ലേക്കാണ്. ഒരിക്കല്‍ ഊരിവച്ച കാക്കിയെടുത്തണിഞ്ഞ് ''ഓര്‍മയുണ്ടോ ഈ മുഖം'' എന്നു ചോ

"The lights begin to twinkle from the rocks: The long day wanes: the slow moon climbs: the deep Moans round with many voices. Come, my friends, 'Tis not too late to seek a newer world"
ഇംഗ്ലണ്ടിനോട് ഒരൊറ്റ സമനില വഴങ്ങിയെന്ന കാരണത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പില്‍നിന്ന് എഴുതി തള്ളാനുള്ള ക്രിക്കറ്റ് പണ്ഡിതരുടെ ശ്രമങ്ങള്‍ വസ്തുതയ്ക്കു നിരക്കുന്നതോ? 338 റണ്‍സടിച്ചിട്ടും ഇംഗ്ലണ്ട് അതിനൊപ്പം പിടിച്ചതാണ് ഇന്ത്യയുടെ സാധ്യതകള്‍ക്കു വിമര്‍ശകര്‍ വിഘാതമായി കാണുന്നത്. ടെസ്റ്റ് പദവിയില്ലാത്ത നെതര്‍ലന്‍ഡ്സിനോടു വിറയ്ക്കുകയും അയര്‍ലന്‍ഡിനോടു തോല്‍ക്കുകയും ചെയ്ത ഇംഗ്ലണ്ടിന് വരെ കിരീട സാധ്യത കല്‍പ്പിക്കുമ്പോഴാണ് ഗ്രൂപ്പ് ബിയില്‍ ഒരൊറ്റ മത്സരം പോലും തോല്‍വി വഴങ്ങാത്ത ഏക ടീമായ ഇന്ത്യക്ക് സാധ്യതാ പട്ടികയില്‍ അവസാന ഇടം നല്‍കുന്നത്.
സമീപകാല പ്രകടനങ്ങളും മറ്റും തട്ടിക്കിഴിച്ചു നോക്കിയപ്പോള്‍ കപ്പ് ഇന്ത്യക്കു തന്നെയെന്ന് ഉറപ്പിച്ചവര്‍ ധാരാളം. എന്നാല്‍ ഇന്ത്യയോ? കളിച്ചാല്‍ ജയിക്കാം... എന്ന മട്ടിലാണ് ഇപ്പോള്‍ വിദഗ്ധരുടെ ട്രെന്‍ഡ്. ഇങ്ങനെ വാക്കുമാറാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ''തല്ലു വാങ്ങി മടുക്കുന്ന'' ഇന്ത്യന്‍ ബൗളര്‍മാരാണത്രേ. ബംഗ്ലാദേശിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങള്‍ കഴിഞ്ഞതോടെ മാധ്യമങ്ങള്‍ക്കെല്ലാം ഒരു പോലെ ധൂര്‍ത്തുപുത്രന്മാരായിക്കഴിഞ്ഞു ഇന്ത്യന്‍ ബൗളര്‍മാര്‍. ഈ നിരയെവച്ചു ധോണിപ്പട അധിക ദൂരം മുന്നോട്ടു പോകില്ലെന്നു തന്നെ അവര്‍ വിധിയെഴുതുന്നു. ബൗളര്‍മാരുടെ ശരീര ഭാഷയും എന്തിന് വിക്കറ്റ് നേടിക്കഴിഞ്ഞുള്ള ആഹ്ളാദപ്രകടനം പോലും ''ലോകനിലവാരത്തില്‍'' അല്ലെന്നുവരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
എന്നാല്‍ ഇത്ര കണ്ടു വിമര്ശിക്കപ്പെടാന് ഇന്ത്യന്‍ ബൗളിംഗ് തീരെ നിലവാരം കെട്ടുപോയോ? ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചൊരുക്കി കളി നടത്തുമ്പോള്‍ ഫ്ളാറ്റ് വിക്കറ്റില്‍ ഏതു ബൗളിംഗ് നിരയാണ് തല്ലു കൊള്ളാതെ പോകുക? ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങളും നടന്നത് ബാറ്റിംഗിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന ഫ്ളാറ്റ് വിക്കറ്റുകളിലാണ്. റണ്ണൊഴുക്കിന്റെ ആവേശം കാണാന്‍ തിങ്ങിനിറയുന്ന ഗാലറിയും അതില്‍നിന്നു ലഭിക്കുന്ന വരുമാനവും മാത്രം ലക്ഷ്യമിട്ടു പിച്ചൊരുക്കിയപ്പോള് തല്ലും കല്ലേറും കൊള്ളേണ്ടി വന്നത് ബൗളര്‍മാര്‍ക്കാണ്.
സഹീര്‍ ഖാന്, മുനാഫ് പട്ടേല്‍, ആശിഷ് നെഹ്റ, ശ്രീശാന്ത്, ഹര്ഭജന് സിംഗ്, യുവ്രാജ് സിംഗ്, യൂസഫ് പഠാന് എന്നിവരാണ് ഇന്ത്യന്‍ ബൗളിംഗിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍. ലോകകപ്പിനു മുമ്പ് നടന്ന മത്സരങ്ങളിലും ഇവര്‍ തന്നെയായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നടത്തിയിരുന്നത്.
