
വളയും പുളയും. വളഞ്ഞു പുളഞ്ഞ് വളച്ചൊടിക്കും. ലോക കാല്‍പ്പന്തു മാമാങ്കത്തിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ എതിരാളികളുടെ കരുത്തും ദൗര്‍ബല്യവും ഹരിച്ചു ഗുണിക്കുന്ന ടീം മാനേജുമെന്റുകള്‍ക്ക് ഈ പ്രസ്താവന തലവേദന സൃഷ്ടിക്കുകയാണ്.
ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഉപയോഗിക്കുന്ന പന്ത് ജാബുലാനിയെക്കുറിച്ചാണ് ഈ വിശേഷണങ്ങള്‍. പന്തിന്റെ പ്രവചനാതീത സ്വഭവമാണ് വില്ലന്‍. ഇതിനോടകം തന്നെ നിരവധിപ്പേര്‍ അഭിപ്രായവ്യത്യാസവുമായി രംഗത്തെത്തിക്കഴിഞ്ഞു.
ഒരു പന്തിലെന്തിരിക്കുന്നു എന്നു ചിന്തിക്കാന്‍ വരട്ടെ. എന്താണ് ജാബുലാനി. ജാബുലാനി എന്നാല്‍ ആഫ്രിക്കന്‍ ഭാഷയില്‍ ആനന്ദം നല്‍കുന്നവന്‍ എന്നാണ് അര്‍ഥം. ഭാരം 440 ഗ്രാം. വ്യാസം 69 സെ.മീറ്റര്‍. പാനലുകള്‍ എട്ട്. മത്സരം കഴിയുമ്പോള്‍ കുറയാവുന്ന മര്‍ദംഏറ്റവും കൂടിയത് പത്തുശതമാനം.
പന്തില്‍ പതിനൊന്ന് നിറങ്ങളുണ്ട്. അത് പതിനൊന്ന് കളിക്കാരെ സൂചിപ്പിക്കുന്നു. മാത്രമല്ല, ദക്ഷിണാഫ്രിക്കയിലെ പതിനൊന്ന് ഭാഷകളെയും അത് പ്രതിനിധാനം ചെയ്യുന്നു.ഇവയൊക്കെയാണ് ജാബുലാനിയുടെ സവിശേഷതകള്‍.
എന്നാല്‍ പന്തിന്റെ സ്വഭാവഗുണമാണ് ടൂര്‍ണമെന്റിനു മുന്നേ പലരുടേയും ആനന്ദം നശിപ്പിച്ചിരിക്കുന്നത്. ഭാരക്കുറവ് കാരണം പന്തിന്റെ ഗതിവേഗം നിര്‍ണയിക്കുക എളുപ്പമല്ലെന്നതാണ് ആശങ്കകള്‍ക്ക് പിന്നില്‍.
2006ലെ പന്ത് ടീം ജിസ്റ്റിന് 14 പാനലുകളുണ്ടായിരുന്നു. പാനല്‍ കുറയുമ്പോള്‍ പന്തിന് ഫ്രിക്ഷന്‍ കുറയും വേഗം കൂടും. പാനല്‍ കുറയുമ്പോള്‍ പന്ത് കൂടുതല്‍ വളയുകയും ചെയ്യും. ഗോളികളെ ഭയപ്പെടുത്തുന്ന കാര്യം ഇതാണ്. കളി പുരോഗമിക്കുന്തോറും മര്‍ദം കുറയുമെന്നതിനാല്‍ പന്തിന്റെ വേഗതയിലും ഏറ്റക്കുറച്ചിലുകള്‍ കാണും.
നിര്‍ണായക മത്സരത്തിന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ലയണല്‍ മെസിയുടെയും മറ്റും ഷോട്ടുകള്‍ തടുക്കുകതന്നെ ആയാസകരമാണ്. അപ്പോള്‍ ഷോട്ടില്‍ െമസിയുടെ പ്രഭാവത്തിനും മേലെ പന്തിന്റെ ലീലാവിലാസവും കൂടിയായാല്‍ എതിര്‍ ടീമിന്റെ ഗോളി വെള്ളം കുടിച്ചത് തന്നെ. ഇതാണ് ഇപ്പോഴത്തെ ആശങ്ക-പറയുന്നത് മറ്റാരുമല്ല, ലോകകിരീടം ലക്ഷ്യമിട്ട് ആഫ്രിക്കയിലെത്തിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം കോച്ച് ഫാബിയോ കപ്പെല്ലോ തന്നെ.
