളിലായിരുന്നു ശില്പയുടെ സാന്നിധ്യം. പരുക്കിനെത്തുടര്‍ന്നു ജമ്പിനങ്ങളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ 3000 മീറ്ററിലും 1500 മീറ്ററിലും വെള്ളി നേടി. പിന്നീട്, പരുക്കിനെത്തുടര്‍ന്നു കോട്ടയം മീറ്റില്‍ നിന്നു വിട്ടുനിന്ന ശില്പ ചാലക്കുടിയില്‍ ജമ്പിംഗ് പിറ്റിലാണ് തിരിച്ചുവരവ് നടത്തിയത്.
കോഴിക്കോട് കല്ലാനോട് എട്ടിയില്‍ ചാക്കോ -തങ്കമ്മ ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ്. ചേട്ടന് സോബിന്‍ ചാക്കോ സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കഴിഞ്ഞ ദിവസം വെങ്കലം നേടിയിരുന്നു.

Posted by sy@m at 4:54 AM 0 comments
Labels: കായികം
ഷെഡ്യൂള്‍ മാറ്റിമറിച്ചു; ദേശീയ ചാമ്പ്യന്‍ കരയ്ക്കിരുന്നു
അവസാന നിമിഷം മത്സര ഷെഡ്യൂള്‍ മാറ്റിമറിച്ച് അധികൃതര്‍ ദേശീയ ചാമ്പ്യനെ കരയ്ക്കിരുത്തി കരയിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ മത്സരിക്കാനെത്തിയ പെരുമ്പാവൂര്‍ ആശ്രമം എച്ച്.എസ്.എസിലെ ആല്‍ഗ വിന്നി ജയിംസിനാണ് കരയ്ക്കിരുന്നു കളികാണേണ്ടി വന്നത്.
ഇന്നലെ രാവിലെ നടക്കേണ്ടിയിരുന്ന ഇനം കഴിഞ്ഞ ദിവസം വൈകിട്ടത്തേക്ക് മാറ്റിയതാണ് ആല്‍ഗയ്ക്ക് വിനയായത്. പകരം വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന സബ്ജൂനിയര് ലോംഗ്ജമ്പ് ഇന്നലെ രാവിലെ നടത്തുകയും ചെയ്തു. കഴിഞ്ഞ നാലുവര്‍ഷമായി സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ ജേതാവായിരുന്നു ആല്‍ഗ. ഇക്കുറി അമൃത്സറില് നടന്ന ദേശീയ സ്കൂള്‍ മീറ്റിലും ആല്‍ഗയ്ക്കായിരുന്നു സ്വര്‍ണം.
ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ രാവിലെയാണ് ആല്ഗയും രക്ഷിതാക്കളും സ്റ്റേഡിയത്തില്‍ എത്തിയത്.
അപ്പോള്‍ സബ്ജൂനിയര് മത്സരമാണ് ഇന്ന് നടക്കുന്നതെന്നറിഞ്ഞ് ആല്‍ഗ പൊട്ടിക്കരയുകയായിരുന്നു. വെളളിയാഴ്ച സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പും ട്രിപ്പിള്‍ ജമ്പും അടുത്തടുത്ത സമയത്തു വരുന്നതു കൊണ്ടാണ് മത്സരക്രമം മാറ്റിയതെന്നായിരുന്നു അധികൃതരുടെ ഭാഷ്യം.
ടീം മാനേജര്‍മാരുമായി ആലോചിച്ച ശേഷമാണ് ഇത് തീരുമാനിച്ചതെന്നും പിന്നീട് സ്റ്റേഡിയത്തില്‍ ഇത് അനൗണ്‍സ് ചെയ്ത് താരങ്ങളെയും ഒഫീഷ്യല്‍സിനെയും അറിയിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. അധികൃതര്‍ ഇങ്ങനെ കൈകഴുകിയതോടെ ഉറച്ച മെഡല്‍ നഷ്ടമായ ആല്‍ഗ പിന്നീട് മടങ്ങി.