കഴിഞ്ഞ എതാനും നാളുകളായി സഹീര്‍-പ്രവീണ്‍കുമാര്‍ പേസ് സഖ്യവും മൂന്നാം സീമറായി പട്ടേല്‍/നെഹ്റ/ശ്രീശാന്ത് ത്രയങ്ങളിലൊരാളും സ്പിന്നര്‍മാരുടെ റോളില്‍ ഹര്ഭജന്, പഠാന് യുവ്രാജ് എന്നിവരുമായിരുന്നു ഇന്ത്യക്കായി ഇറങ്ങിയിരുന്നത്.
ഇതില്‍ പ്രവീണ്‍ കുമാറിനു പകരം ഒരിടവേളയ്ക്കു ശേഷം പീയുഷ് ചൗള എത്തിയതാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ വന്ന ഏക മാറ്റം. മറ്റുള്ളവര്‍ അതേപടി ടീമിലുണ്ട്. അന്ന് മികച്ചവര്‍ ആയിരന്നവര്‍ ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോഴേക്കും എങ്ങനെ വെറുക്കപ്പെടുന്നവര്‍ ആയി.
ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം. ഉദ്ഘാടന മത്സരം നടന്ന മിര്‍പ്പൂരിലെ ഷേര ബംഗ്ലാ സ്റ്റേഡിയത്തിലെ പിച്ചും രണ്ടാം മത്സരം നടന്ന ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചും ഏകപക്ഷീയ സ്വഭാവത്തിലുള്ളവയായിരുന്നു. ഇതില്‍ ആദ്യ മത്സരത്തില്‍ ടോസ് ജയിച്ച ബംഗ്ലാദേശ് രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതു പോലും ഇതു മുന്നില്‍ക്കണ്ടാണ്. പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ മഞ്ഞിന്റെ സാന്നിദ്ധ്യം രണ്ടാമതു ഫീല്‍ഡ് ചെയ്യുന്ന ടീമിന് വിനയാകുമെന്ന കാരണവും ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഫ്ളാറ്റ് വിക്കറ്റും മഞ്ഞിന്റെ കളികളും പ്രതികൂലമായി ബാധിച്ച മത്സരത്തില്‍ 283 റണ്‍സ് വഴങ്ങിയതാണോ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്കു നിലവാരമില്ലെന്നു പറയാന്‍ കാരണം? കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ടീം കൂടിയാണ് ബംഗ്ലാ കടുവകള്‍ എന്നോര്‍ക്കണം.
മത്സരത്തില്‍ അഞ്ചോവര്‍ എറിഞ്ഞു 53 റണ്‍സ് വഴങ്ങിയ ശ്രീശാന്ത് ഒഴികെ ഇന്ത്യയുടെ മറ്റ് സ്ട്രൈക്ക് ബൗളര്‍മാരാരും അഞ്ചു റണ്‍സിനു മേലെ ഇക്കണോമി വഴങ്ങിയില്ല. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസിനെതിരേ ഒരു മാസം മുമ്പ് അദ്ഭുത പന്തെറിഞ്ഞെന്നു വാഴ്ത്തിയവര്‍ തന്നെയാണ് പ്രതികൂല സാഹചര്യത്തില്‍ നടന്ന ഒരൊറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് ശ്രീശാന്തിനെ വെറുക്കപ്പെട്ടവനാക്കിയത്. പരിശീലന മത്സരത്തില്‍ കുറഞ്ഞ സ്കോര്‍ അടിച്ചിട്ടും പോണ്ടിംഗിന്റെ ഓസ്ട്രേലിയയെ കീഴടക്കിയതും ഇതേ ടീം ഇന്ത്യയുടെ ബൗളര്‍മാര്‍ തന്നെയാണ് എന്നോര്‍ക്കണം.
വണ്ടര്‍ ഇംഗ്ലണ്ട്
ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇംഗ്ലണ്ടിനെതിരേ ബംഗളുരുവിലാണ് നടന്നത്. ഇംഗ്ലീഷ് നിരയില്‍ പന്തെറിയുന്നത് ജയിംസ് ആന്ഡേഴ്സണ്, ടിം ബ്രെസ്നാന്‍, അഹമ്മദ് ഷഹ്സാദ്, ഗ്രയിം സ്വാന് എന്നിവരാണ്. ആഷസ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിനു ശേഷമാണ് ഇവര്‍ ലോകകപ്പിനെത്തിയത്. ആന്‍ഡേഴ്സണും ബ്രെസ്നാനും അടങ്ങുന്ന ഇംഗ്ലീഷ് പേസ് ബാറ്ററി ലോകനിലവാരമുള്ളവരാണെന്നതില്‍ ആര്‍ക്കും സംശയമില്ല. സ്വാനാകട്ടെ കഴിഞ്ഞ വര്‍ഷത്തെ ലീഡിംഗ് വിക്കറ്റ് വേട്ടക്കാരനും. ഈ ബൗളിംഗ് നിരയ്ക്കെതിരേ 338 റണ്‍സ് ഇന്ത്യ അടിച്ചു കൂട്ടിയപ്പോള്‍ തന്നെ പിച്ചിന്റെ സ്വഭാവം മനസിലാക്കാം.