ഡേവിഡ് ബെക്കാമിനെയും റൊണാള്‍ഡീഞ്ഞോയെയും പോലെ വളഞ്ഞുപുളഞ്ഞു കിക്കെടുക്കുന്നവര്‍ കൂടിയാണെങ്കില്‍ സ്വന്തം വലയില്‍ ഗോള്‍ വീണതു തന്നെ. ഇതിനു പുറമേ ദക്ഷിണാഫ്രിക്കയിലെ സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന സ്ഥലത്തുള്ള സ്‌റ്റേഡിയങ്ങളില്‍ കളി നടക്കുമ്പോള്‍ ജാബുലാനിയെ നിയന്ത്രിക്കുക ആയാസകരം തന്നെയാകും.
എന്നാല്‍ എത്ര വേഗത്തില്‍ വന്നാലും ഈ പന്ത് പിടിക്കാന്‍ കുറേക്കൂടി എളുപ്പമാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. പന്തില്‍, മുഖക്കുരുപോലെ പരുപരുത്ത പ്രതലമുണ്ട്. ഇതുമൂലം പന്ത് ഗോളികള്‍ക്ക് കൈപ്പിടിയിലൊതുക്കാന്‍ എളുപ്പമാവും. പന്ത് അധികമധികം വഴുതിപ്പോവില്ലെന്ന് ചുരുക്കം.
എത്തിലിന്‍ വിനയില്‍ അസിറ്റേറ്റ് (ഇ.വി.എ.)തെര്‍മോപ്ലാസ്റ്റിക് പോളിയൂറത്തേന്‍ എന്നിവ ഉപയോഗിച്ചാണ് പന്ത് നിര്‍മിച്ചത്. രൂപകല്പന, ഇംഗ്ലണ്ടിലെ ലഗ്ബറോ സര്‍വകലാശാലയുടെ ഗവേഷണ വിഭാഗമായി സഹകരിച്ചായിരുന്നു.
എല്ലാവര്‍ക്കും സന്തോഷം നല്‍കുകയെന്നാണ് ജാബുലാനിക്ക് അര്‍ഥം. എന്നാല്‍ ജൂണ്‍ 11-ന് വിസില്‍ മുഴങ്ങുന്നതു മുതല്‍ക്ക് ആരുടെ സന്തോഷമാകും ജാബുലാനി കെടുത്തുകയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കുന്നത്. അതോടൊപ്പം പരുക്ക് എന്ന വില്ലനെ മനസാ സ്തുതിക്കുന്നവരുമുണ്ട്. പരുക്കില്ലായിരുന്നെങ്കില്‍ ബെക്കാം കളിക്കാനുണ്ടാകുമായിരുന്നു. എങ്കില്‍ പണ്ടേ ഗര്‍ഭിണി പിന്നെ ദുര്‍ബല എന്ന അവസ്ഥയായേനെ എന്നാണ് അവരുടെ അണിയറ സംസാരം. അല്ലെങ്കില്‍ തന്നെ ബെക്കാം കിക്കുകള്‍ തോന്നിയ വഴിക്കാണ് വരിക. അതു ജാബുലാനി കൂടിയാണെങ്കില്‍ പറയുകയും വേണ്ടല്ലോ.
Friday, June 4, 2010
വളഞ്ഞു പുളഞ്ഞ് വഞ്ചിക്കല്ലേ...
Posted by sy@m at 10:49 PM 0 comments
Labels: കായികം
Wednesday, June 2, 2010
അവതാരമായി അര്‍ജന്റീന
ആഫ്രിക്കന്‍ മണ്ണില്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ് അദ്‌ദേഹം എത്തുന്നത്.
ലോകത്തിനു മറുപടി നല്‍കാന്‍ ഇവിടെ തന്റെ കുട്ടികള്‍ക്കൊപ്പം ദൈവത്തിന്റെ കൈകള്‍ ഒരുമ്പെട്ടാല്‍ ആര്‍ക്കാകും തടയാനാകുക? ഇംഗ്ലീഷ് വസന്തവും
സ്പാനിഷ് പോര്‍വീര്യവും ഈറ്റപ്പുലികളും എന്തിനു സാക്ഷാല്‍
മഞ്ഞക്കിളികളുടെവരെ ചിറകു കുഴഞ്ഞ് തളര്‍ന്നു വീണേക്കാം...