Posted by sy@m at 4:50 AM 0 comments
Labels: കായികം
തണുപ്പിലെ തോല്‍വിക്കു വെയിലത്തു മറുപടി
ഹൈജമ്പ് പിറ്റില്‍നിന്നു സ്വര്‍ണമണിഞ്ഞ് നടന്നിറങ്ങിയ ശ്രീഷ്മാ രാജന്റെ കണ്ണില്‍ മിന്നിയതു പ്രതികാരത്തിന്റെ തിളക്കമായിരുന്നു. അമൃത്സറില് നടന്ന കോട പുതച്ച ദേശീയ സ്കൂള്‍ മീറ്റില്‍ തന്നെ തോല്‍പ്പിച്ച പാലക്കാട് പറളി സ്കൂളിന്റെ കൊച്ചുമെര്‍ലിനെ തിരുവല്ലയുടെ മണ്ണില്‍ തോല്‍പ്പിച്ചാണു കല്ലടി സ്കൂളിന്‍െറ ശ്രീഷ്മ ഉയര്‍ന്നു പറന്നത്.
പാലക്കാടുകാരുടെ മത്സരമായി മാറിയ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പിലാണ് ശ്രീഷ്മാ- മെര്ലിന് പോരാട്ടം അരങ്ങേറിയത്. 1.51 മീറ്റര്‍ മറികടന്നാണ് ശ്രീഷ്മ ഒന്നാമതെത്തിയത് മെര്ലിന് 1.46 മീറ്റര്‍ മറികടക്കാനേ കഴിഞ്ഞുള്ളു. കോട്ടയത്തും ചാലക്കുടിയിലും സ്വര്‍ണം നേടിയ ശ്രീഷ്മ ഇതോടെ ഹാട്രികും തികച്ചു.
സബ്ജൂനിയര് വിഭാഗത്തില്‍നിന്നു സുവര്‍ണ തിളക്കവുമായെത്തിയ മെര്ലിന് അമൃത്സര്‍ ദേശീയ മീറ്റിലാണ് ശ്രീഷ്മയ്ക്ക് വെല്ലുവിളിയായി മാറിയത്.
1.50 മീറ്റര്‍ മറികടന്ന് മെര്ലിന് അന്ന് സ്വര്‍ണമണിയുകയും ചെയ്തു. കൊച്ചി ദേശീയ മീറ്റിലെ സ്വര്‍ണതിളക്കത്തില്‍ മത്സരിച്ച ശ്രീഷ്മ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഇന്നലെ 1.35 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് മെര്ലിന് മത്സരം തുടങ്ങിയത്. ശ്രീഷ്മ 1.38-ല്‍ നിന്നും. തുടര്‍ന്ന്, 1.46 മീറ്റര്‍ വരെ ഇരുവരും പൊരുതിയെങ്കിലും ദേശീയമീറ്റിന്റെ ഉയരമായ 1.51 മീറ്ററില്‍ മെര്ലിന് മുട്ടുമടക്കുകയായിരുന്നു.

Posted by sy@m at 4:48 AM 0 comments
Labels: കായികം
കോടതിവിധി ഉത്തേജകമായി; ജിജിന് താരമായി
താരങ്ങളില്‍ താരം ജിജിന്‍തന്നെ. സുവര്‍ണ ജയത്തിലൂടെ എല്ലാവരും നേടിയത് നൂറു മേനിയെങ്കില്‍ കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്കൂളിലെ ജിജിന് നേടിയത് ആയിരം മേനി. സാങ്കേതികതയുടെ പേരു പറഞ്ഞു വഴിമുടക്കികളായിവന്ന അധികാരികള്‍ക്കുമേല്‍ കോടതിവിധിയെന്ന ഉത്തേജക ഔഷധം കഴിച്ചാണ് ജിജിന് ഇരട്ടസ്വര്‍ണം കൊയ്തത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പിലും 100 മീറ്ററിലും ജിജിന് നേടിയ സുവര്‍ണപതക്കങ്ങള്‍ കണ്ണടച്ച അധികാരികള്‍ക്കു മുഖമടച്ചുള്ള മറുപടിയാണ്.