300 റണ്‍സിനു മേലുള്ള ടോട്ടല്‍ പോലും അനായാസം ചേസ് ചെയ്യനാകുമെന്ന് ക്യുറേറ്റര്‍ പറഞ്ഞ പിച്ചില്‍, നിലവാരത്തില്‍ മുന്നിലുള്ള ബൗളിംഗ് നിരപോലും തല്ലുവാങ്ങിക്കൂട്ടിയ പിച്ചില്‍ ഇന്ത്യക്ക് ഏറു പിഴച്ചത് നിലവാരമില്ലായ്മ കൊണ്ടാണോ? ബൗളര്‍മാര്‍ ഇതിനെന്തു പിഴച്ചു. അവസാന ഓവറുകളില്‍ വിക്കറ്റ് തുലച്ച ബാറ്റിംഗ് നിരയും ഫീല്‍ഡില്‍ ചോര്‍ച്ചയുള്ള കൈകളും പരിമിതിയില്‍ നിന്നു പോരടിക്കുന്ന ബൗളര്‍മാരുടെ പ്രകടനത്തെ പിന്താങ്ങുകയായിരുന്നില്ലല്ലോ? മറിച്ച് അനായാസം ജയിക്കന്‍ കഴിയുന്ന അവസ്ഥയില്‍നിന്ന് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യയെ വിജയത്തിന്റെ പടിവാതില്‍ക്കലെത്തിച്ച ബൗളര്‍മാരുടെ പോരാട്ട വീര്യത്തെ നമിക്കുകയല്ലേ വേണ്ടത്. ദക്ഷിണാഫ്രിക്കയിലും ഇതേ പോരാട്ടവീര്യം ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുക്കുന്നത് ലോകം കണ്ടത്. 'ആവേശം തീരെയില്ലാത്ത' മുനാഫ് പട്ടേലായിരുന്നു അന്ന് മാജിക് ബൗളര്‍.
തൊട്ടടുത്ത ദിവസം ഇതേ ഗ്രൗണ്ടില്‍ 328 റണ്‍സടിച്ചിട്ടും ഇംഗ്ലീഷ് ബൗളര്‍മാരെ കുഞ്ഞന്മാരായ അയര്‍ലന്‍ഡ് പോലും കൂട്ടക്കശാപ്പ് നടത്തി പിച്ചിന്റെ സ്വഭാവം തുറന്നുകാട്ടി. ഇത്തരത്തിലുള്ള പിച്ചില്‍ എതിരാളികളെ 250-ല്‍ ഒതുക്കി മികവ് കാട്ടണമെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്. ബംഗളുരുവിലെ ചത്ത വിക്കറ്റില്‍ രണ്ടു തവണ അടിവാങ്ങിക്കൂട്ടിയ ഇംഗ്ലണ്ട് ചെന്നൈയിലെ ജീവനുള്ള പിച്ചില്‍ ദക്ഷിണാഫ്രിക്കയെ പിച്ചിച്ചീന്തിയത് മുസ്ലി പവര്‍ എക്സ്ട്രാ കഴിച്ചിട്ട് ആയിരിക്കില്ലല്ലോ?
ഓസ്ട്രേലിയയുടെയും പാകിസ്താന്റെയും ശ്രീലങ്കയുടെയും ബൗളിംഗ് പ്രകടനം ഉയര്‍ത്തിക്കാട്ടിയാണ് വിമര്‍ശകള്‍ ഇന്ത്യക്കെതിരേ തിരിയുന്നത്. എന്നാല്‍ ഇവരുടെ മത്സരങ്ങള്‍ നടന്ന പിച്ചിന്റെ സ്വഭാവം ബംഗളുരുവിലെയും മിര്‍പൂരിലേതിലും വ്യത്യസ്തമാണ്. പന്തിനു സ്വിംഗും ബൗണ്‍സും ലഭിക്കുന്ന പിച്ചില്‍ അവര്‍ വിക്കെറ്റടുക്കുന്നത് കണ്ട് അസൂയ തോന്നുന്നുവെങ്കില്‍ ഇന്ത്യന്‍ നിരയെ കുറ്റപ്പെടുത്തുകയല്ല പ്രതിവിധി. മറിച്ച് മികച്ച പിച്ചൊരുക്കി മത്സരം നടത്തുകയാണ് വേണ്ടത്. ഇത്തരം പിച്ചുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തി തങ്ങള്‍ക്കും അതിനാകുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നടന്ന ബംഗളുരുവിലെ പിച്ചില്‍ ഒരു മാസ്മരിക പ്രകടനം ആ ടീമുകള്‍ പുറത്തെടുക്കട്ടെ. എന്നിട്ടാകാം താരതമ്യം.