ഫുട്‌ബോളിനു ശ്രുതി ചേര്‍ന്ന സംഗീതമില്ലായിരിക്കും; നൃത്തത്തിന്റെ ലാസ്യതാളവും കണ്ടേക്കില്ല. എന്നാല്‍ നീലയും വെള്ളയും ഇടകലര്‍ന്ന സ്ട്രിപ്പുകളണിഞ്ഞ് അവര്‍ പന്തു തട്ടാനിറങ്ങുമ്പോള്‍ റിഹേഴ്‌സല്‍ ചെയ്‌തൊരുക്കിയ ഗാനം കേള്‍ക്കുന്ന നിര്‍വൃതിയിലായിരിക്കും ലോകം; മനംമയക്കുന്ന നൃത്ത ശില്‍പം ആസ്വദിക്കുന്ന ആലസ്യത്തിലായിരിക്കും കാണികള്‍.
അതേ, അതാണ് അര്‍ജന്റീന. മൈതാനഹൃദയത്തെ സിംഫണിയുടെ അരങ്ങായി കാണുന്നവര്‍; കാല്‍പ്പന്തു കൊണ്ടു കവിത വിരിയിക്കുന്നവര്‍. ഇക്കുറിയും ആരാധക ഹൃദയത്തില്‍ കൂടുകൂട്ടാന്‍ അവര്‍ എത്തുന്നു. ആഫ്രിക്കയില്‍ ആദ്യമായി എത്തുന്ന കാല്‍പന്തു മാമാങ്കത്തില്‍ വേഷമാടാന്‍.
ഓരോ ലോകകപ്പ് കഴിയുമ്പോഴും വിധിയും വിളയാടലുകളും എതിരാകുന്ന ട്രാജഡിയാണ് അര്‍ജന്റീന. ഗോളടിക്കാനറിയാത്ത കാല്‍പന്തു കളിക്കാര്‍ എന്ന ആരാധകരുടെ ശാപവചസുകള്‍ സസന്തോഷം ഏറ്റുവാങ്ങി അവര്‍ നടന്നു മറയും. എങ്കിലും എന്നും അവരുടെ സ്ഥാനം ആരാധകഹൃദയങ്ങളിലുണ്ടായിരുന്നു. 2010ലെ മാമാങ്ക വേദിയിലെങ്കിലും ഈ പതിവുതിരക്കഥകള്‍ മാറ്റിയെഴുതപ്പെടുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. കാരണം അര്‍ജന്റീന അവര്‍ക്ക് അത്രമേല്‍ പ്രിയ ടീമാണ്. ഇതിന് അവര്‍ കണ്ടെത്തുന്ന കാരണങ്ങള്‍ എന്തൊക്കെയാണ്.
അര്‍ജന്റീനയുടേത്. മാര്‍ഗമേതായാലും ലക്ഷ്യം ഗോളായല്‍ മതിയെന്ന യൂറോപ്പിന്റെ വന്യമായ ആക്രമണ ശൈലിയെ പുണരാതെ നില്‍ക്കുന്ന അപൂര്‍വം ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൊന്നാണ് അവര്‍. മധ്യവരയ്ക്കു ചുറ്റും പന്തുമായി മേഞ്ഞു നടക്കുന്നവര്‍. മിഡ്ഫീല്‍ഡില്‍ സ്വപ്നാടകം നടത്തുന്നവര്‍. ഇവര്‍ക്ക് എങ്ങനെ എതിര്‍പാളയം തുളച്ച് ആഫ്രിക്കന്‍ മണ്ണില്‍ വെന്നിക്കൊടി പാറിക്കാന്‍ കഴിയും? പക്ഷേ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഉത്തരം നല്‍കാന്‍ നല്‍കാന്‍ ഏറെയൊന്നും ആലോചിക്കേണ്ടി വരില്ല. ഡീഗോ മറഡോണയുടെ ശിക്ഷണത്തില്‍ ലയണല്‍ മെസിയുടെ ആക്രമണവീര്യവുമായി ഇറങ്ങുന്നവരെ എഴുതിത്തള്ളാനാകില്ലല്ലോ?