സ്കൂള്‍പ്രവേശനതീയതിയുടെ സാങ്കേതികവശം തുറന്നുകാട്ടി അധികൃതര്‍ ജിജിനെ മീറ്റില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന്, കോടതിയുടെ അനുമതിയാണ് ജിജിനെ തിരുവല്ലയിലെത്തിച്ചതും സുവര്‍ണ വിജയിയാക്കി മാറ്റിയതും. ജൂണ്‍ 30-ന് മുമ്പായി സ്കൂള്‍ രജിസ്റ്റില്‍ പേര് ചേര്‍ത്താല്‍മാത്രമേ നടപ്പുവര്‍ഷം സ്കൂള്‍ മീറ്റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്നാണ് കായികമേളയുടെ മാനുവലില്‍ പറയുന്നത്.
എന്നാല്‍, ഏകജാലകം വഴിയുള്ള പ്രവേശനത്തിന്‍െറ നൂലാമാലകള്‍ കാരണം ജിജിന് സെന്റ് പീറ്റേഴ്സില്‍ പ്രവേശനം നേടിയപ്പോഴേക്കും ഓഗസ്റ്റ് കഴിഞ്ഞിരുന്നു. ഇതാണ് അധികൃതരുടെ കണ്ണില്‍ കരടായത്. ഇക്കാരണത്താല്‍ ജിജിനെ ഉപജില്ലാ മീറ്റില്‍ പങ്കെടുപ്പിച്ചില്ല. തുടര്‍ന്ന്, കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചാണ് ജിജിന് റവന്യൂജില്ലാ മീറ്റില്‍ മത്സരിച്ചത്. എന്നാല്‍, യോഗ്യത നേടിയാല്‍ സംസ്ഥാനമീറ്റില്‍ പങ്കെടുക്കാമെന്ന് വിധിയില്‍ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജിജിന് സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുകയായിരുന്നു.

Posted by sy@m at 4:43 AM 0 comments
Labels: കായികം
എറിഞ്ഞിടാന്‍ വന്നവര്‍ കൊയ്തെടുത്തു
എറിഞ്ഞിടാനെത്തിയവര് കൊയ്തെടുക്കുന്ന കാഴ്ചയാണ് ഇക്കുറി കായികമേളയില്‍ ദൃശ്യമായത്. ആദ്യദിനം ഷോട്ട്പുട്ടില്‍ തിരുവനന്തപുരത്തിന്റെ ആല്ഫിന് തുടക്കമിട്ട റെക്കോഡ്വേട്ട ഹാമറില്‍ സച്ചിന് ജയിംസിലെത്തിനില്‍ക്കുമ്പോള്‍ ഏറുകാര് മേളയുടെ താരങ്ങളായി മാറുകയാണ്. ഷോട്ട്പുട്ടില്‍ തുടര്‍ച്ചയായി മൂന്നാം സ്വര്‍ണം ഉറപ്പിച്ച ആല്ഫിന് 13.18 താണ്ടിയപ്പോള്‍ 2006-ല്‍ കോഴിക്കോട് സായിയിലെ കെ. രഞ്ജിത്തിന്റെ 12.71 എന്ന റെക്കോഡ്ാണ് പഴങ്കഥയായത്. ആല്‍ഫിന്റെ നേട്ടം മേളയുടെ ഒന്നാംദിനം കീഴടക്കിയപ്പോള്‍ രണ്ടാംദിനത്തില്‍ മുഹമ്മദ് ഇജാസിന്റെയും കൈക്കരുത്തുകള്‍ക്കാണ് കൈയടികിട്ടിയത്. കോതമംഗലം മാര്‍ ബേസിലിന്റെ മുഹമ്മദ് ഇജാസ്, ഡിസ്കസ്ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ ഇര്വിന് ടി. ജോയിയുടെ രണ്ടുവര്‍ഷം പഴക്കമുളള റെക്കാഡാണ് 38.11 മീറ്റര്‍ എറിഞ്ഞു തകര്‍ത്തത്. സബ്ജൂനിയര് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ പാലക്കാട് കല്ലടി കുമരംപുത്തൂര്‍ എച്ച്.എസ്.എസിന്റെ നിഖില്‍ നിധിന് എറിഞ്ഞുടച്ചത് 20 വര്‍ഷം പഴക്കമുളള ബോബി സി. ജോസഫിന്റെ റെക്കോഡാണ്. 13.10 ആയിരുന്നു നിഖിലിന്റെ ദൂരം.
കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ സച്ചിന് ജയിംസ് സീനിയര്‍ വിഭാഗത്തില്‍ 48.42 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ എറിഞ്ഞപ്പോള്‍ 2009-ലെ കായികമേള ഏറുകാരുടെ മേളയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഈ വിഭാഗങ്ങളില്‍ പിറന്ന നാലു റെക്കോഡുകളൊഴികെയുളള ഒരേയൊരെണ്ണം 5000 നടത്തത്തില്‍ പാലക്കാട് മങ്കരയുടെ കെ.എം. മീഷ്മ നേടിയതാണ്. ട്രാക്കിന്റെ നിലവാരത്തകര്‍ച്ചയാണ് റെക്കോഡുകള്‍ പിറക്കാത്തത്തിനു കാരണമായി പരിശീലകരും മറ്റും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ താരങ്ങളുടെ പ്രകടനം വേണ്ടത്ര ഉയരാത്തതിന് കാരണം മത്സരങ്ങളുടെ ആധിക്യമാണെന്ന വാദവുമുയരുന്നുണ്ട്.

Posted by sy@m at 4:41 AM 0 comments
Labels: കായികം
അനൂപ് പറന്നുയര്‍ന്നു, ജംപ്സ് അക്കാദമിക്കുമപ്പുറം
അവര്‍ മുപ്പതു പേരായിരുന്നു. അനൂപ് ഒറ്റയ്ക്കും. അവര്‍ക്ക് മീതെ ചാട്ടുളിപോലെപറന്നു ചാടി അവന് സ്വര്‍ണമണിഞ്ഞു. പാലാ ജംപ്സ് അക്കാദമിയുടെ ശിഷ്യന്മാരെ ഒറ്റയ്ക്കു തോല്‍പ്പിച്ച് ആണ്‍കുട്ടികളുടെ സീനിയര്‍ പോള്‍വാള്‍ട്ടില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ അനൂപ് ജോണി താരമായി.
ഓരോ ചാട്ടത്തിലും ആവേശം തുളുമ്പിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ദേശീയ വെങ്കല മെഡല്‍ ജേതാവിനെ മറികടന്നാണ് അനൂപ് സ്വര്‍ണമണിഞ്ഞത്.
4.05 മീറ്റര്‍ മറികടന്നായിരുന്നു അനൂപിന്റെ നേട്ടം. നിലാരമില്ലാത്ത മത്സരത്തില്‍ അനൂപും രണ്ടാംസ്ഥാനത്തെത്തിയ കോരുത്തോടിന്റെ ജിതിന് വര്‍ഗീസും തമ്മില്‍ നടന്ന പോരാട്ടമാണ് ആവേശം വിതറിയത്.
അനൂപിന്റെ 4.05 മീറ്റര്‍ താണ്ടാന്‍ ശ്രമിക്കാതെ 4.10 മീറ്റര്‍ മറികടക്കാനായിരുന്നു ജിതിന്റെ ശ്രമം. എന്നാല്‍ അത് പാളിയതോടെ ജിതിന് രണ്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തില്‍ ജംപ്സ് അക്കാദമിയുടെ കല്ലടി സ്കൂളിലെ ഗോകുല്‍ ബാബുവിനാണ് വെങ്കലം. സംസ്ഥാന മീറ്റിന് യോജിക്കാത്തത്ര നിലവാരമില്ലാത്ത മത്സരമാണ് അരങ്ങേറിയതെന്ന് ആക്ഷേപമുണ്ട്. ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത തേടിയ 31 പേരില്‍ 19 പേരും പരാജയപ്പെട്ടത് ഇതിന് തെളിവാണ്. എന്നാല്‍ മത്സത്തിനൊരുക്കിയ റണ്‍വേയാണ് താരങ്ങളെ ചതിച്ചതെന്ന് പരിശീലകര്‍ പറയുന്നു. നിരപ്പില്ലാത്തതും ഇളകിത്തകര്‍ന്നതുമായ ട്രാക്കാണ് പോള്‍വോള്‍ട്ട് മത്സരത്തിനൊരുക്കിയിരുന്നത്. ട്രാക്കിന്റെ ഈ പ്രതികൂല സ്വഭാവം വേഗത കൈവരിക്കാന്‍ തടസമാണെന്നും ഇത് താരങ്ങളുടെ പ്രകടനത്തില്‍ നിഴലിച്ചുവെന്നും അദ്ധ്യാപകര്‍ പറഞ്ഞു.