സ്ലെഡ്ജിങ് സ്റ്റാര്‍സ്
പരിശീലന മത്സരത്തില്‍ പോണ്ടിംഗിനെയും അതിനു മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ ഗ്രെയിം സ്മിത്തിനെയും സ്ലെഡ്ജ് ചെയ്തതിന് ക്യാപ്റ്റന്‍ ധോണിയില്‍നിന്ന് പരസ്യശാസന ഏറ്റുവാങ്ങിയ ശ്രീശാന്തിനെപ്പോലെ മറ്റുള്ളവരും വികാരപ്രകടനം നടത്താത്തതും ഇപ്പോള്‍ വിമര്‍ശന വിധേയമാവുകയാണ്. ഇംഗ്ലണ്ടിനെതിരേ നിര്‍ണായക വിക്കറ്റ് നേടിയ സഹീര്‍ ഖാന്റെയും മറ്റും ആഹ്ളാദപ്രകടനം തികഞ്ഞ പക്വതയോടെയുള്ളതാണെന്ന് വിമര്‍ശകര്‍ പോലും അംഗീകരിച്ചതാണ്. എതിര് ബാറ്റ്സ്മാനെ സ്ലെഡ്ജ് ചെയ്തതുകൊണ്ടു മാത്രം വിക്കറ്റ് ലഭിക്കില്ലെന്ന പാഠം മികച്ച കളിക്കാര്‍ നേരത്തേതന്നെ മനസിലാക്കിയിട്ടുള്ളതാണ്. ചില ബാറ്റ്സ്മാന്‍മാര്‍ക്കെതിരേ പരിമിതമായ രീതിയില്‍ മാത്രം പ്രകടിപ്പിക്കേണ്ട മത്സര തന്ത്രമാണ് സ്ലെഡ്ജിങ്. ഓസ്ട്രേലിയയുടെ സ്റ്റീവ് വോയും ഗ്ലെന്‍ മക്ഗ്രാത്തും ഇത് ഫലപ്രദമായി ഉപയോഗിച്ച് വിജയിപ്പിച്ചു കാട്ടിയിട്ടുള്ളവരാണ്.
ദിസ് ടൈം ഫോര്‍ ബെസ്റ്റ് ടീം
കളിക്കുന്ന 14 ടീമുകളില്‍ ആറെണ്ണത്തിനും കിരീടം നേടാന്‍ തുല്യസാധ്യതയുള്ള ലോകകപ്പാണിത്. ഓസ്ട്രേലിയന്‍ അപ്രമാദിത്വമില്ല, ദക്ഷിണാഫ്രിക്കന്‍ മേല്‍ക്കോയ്മയില്ല, ഇന്ത്യന്‍ വീര്യവുമില്ല... മറിച്ച് അതാതു ദിവസങ്ങളില്‍ മികച്ച കളി പുറത്തെടുക്കുന്ന ടീം വിജയിക്കുമെന്നുറപ്പ്. ഇവിടെ 300 റണ്‍സടിച്ചാലും വിജയം ഉറപ്പല്ല, 200ന് ഓള്‍ഔട്ടായാല്‍ തോല്‍ക്കുമെന്നും വിശ്വസിക്കേണ്ട. ഇവിടെ കിരീടം ഏറ്റവും മികച്ചവര്‍ക്കുള്ളതായിരിക്കും. അത് ആരാണെന്ന് തെളിയിക്കേണ്ടത് കളിക്കളത്തിലുമാണ്. അല്ലാതെ കണക്കു കൂട്ടലുകളിലും വികാരപ്രകടനങ്ങളിലുമല്ല.
Posted by sy@m at 11:30 AM 1 comments
ബൈബിളിലെ ഏദന്‍ തോട്ടവും എന്നും വിവാദങ്ങളുടെ ഭൂമികയായിരുന്നു. ആദത്തെയും അദ്ദേഹത്തിന്റെ വാരിയെല്ലെടുത്ത് ഹവ്വായെയും ദൈവം പടച്ചുവിട്ട പുണ്യഭൂമിയിലാണ് സാത്താന്റെ പ്രലോഭനത്തില്‍ മനുഷ്യന് ആദ്യം വഴങ്ങിയത്. കാലമേറെ കഴിഞ്ഞെങ്കിലും ലോകമേറെ മാറിയിട്ടും അഭിനവ ഏദനും വിവാദങ്ങളില്‍നിന്ന് മാറിനില്ക്കാന് കഴിയുന്നില്ല. ക്രിക്കറ്റിന്റെ ഏദന്‍ തോട്ടമായ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വിവാദങ്ങളുടെ ഒഴിയാത്ത ചരിത്രവുമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
ഇന്ത്യക്കും പണക്കിലുക്കത്തിന്റെ കാര്യത്തില്‍ ഫിഫയെപ്പോലും വെല്ലുവിളിക്കുന്ന ബി.സി.സി.ഐയ്ക്കും നാണക്കേട് സമ്മാനിച്ച് ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് വേദിയാകുന്നതില്‍ നിന്ന് ഈഡന് ഗാര്‍ഡന്‍സിനെ കഴിഞ്ഞ ദിവസം ഐ.സി.സി. വിലക്കിയതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടന്‍ സംസാരവിഷയം. ഇന്ത്യയുടെ പല ഐതിഹാസിക വിജയങ്ങള്‍ക്കും അവിസ്മരണീയങ്ങളായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ഈഡന് ഈ ഗതിവന്നതില്‍ പരിതപിക്കാനും പരസ്പരം ചെളിവാരിയെറിയാനും സംഘാടകര്‍ ശ്രമിക്കുമ്പോള്‍ കൊല്‍ക്കത്തയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കാണ് ഏറെ സങ്കടം. ഈഡനിലെ നിര്‍മാണങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയാത്തതിന്റെ നാണക്കേട് ആരുടെ തലയില്‍ കെട്ടിവയ്ക്കുമെന്നാണ് സംഘാടകര്‍ ആലോചിക്കുന്നത്. ഇതാദ്യമായല്ല ഈഡന് ഗാര്‍ഡന്‍സ് ഇത്തരത്തില്‍ നാണക്കേട് നേരിടുന്നത്.