പക്ഷേ സമവാക്യങ്ങളിലും കണക്കുകൂട്ടലുകളില്‍ ഇക്കുറി അവര്‍ക്ക് അല്പം മങ്ങലേറ്റിട്ടുണ്ടോ എന്നാണ് സംശയം. പ്രതിഭയ്‌ക്കൊത്ത മികവ് കാഴ്ചവയ്ക്കാന്‍ ചിലഅവസരങ്ങളില്‍ അവര്‍ക്കു കഴിയാതെ പോയതാണ് പിന്നിലാകാന്‍ കാരണം.
സമീപകാലത്ത് ലാറ്റിനമേരിക്കന്‍ ശൈലിയിലൂടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത ടീമുകളിലൊന്നാണ് അര്‍ജന്റീന. എന്നാല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടുകളില്‍ പതിവുപോലെ അനായാസമായിരുന്നില്ല അവരുടെ പ്രയാണം. സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കു വേണ്ടി ഗോളുകള്‍ അടിച്ചു കൂട്ടി മെസി മിന്നുന്ന ഫോമില്‍ നില്‍ക്കെയാണ് ഏറെ അലഞ്ഞ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടുന്നത്.
ഫൈനല്‍സിനുള്ള അവസാന കടമ്പയ്ക്കിറങ്ങുമ്പോള്‍ ഡീഗോയ്ക്കും കുട്ടികള്‍ക്കും മുന്നില്‍ ജയം അല്ലെങ്കില്‍ മരണം എന്നതായിരുന്നു അവസ്ഥ. ഒരു സമനില പോലും ആഫ്രിക്കയെ അക്കരപ്പച്ചയാക്കും എന്ന നിലയില്‍നിന്ന് ദൈവഹിതമെന്നോണമായിരുന്നു അവരുടെ കടന്നു വരവ്. ഇത്തരത്തില്‍ തപ്പിയും തടഞ്ഞുമുള്ള മുന്നേറ്റമായിരുന്നതു കൊണ്ടാകും വാതുവയ്പു പന്തികളില്ലൊം അവര്‍ പിന്നണിയിലായി പോയത്.
എന്നാല്‍ ഇപ്പോള്‍ അര്‍ജന്റീനയ്ക്ക് ഇത് ഉര്‍വശീ ശാപമാണ്. പ്രതീക്ഷകള്‍ ഏറെയുണ്ട്. എന്നാല്‍ തങ്ങളെ ചുറ്റിപ്പറ്റി പ്രവചനങ്ങളില്ല, സമ്മര്‍ദമില്ല. അതിനാല്‍ത്തന്നെ സ്വാഭാവിക കളി കെട്ടഴിക്കാന്‍ പ്രയാസവുമില്ല. ചരിത്രവും ഇത്തരക്കാര്‍ക്കൊപ്പമെന്നതും ആത്മവിശ്വാസം പകരുന്നു. സാധ്യതകള്‍ കല്‍പിക്കപ്പെടാതെയെത്തിയവര്‍ പിന്നീട് കിരീടം കൊത്തിപ്പറക്കുന്ന എത്രയെത്ര കഥകളാണ് മറഡോണയുടെയും ടീമിന്റെയും ആത്മവിശ്വാസം ഉയര്‍ത്തുന്നത്.
1986-ലും ഇങ്ങനെയായിരുന്നു ഡീഗോ എത്തിയത്. തിരിച്ചടികള്‍ക്കും വിമര്‍ശന ശരങ്ങള്‍ക്കുമൊടുവില്‍ യഥാര്‍ഥ പോരാട്ടവേദിയില്‍ ദൈവത്തിന്റെ കൈ പതിഞ്ഞപ്പോള്‍ പിന്നീടെല്ലാം ചരിത്രം. 2002-ല്‍ കര്‍ക്കശക്കാരനായ ലൂയി ഫിലിപ് സ്‌കൊളാരിയുടെ ശിക്ഷണത്തില്‍ ബ്രസീലും കാഴ്ചവച്ചത് ഇതേ തിരിച്ചുവരവു തന്നെ.