Posted by sy@m at 4:37 AM 0 comments
Labels: കായികം
ഒളിമ്പ്യന്മാര്ക്ക് 100/100
കൗമാരവേഗത്തിന് പുതിയ മുഖം സമ്മാനിച്ച് ഒളിമ്പ്യന്മാര്ക്ക് നൂറില്‍ നൂറ്. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പി.ടി. ഉഷയുടെയും മേഴ്സിക്കുട്ടന്റെയും കളരിയില്‍നിന്ന് എത്തിയവര്‍ മേളയുടെ വേഗമേറിയ താരങ്ങളായി. സീനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളില്‍ സുജിത് കുട്ടനും പെണ്‍കുട്ടികളില്‍ സ്വാതിപ്രഭയുമാണ് വേഗത്തിന് പുത്തന്മാനം രചിച്ചവര്‍. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 11.3 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സുജിത് കുട്ടന് വേഗമേറിയ താരമായത്. അമ്മ മേഴ്സിക്കുട്ടന്റെ ശിക്ഷണത്തില്‍ ആദ്യമീറ്റില്‍ തന്നെ സുജിത് സ്വര്‍ണം നേടുകയായിരുന്നു. അമൃത്സറില് നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ സുജിത് വെളളി നേടി. ദേശീയ ജൂനിയര്‍ മീറ്റില്‍ വെങ്കലവും നേടിയിരുന്നു. കോട്ടയത്തിന്റെ സുജിത് ഒ.എസിനെ പിന്തളളിയാണ് സുജിത് കുട്ടന് സ്വര്‍ണക്കുതിപ്പ് നടത്തിയത്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉഷാ സ്കൂളില്‍ നിന്നുളള സ്വാതിപ്രഭ 12.77 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്താണ് സുവര്‍ണതാരമായത്. സ്കൂള്‍ കായികമേളയില്‍ 100 മീറ്ററില്‍ തുടര്‍ച്ചയായ നാലാം സ്വര്‍ണമാണു സ്വാതിപ്രഭ സ്വന്തമാക്കിയത്. ഈയിനത്തില്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിന്റെ സോണിയ തോമസ് വെളളിയും റിന്റു മാത്യു വെങ്കലവും നേടി. സബ്ജൂനിയര് വിഭാഗത്തില്‍ പെണ്‍കുട്ടികളില്‍ മാര്‍ ബേസിലിന്റെ സാന്ദ്ര സത്യനും ആണ്‍കുട്ടികളില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ സാല്‍ബിന്‍ ജോസഫും സ്വര്‍ണം നേടി. നേരത്തെ 400 മീറ്ററിലും സാല്‍ബിന്‍ സ്വര്‍ണം നേടിയിരുന്നു. ഇതോടെ സ്പ്രിന്റ് ഡബിള്‍ തികയ്ക്കാനും സാല്‍ബിനായി. ജൂനിയര്‍ വിഭാഗത്തില്‍ ജിതിന് വിജയനും ജി. ലാവണ്യയും സ്വര്‍ണമണിഞ്ഞു. പെണ്‍കുട്ടികളുടെ സ്പോര്‍ട്സ് ഡിവിഷന് വിഭാഗത്തില്‍ തലശേരി സായി മൂന്ന് സ്വര്‍ണവും നേടി മികവു കാട്ടി. സബ്ജൂനിയറില്‍ ആതിര സുരേന്ദ്രന്, ജൂനിയറില്‍ രങ്കിത സിയും സീനിയര്‍ വിഭാഗത്തില്‍ അമ്മു കെ.യുമാണ് തലശേരി സായ്ക്കുവേണ്ടി സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളില്‍ സബ്ജൂനിയര് വിഭാഗം സ്വര്‍ണം ജി.വി. രാജയിലെ എസ്. സുമേഷ് നേടിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് സായിയിലെ അബ്ദു സമദ് തുടര്‍ച്ചയായ രണ്ടാംതവണയും സ്വര്‍ണംനേടി.

Posted by sy@m at 3:47 AM 0 comments
Labels: കായികം
Tuesday, December 8, 2009
ഒന്നാമനായി പക്ഷേ...

Posted by sy@m at 1:26 AM 3 comments
Labels: കായികം