1966-67: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റ്
ലോകകപ്പ് വേദിയാകുന്നതില്‍ നിന്നൊഴിവാക്കപ്പെട്ട ഈഡന് ഗാര്‍ഡന്‍സ് ആദ്യ ലോകകപ്പിന് മുമ്പ് തന്നെ വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. 1966-67 സീസണില്‍ നടന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് സ്റ്റേഡിയത്തില്‍ ആദ്യമായി കലാപക്കൊടി ഉയര്‍ന്നത്. സീറ്റിംഗ് കപ്പാസിറ്റിയെക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ സംഘാടകര്‍ വിറ്റതാണ് പ്രശ്നങ്ങള്‍ക്കു കാരണം. ടിക്കറ്റ് വാങ്ങിയിട്ടും സീറ്റ് ലഭിക്കാതെ വന്ന കാണികള്‍ അക്രമാസക്തരാകുകയായിരുന്നു. ഇവരെ നേരിടാന്‍ പോലീസും തീരുമാനിച്ചതോടെ പ്രശ്നം ഗുരുതരമായി.
പോലീസിനെ ആക്രമിച്ച കാണികള്‍ ഗ്രൗണ്ടില്‍ കടന്ന അക്രമമഴിച്ചു വിട്ടു. ഗാലറിയിലെ കസേരകളും മറ്റും ഗ്രൗണ്ടില്‍ എത്തിച്ചു തീയിട്ട കാണികള്‍ പിച്ചിനു നടടുവില്‍ കുഴികുത്തുകയും ചെയ്തു. കാണികളുടെ അക്രമത്തില്‍ നിന്ന് സ്വന്തം രാജ്യത്തിന്റെ പതാക സംരക്ഷിക്കാന്‍ അന്നത്തെ വിന്‍ഡീസ് ടീമംഗം കോണ്‍റാഡ് ഹണ്ട് കൊടിമരത്തില്‍ വലിഞ്ഞു കയറി പതാക അഴിച്ചെടുത്ത് ഓടിരക്ഷപെട്ടത് തലക്കെട്ടുകളില്‍ ഇടം പിടിച്ചിരുന്നു.
1969-70: ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ്
66-ലെ കലാപത്തിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണ് ഈഡന് മറ്റൊരു മത്സരം ലഭിച്ചത്. ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റാണ് അന്ന് കൊല്‍ക്കത്തയില്‍ നടന്നത്. ഇതിലും ടിക്കറ്റ് പ്രശ്നമാണ് വിനയായത്. രാത്രിമുഴുവന്‍ ടിക്കറ്റിനായി ക്യൂ നിന്ന കാണികള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതോടെ അക്രമാസക്തരാകുകയായിരുന്നു. പോലീസ് ഇടപെട്ടാണ് കലാപം അടിച്ചൊതുക്കിയത്. കലാപത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. പിന്നീട് മത്സരം യഥാസമയം ആരംഭിച്ചു. അതിനിടയിലും കലാപം ഉണ്ടായി. ഗാലറിയില്‍ ഇരുന്നവര്‍ താഴെത്തട്ടിലിരുന്നവര്‍ക്കു നേരെ കല്ലെറിഞ്ഞതാണ് പ്രശ്നമുണ്ടാക്കിയത്.
1984-85: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്
ലോകചാമ്പ്യന്മാരായ ശേഷം ക്രിക്കറ്റിന്റെ തറവാട്ടുകാര്‍ക്ക് ആതിഥ്യമരുളുകയായിരുന്നു ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നാം ടെസ്റ്റായിരുന്നു ഈഡനില്‍ നടന്നത്. മത്സരത്തിനുള്ള ടീമില്‍ നിന്ന് കപില്‍ ദേവിനെ ഒഴിവാക്കിയതാണ് അന്ന് കാണികളെ ചൊടിപ്പിച്ചത്. ഇതോടെ ഈഡന് ഒന്നടങ്കം ിന്ത്യന്‍ നായകന് സുനില്‍ ഗാവസ്കറിന് എതിരാകുകയായിരുന്നു. എരിതീയില്‍ എണ്ണയെന്നോണം ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 437 റണ്‍സ് എടുക്കാന്‍ ഇന്ത്യക്ക് വേണ്ടിവന്നത് 200 ഓവര്‍. അഞ്ചാം വിക്കറ്റില്‍ ഓവറില്‍ രണ്ടു റണ്‍സില്‍ താഴെയെന്ന നിലയില്‍ രവി ശാസ്ത്രി-മുഹമ്മദ് അസ്ഹറുദ്ദീന് കൂട്ടുകെട്ട് നേടിയ 214 റണ്‍സാണ് കാണികളെ ദേഷ്യം പിടിപ്പിച്ചത്. ഇതോടെ ഗാവസ്കറിന് എതിരായ മുദ്രാവാക്യങ്ങളുമായി ഈഡന് ഒന്നടങ്കം ഉണര്‍ന്നു.
ഇതിനിടെ ഡ്രസിംഗ് റൂമിന് പുറത്ത് ഗാവസ്കര്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനു നേര്‍ക്ക് ചീഞ്ഞ ആപ്പിള്‍ എറിയാനും ചിലര്‍ മുതിര്‍ന്നു. നാലാം ദിനം ലഞ്ച് കഴിഞ്ഞിട്ടും ഗാവസ്കര്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നില്ല. ഡിക്ലയര്‍ ചെയ്ത് ഫീല്‍ഡിലിറങ്ങിയാല്‍ കാണികള്‍ തന്നെ കൈകാര്യം ചെയ്യുമെന്ന ഭീതിയാലായിരുന്നു ഇതെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് പിന്നീട് ഗാവസ്കര്‍ നിഷേധിച്ചു.