അന്നത്തെ ബ്രസീലും ഇന്നത്തെ അര്‍ജന്റീനയും തമ്മില്‍ സാമ്യങ്ങളേറെ. സ്‌കൊളാരിയുടെ ബ്രസീല്‍ യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞു പോരിനു മരണത്തെ കണ്ടപ്പോള്‍ ഇക്കുറി അത് മറഡോണയും കുട്ടികള്‍ക്കുമാണ് ദര്‍ശനം നല്‍കിയത്. സ്‌കൊളാരിയുടെ കളരിയില്‍ സൂപ്പര്‍ താരവും പ്ലേമേക്കറുമായ റൊമാരിയോയ്ക്ക് സ്ഥാനം പോയപ്പോള്‍ മറഡോണയുടെ സ്‌കൂളില്‍ പ്ലേമേക്കര്‍ യുവാന്‍ റോമന്‍ റിക്വല്‍മിക്ക് ടി.സി. ലഭിച്ചു. അന്ന് ഉന്നതങ്ങളില്‍ ബൊളീവിയയോടു ബ്രസീല്‍ തകര്‍ന്നപ്പോള്‍ ഇക്കുറി രക്തം വീണത് അര്‍ജന്റീനയുടേത്. ഇതിനെല്ലാം ശേഷം ബ്രസീലിനു കപ്പ് നേടാമെങ്കില്‍ എന്തുകൊണ്ട് ലയണല്‍ മെസി കളിക്കുന്ന അര്‍ജന്റീനയ്ക്കായിക്കൂടാ അന്തിമ വിജയം.
ഫുട്‌ബോള്‍ ലോകം മുഴുവന്‍ ദൈവത്തെ പോലെ ആരാധിക്കുന്ന മറഡോണയുടെ സാന്നിദ്ധ്യവും അര്‍ജന്റീനയ്ക്ക് കരുത്തു പകരുന്നു. രണ്ടു ലോകകപ്പ് ഫൈനലുകള്‍ കളിച്ച ഇതിഹാസത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും പിഴയ്ക്കില്ലെന്നവര്‍ വിശ്വസിക്കുന്നു. ഇതിനു തെളിവാണ് ആഫ്രിക്കയിലെ അര്‍ജന്റീന്‍ സാന്നിദ്ധ്യം.
മുന്‍ കോച്ച് ബിയേല്‍സയുടെ കീഴില്‍ തോറ്റുതൊപ്പിയിട്ട ടീമിനെ കൈയില്‍ കിട്ടുമ്പോള്‍ ആഫ്രിക്കന്‍ ടിക്കറ്റിനും മരണത്തിനുമിടയില്‍ വെറും ആറു മത്സരങ്ങള്‍ മാത്രമായിരുന്നു മറഡോണയ്ക്കു മുന്നില്‍. ഇതിനിടയില്‍ ടീമിന്റെ അച്ചുതണ്ടായ റിക്വല്‍മിയെ പിണക്കി അയയ്ക്കുകയും ചെയ്തു. നാലുപാടു നിന്നും വിമര്‍ശനങ്ങള്‍. എന്നാല്‍ താന്‍ എന്തുകൊണ്ട് ആരാധ്യനാകുന്നു എന്നു തെളിയിക്കുകയായിരുന്നു പിന്നീട് മറഡോണ. അപ്രശസ്തരെ കണ്ടെത്തിയും പഴയ പടക്കുതിരകളെ തിരിച്ചുവിളിച്ചും ചൂതാട്ടം നടത്തുകയായിരുന്നു ഡീഗോ. അതു വിജയം കണ്ടപ്പോള്‍ കല്ലേറുകള്‍ പൂച്ചെണ്ടുകളായി.
ഇനി അന്തിമ പോരിനിറങ്ങുന്ന മറഡോണയുടെ പടയെ നോക്കൂ. കടലാസിലെ മാത്രം പുലികളല്ല അവര്‍. അതും ഈ ലോകകപ്പ് അര്‍ജന്റീനയ്ക്കാണെന്ന് ഉറച്ചു വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. മിക്ക പരിശീലകരും മുന്നേറ്റ നിരയിലെ മികച്ച കളിക്കാരെ തേടുന്നു. എന്നാല്‍ പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് മറ്റേതൊരു പരിശീലകരേക്കാള്‍ കഷ്ടപ്പെടുകയാണ് മറഡോണ. മുന്നേറ്റനിരയില്‍ ഒന്നിനൊന്നു മികച്ച രീതിയില്‍ കളിക്കുന്ന അഞ്ചുപേരില്‍ നിന്ന് ആരെ തെരഞ്ഞെടുക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്.