1995-96: ഇന്ത്യ -ശ്രീലങ്ക ലോകകപ്പ് സെമി
ലോകകപ്പിലെ സെമി പോരാട്ടത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 252 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ എട്ടിന് 120 എന്ന നിലയില്‍ തകര്‍ന്നതോടെയാണ് ഈഡന്റെ ക്ഷമ നശിച്ചത്. വെറും 22 റണ്‍സിന് ഏഴു വിക്കറ്റ് പൊഴിയുന്നത് കണ്ട കാണികള്‍ക്ക് ഇരുപ്പുറച്ചില്ല. അവര്‍ കുപ്പിയും കല്ലുമൊക്കെ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞതോടെ മത്സരം നിര്‍ത്തിവച്ചു. പിന്നീട് ഇരു ടീമുകളും ഗ്രൗണ്ടിലിറങ്ങി കാണികളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇതിനേത്തുടര്‍ന്ന് മത്സരം ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരം നിര്‍ത്തിയപ്പോള്‍ കണ്ണീരോടെ മടങ്ങുന്ന വിനോദ് കാംബ്ലിയുടെ ചിത്രം പിന്നീട് 1996 ലോകകപ്പിന്റെ ദുരന്ത ചിത്രമായി മാറി.
1999: ഇന്ത്യ പാകിസ്താന് ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താന് ഉയര്‍ത്തിയ 279 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യന്‍ ഇന്നിംഗ്സിലെ ഒരു വിക്കറ്റ് വീഴ്ചയാണ് അന്ന് കലാപത്തിനു തിരികൊളുത്തിയത്. ഏഴു റണ്‍സുമായി നിന്ന സച്ചിന് തെണ്ടുല്‍ക്കര്‍ റണ്ണൗട്ടായതാണ് കാരണം. സച്ചിന് റണ്‍സ് പുര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ പാക് ബൗളര്‍ ഷുഐബ് അക്തറുമായി കൂട്ടിയിടച്ച സച്ചിന് ക്രീസിനു വെളിയിലായി. ഈ സമയത്താണ് പന്ത് സ്റ്റംപ് തകര്‍ത്തത്.
പാക് താരങ്ങളുടെ അപ്പീലിനിടയില്‍ അമ്പയര്‍ സ്റ്റീവ് ബക്നര്‍ തീരുമാനം മൂന്നാം അമ്പയറിനു വിട്ടു. ടി.വി. അമ്പയര്‍ സച്ചിനെ പുറത്താക്കിയതോടെ ചതി, ചതി എന്നുറക്കെ വിളിച്ചു കാണികള്‍ പ്രകോപിതരാകുകയായിരുന്നു.
ഷുഐബിനു നേര്‍ക്ക് കപ്പിയും കല്ലും വലിച്ചറിഞ്ഞ കാണികളെ ശാന്തരാക്കാന്‍ ഒടുവില്‍ സച്ചിന് ഗ്രൗണ്ടിലിറങ്ങി അഭ്യര്‍ഥിക്കേണ്ടി വന്നു. മത്സരം പുനരാരംഭിച്ചെങ്കിലും പിന്നീട് ഇന്ത്യ ബാറ്റിംഗ് നിര തകര്‍ന്നതോടെ കാണികള്‍ വീണ്ടും പ്രശ്നമുണ്ടാക്കി. ഒടുവില്‍ കാണികളെ പുറത്താക്കിയതിനു ശേഷമാണ് മത്സരം പൂര്‍ത്തിയാക്കിയത്.
2008 ഐ.പി.എല്‍.: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഡെക്കാന്‍ ചാര്‍ജേഴ്സ്
ലോ സ്കോറിംഗ് മത്സരത്തില്‍ കൊല്‍ക്കത്ത ഡെക്കാനെ മറികടന്നെങ്കിലും മത്സരത്തിനായി തയാറാക്കിയ പിച്ചാണ് അന്ന് വില്ലനായത്. അപ്രതീക്ഷിത ബൗണ്‍സുമായി അപകടകരമായ രീതിയില്‍ സ്വഭാവം മാറിയ പിച്ചില്‍ ഏറെ പണിപ്പെട്ടാണ് ബാറ്റ്സ്മാന്മാര് മത്സരം പൂര്‍ത്തിയാക്കിയത്.
മത്സരത്തിനിടെ ഇഷാന്ത് ശര്‍മയുടെ പന്ത് കൊണ്ട് പരുക്കേറ്റ വി.വി.എസ്. ലക്ഷ്മണ് ''ഞെട്ടിപ്പിക്കുന്ന ബൗണ്‍സ്'' എന്നാണ് പ്രതികരിച്ചത്. ഒടുവില്‍ 20 പന്തില്‍ നിന്ന് 22 റണ്‍സ് കൊല്‍ക്കത്തയ്ക്ക് വേണമെന്നിരിക്കെ ഫ്ളിഡ് ലൈറ്റ് ഓഫായതും മത്സരത്തിന്റെ ശോഭ കെടുത്തി.