ലയണല്‍ മെസി, ഡീഗോ മെലിറ്റോ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നീ അഞ്ചു മിസൈലുകളാണു മറഡോണയുടെ വജ്രായുധങ്ങള്‍. മെസി-മറഡോണ അച്ചു തണ്ടില്‍ വിരിയുന്ന പ്രതീക്ഷകള്‍ പൊലിപ്പിക്കുക മാത്രമാണ് മറ്റുള്ളവരുടെ ദൗത്യമെങ്കില്‍ അതു പോലും എതിരാളികളുടെ സര്‍വനാശത്തിനായിരിക്കുമെന്ന് തീര്‍ച്ച.
മധ്യനിരയില്‍ കളി വിരിയിക്കുന്ന അവര്‍ക്ക് റിക്വല്‍മിയുടെ അഭാവം തിരിച്ചടിയാകുമെന്ന കരുതുന്നവര്‍ക്കു മറുപടിയുമായി നായകന്‍ ഹവിയര്‍ മസ്‌കരാനോ നാലു പ്രതിരോധ ഭടന്‍മാര്‍ക്ക് പിന്തുണയേകി മധ്യനിരയിലുണ്ടാകും. പ്രകടനം പരിശോധിക്കുകയാണെങ്കില്‍ എയ്ഞ്ചല്‍ ഡി മരിയയും മാക്‌സിം റോഡ്രിഗസുംനായകനു കൂട്ടുണ്ടാകും. എന്നാല്‍ യുവാന്‍ സെബാസ്റ്റിയന്‍ വെറോണിനെ മറികടന്നുവേണം മാക്‌സിമിന് ടീമിലെത്താന്‍. മ്യൂസിക്കല്‍ കണ്ടക്ട്രറെ പോലെ ചിട്ടയായാി പ്രവര്‍ത്തിക്കുന്ന റിക്വല്‍മിയുടെ കരക്കാരാണിവരെന്നു കൂടി ചേര്‍ത്തുവായിച്ചാല്‍ മറഡോണയ്ക്ക് എടുത്തു പെരുമാറാനാകുന്ന എത്രയെത്ര ആയുധങ്ങള്‍ പുരയില്‍ ശേഷിക്കുന്നുവെന്ന് ഊഹിക്കാം. രണ്ടു ഫോര്‍വേര്‍ഡുകളെയാണ് മാറഡോണ കളിപ്പിക്കുന്നതെങ്കില്‍ മസ്‌കരാനോയ്‌ക്കൊപ്പം വെറോണും മധ്യനിരയിലുണ്ടാകും.
അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എന്ന നിലയിലായിരിക്കും സൂപ്പര്‍ താരം ലയണല്‍ മെസിയെ അവതരിപ്പിക്കുക. കാനഡയ്‌ക്കെതിരായ സന്നാഹമല്‍സരത്തില്‍ മെസിയെ കളിപ്പിക്കാതിരുന്നത് മാറഡോണയുടെ തന്ത്രമായാണ് കണക്കാക്കുന്നത്. മെസിക്കുവേണ്ടി ലോകകപ്പില്‍ പുറത്തിരിക്കേണ്ടിവരുന്ന പ്രതിഭാധനനായിരിക്കും പാസ്‌റ്റോര്‍ എന്ന കാര്യത്തില്‍ സംശയമില്ല. മെസിക്ക് മുന്നിലായി കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ഡീഗോ മിലിറ്റോ എന്നിവരില്‍ രണ്ടുപേരെയായിരിക്കും മാറഡോണയുടെ ചോയിസുകള്‍.
മിലിറ്റോയെയും ഹിഗ്വെയ്‌നെയും അപേക്ഷിച്ച് വ്യത്യസ്തനാണ് ടെവസ്. പിന്‍നിരയിലേക്കും ഇറങ്ങികളിക്കാന്‍ സന്നദ്ധത കാട്ടുന്ന ടെവസ് നീണ്ട പാസുകള്‍ സ്വീകരിക്കുന്നതിലും മിടുക്കനാണ്. ബോക്‌സിനു പുറത്തുനിന്ന് ഷോട്ട് ഉതിര്‍ക്കുന്നതിലും അവിസ്മരണീയമായ ഡ്രിബിളിംഗിലൂടെയും ആരാധകരുടെ മനംകവരുന്ന കേളീശൈലിയാണ് ഈ മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റേത്.