2009: ഇന്ത്യ-ശ്രീലങ്ക നാലാം ഏകദിനം
ഒരിക്കല്‍ കൂടി ഫ്ളിഡ് ലൈറ്റാണ് ഈഡനെ പഴികേള്‍പ്പിച്ചത്. 49.2 ഓവറില്‍ ആറിന് 307 റണ്‍സ് എന്ന നിലയില്‍ ശ്രീലങ്ക ബാറ്റ് ചെയ്യുമ്പോഴാണ് ലൈറ്റ് മിഴിയടച്ചത്. തുടര്‍ന്ന് 26 മിനിറ്റിനു ശേഷമാണ് മത്സരം ആരംഭിക്കാനായത്. സ്റ്റേഡിയം സംരക്ഷിക്കുന്നതില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് വരുത്തിയ പിഴവുകളാണ് പ്രശ്നത്തിനു കാരണമായതെന്ന് പിന്നീട് വ്യക്തമായിരുന്നു.
Posted by sy@m at 6:18 PM 0 comments
കൊച്ചിക്കെന്താ കുറവ്? കൊച്ചിയുടെ കുറവ് പറയാന്‍ വരട്ടെ! കൊച്ചി ഐ.പി.എല്‍. ടീമിന്റെ കുറവാണ് ഒരു സംഘം നെറ്റ് സാവിയോകള്‍ തേടുന്നത്. കൊച്ചിക്ക് അവര്‍ കണ്ടെത്തുന്ന ഏറ്റവും വലിയ കുറവ് പേരിന്റെയാണ്. തറവാടും അംഗങ്ങളുമെല്ലാം ആയെങ്കിലും പറ്റിയ ഒരു പേര് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ടൈഗേഴ്സ് എന്നാണ് തന്റെ മനസിലെന്ന് കോച്ച് പറയുന്നു. പലര്‍ക്കും അതത്ര ദഹിച്ചിട്ടില്ല. കൊച്ചിയില്‍ ടൈഗറെവിടെ, കൊതുകു മാത്രമല്ലേ ഉള്ളൂ എന്ന് ചിലരുടെ പരിഹാസം. എന്തായാലും ടീമിനു പേര് തപ്പി അണിയറക്കാര്‍ നടക്കുമ്പോള്‍ പേരിടീല്‍ കര്‍മ്മവുമായി ഇന്റര്‍നെറ്റ് സംഘം മുന്നോട്ടുപോവുകയാണ്. കൊച്ചിയിപ്പോഴും പേരിടാത്ത കൊച്ചായി തുടരുന്നത് അവസാനിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവരുടെ മനസില്‍ എന്താണെന്നു നോക്കാം.
മലയാളികളായ ഇന്റര്‍നെറ്റ് പ്രേമികളാണ് ഈ ദൗത്യവുമായി മുന്നോട്ടു പോകുന്നത്.
ഫേസ്ബുക്കിലെയും മറ്റു സോഷ്യന്‍ സൈറ്റുകളിലും ബ്ലോഗുകളിലും ഇപ്പോള്‍ കൊച്ചിയാണ് താരം. ഭാവനാസമ്പന്നരായ ചിലര്‍ കേരളത്തിന്റെ പൈതൃകവും സംസ്കാരവും മുന്‍നിര്‍ത്തി പലേ പേരുകളും ലോഗോയും നിര്‍ദേശിച്ചുകഴിഞ്ഞു.
അതില്‍ ഏറ്റവും പ്രചാരം നേടിയിരിക്കുന്ന ഏതാനും പേരുകളും ലോഗോയും പരിചയപ്പെടുത്തുന്നു. കൊച്ചി ടൈറ്റന്‍സ്, കൊച്ചി ചേകവേഴ്സ്, കൊച്ചി ടെറിഫിക് ടസ്കേഴ്സ്, കൊച്ചി ഫൈറ്റേഴ്സ്, കൊച്ചി റോറിംഗ് രാജാസ്, കൊച്ചി ഫിയറി ഡ്രാഗന്‍സ്, കൊച്ചിന് ഫീനിക്സ്..
കൊച്ചി ടൈറ്റന്‍സ്: കേരളത്തിന്റെ സ്വന്തം ആന ചിഹ്നവുമായാണ് കൊച്ചി ടൈറ്റന്‍സ് എന്ന പേരിനെ പിന്തുണയ്ക്കുന്നവര്‍ എത്തുന്നത്. നെറ്റില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ഈ ലോഗോയ്ക്കും പേരിനുമാണ്.
പ്രതിസന്ധികളില്‍ പതറാതെ ഇവിടെ വരെയെത്തിയ കൊച്ചി ടീം പ്രഥമ ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സ് കാഴ്ചവച്ച പ്രകടനവുമായി തിളങ്ങുമെന്നാണ് പേരിന്റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്. ജയവര്‍ധനെയും ശ്രീശാന്തും ഉള്‍പ്പെടുന്ന ടീം മിന്നുന്ന പ്രകടനവുമായി ഐ.പി.എല്ലിലെ ടൈറ്റന്മാര് (അതികായര്‍) ആകുമെന്നും അവര്‍ പറയുന്നു.
കൊച്ചി ചേകവേഴ്സ്: കേരളത്തിന്റെ സ്വന്തം ആയോധനകലയായ കളരിപ്പയറ്റില്‍ നിന്നാണ് ഈ പേരിന്റെ പിറവി. വാളും പരിചയും ചിഹ്നമായി വരുന്ന ഈ പേര് കളത്തില്‍ ഏറെ ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന ശ്രീശാന്തിനും സംഘത്തിനും അനുയോജ്യമായിരിക്കുമെന്നാണ് ചേകവേഴ്സിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.
കൊച്ചി ഫൈറ്റേഴ്സ്: ചേകവേഴ്സിന്റെ അതേ അഭിപ്രായവും പൈതൃകവുമാണ് ഫൈറ്റേഴ്സിനുള്ളത്. എന്നാല്‍ പേരില്‍ കാണുന്ന ആംഗലേയ സംസ്കാരമാണ് ഇവരെ പേരിലും രൂപത്തിലും വ്യത്യസ്തരാക്കുന്നത്.
കളരിപ്പയറ്റില്‍ നിന്നു പിറവികൊണ്ട ആശയം ഹോളിവുഡ് സിനിമകളിലെ പടയാളികളുടെ രൂപവുമായി സാമ്യപ്പെടുത്തിയാണ് ലോഗോയും മറ്റും ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ കളരിപ്പയറ്റുകാര്‍ ഉപയോഗിക്കുന്നതില്‍ നിന്നു വ്യത്യസ്തമായുള്ള വാളും പരിചയുമാണ് ടീമിന്റെ ലോഗോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
കൊച്ചി ടെറിഫിക് ടസ്കേഴ്സ്: കൊച്ചിന് ടൈറ്റന്‍സിന്റെ ആന ചിഹ്നത്തിനു മദമിളകിയാല്‍ കൊച്ചിന് ടെറിഫിക് ടസ്കേഴ്സായി. കൊലവിളിക്കുന്ന കൊമ്പന്റെ ചിത്രവുമായാണ് ടെറിഫിക് ടസ്കേഴ്സിന്റെ പിന്തുണക്കാര് എത്തുന്നത്. എതിരാളികളെ തച്ചുതകര്‍ത്തു മുന്നേറുന്ന കൊച്ചി ടീമാണ് ഇവരുടെ സ്വപ്നങ്ങളില്‍. സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ ടീമിന്റെ പേര് ടെറിഫിക് ടസ്കേഴ്സ് എന്നതാകും ഉചിതമാകുകയെന്നും അവര്‍ പറയുന്നു.
കൊച്ചി റോറിംഗ് രാജാസ്: തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും പഴയ രാജഭരണത്തിന്റെ ഓര്‍മകളുമായാണ് റോറിംഗ് രാജാസിന്റെ വരവ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ പണ്ട് നാട്ടു രാജാക്കന്മാര് നടത്തിയിരുന്ന യുദ്ധമായും കൊച്ചി ഐ.പി.എല്‍. ടീമിനെ കേരളത്തിന്റെ പടനായകരായും ഇവര്‍ കാണുന്നു. കിരീടം വച്ചു രൗദ്രഭാവത്തില്‍ നില്ക്കുന്ന സിംഹമാണ് ചിഹ്നം. ടീമും ഗര്‍ജിക്കുമെന്ന് ഇവരുടെ പക്ഷം.
കൊച്ചി ഫിയറി ഡ്രാഗണ്‍സ്: കേരളവുമായോ ഇന്ത്യയുമായോ പുലബന്ധം പോലുമില്ലാത്ത ഡ്രാഗണാണ് ഇവരുടെ ചിഹ്നം. ഈ പേരും ലോഗോയും ഉയര്‍ത്തിക്കാട്ടുന്നതിന് ഇവര്‍ക്ക് ന്യായവാദങ്ങളുമുണ്ട്. ഇന്ത്യയിലെ മാത്രമല്ല വിദേശ താരങ്ങളും കളിക്കുന്ന ലീഗാണ്. ഐ.പി.എല്‍. അപ്പോള്‍ ലോകനിലവാരമുള്ള ലോഗോയും പേരും വേണം. ഇവരുടെ അഭിപ്രായത്തില്‍ നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു മാത്രമാണ് ഇത്തരത്തിലുള്ള ലോഗോയും പേരും. അതിനെ വെല്ലുന്നതാവണം കൊച്ചിയുടേതെന്നാണ് ഡ്രാഗണ്‍ ആരാധകരുടെ ആവശ്യം.
കൊച്ചി ഫീനിക്സ്: കൊച്ചി ടീമിന്റെ ജനനവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവാദങ്ങളും ഈ പേരിലും ലോഗോയിലും നിഴലിക്കുന്നു. അഗ്നിച്ചിറകുകളുമായി പറന്നുയരുന്ന ഫീനിക്സ് പക്ഷിയാണ് ചിഹ്നം. വിവാദത്തെത്തുടര്‍ന്ന് ജനിക്കും മുമ്പ് മരിക്കുമെന്ന അവസ്ഥയില്‍ നിന്ന് അപ്രതീക്ഷിതരായി ഉയര്‍ന്നുവന്നവരാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. ചാരത്തില്‍ നിന്ന് ഉയിര്‍ത്തവര്‍, എന്തിനേയും ചാരമാക്കുന്നവര് എന്ന് അര്‍ഥം വരുന്ന എമര്‍ജ്ഡ് ഫ്രം ആഷസ്, വില്‍ ആഷ് എനിതിംഗ് വരികളും ലോഗോയില്‍ ഇടം പിടിച്ചിരിക്കുന്നു.
Posted by sy@m at 8:39 AM 0 comments
Labels: IPL, Kochi IPL Team, കായികം