കരിയറിന്റെ തുടക്കത്തില്‍ പ്ലേമേക്കറായാണ് കളി തുടങ്ങിയതെങ്കിലും ഗോണ്‍സാലൊ ഹിഗ്വെയ്ന്‍ ഇന്നൊരു കളകറഞ്ഞ മുന്നേറ്റക്കാരനാണ്. പെനാല്‍റ്റി ഏരിയയില്‍ ടെവസിനേക്കാള്‍ നാശം വിതയ്ക്കാന്‍ കഴിയുന്ന താരമായാണ് ഹിഗ്വെയ്‌നെ കളിവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. എല്‍ പിപ്പിറ്റ, മാറഡോണയുടെ മരുമകന്‍ കൂടിയായ സെര്‍ജിയോ അഗ്യൂറോ എന്നിവരും മുന്നേറ്റനിരയിലെ വിശ്വസ്തരാണ്.
അര്‍ജന്റീനയുടെ മുന്നേറ്റത്തിലെ പ്രതിഭകളെക്കുറിച്ച് പറയുമ്പോള്‍ മറന്നുപോകരുതാത്ത ഒരു പേരുണ്ട് മാര്‍ട്ടിന്‍ പാലെര്‍മോ. കാരണം യോഗ്യതാ മല്‍സരത്തില്‍ പാലെര്‍മോയുടെ ഗോളിനാണ് അര്‍ജന്റീന തപ്പിയും തടഞ്ഞും ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്.
പതിവില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി പ്രതിരോധം നോക്കൂ. അവിടെ യാതൊരു ബുദ്ധിമുട്ടും കൂടാതെ മാറഡോണയ്ക്ക് കാര്യങ്ങള്‍ നടപ്പിലാക്കാം. ഗബ്രിയേല്‍ ഹെയ്ന്‍സി, വാള്‍ട്ടര്‍ സാമുവല്‍, മാര്‍ട്ടിന്‍ ഡെമിഷെലിസ് എന്നിവരെ വിശ്വസ്തതയോടെ കാവല്‍ ഏല്‍പ്പിക്കാം. പകരക്കാരനായി ജൊനാസ് ഗുട്ടെറെസിനെയും ഇറക്കാം. ഗോളടിക്കുന്നവര്‍ക്ക് പഞ്ഞമില്ലാതിരുന്ന നാട്ടില്‍ നിന്ന് അപൂര്‍വമായി ലഭിക്കുന്ന മിന്നുന്ന ഗോളികളേയും ഇക്കുറി മറഡോണ കൂടെ കൂട്ടിയിട്ടുണ്ട്. സെര്‍ജിയോ റെമേറോയ്ക്കും ഡീഗോ പോസോയ്ക്കും പിന്നില്‍ മൂന്നാം നമ്പര്‍ ഗോളിയായി എത്തുന്നത് ഏറ്റവും മികച്ച യുവ ഗോള്‍കീപ്പര്‍ എന്ന പേരുകേട്ട മരിയോ അന്‍ഡുജാര്‍ ആണെന്നു കൂടിയറിയുമ്പോള്‍ കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കുമൊടുവില്‍ അര്‍ജന്റീനയുടെ ശക്തി എത്രകണ്ടു വര്‍ധിച്ചുവെന്നറിയാം.
തനിക്കേറ്റ വിമര്‍ശനങ്ങള്‍ക്ക് ഇതുവരെ മറഡോണ മറുപടി പറഞ്ഞിട്ടില്ല. ആഫ്രിക്കന്‍ മണ്ണില്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ് മറഡോണ എത്തുന്നത്. ഇവിടെ തന്റെ കുട്ടികള്‍ക്കൊപ്പം ലോകത്തിനു മറുപടി നല്‍കാന്‍ ദൈവത്തിന്റെ കൈകള്‍ ഒരുമ്പെട്ടാല്‍ ആര്‍ക്കാകും തടയാനാകുക. ഇംഗ്ലീഷ് വസന്തവുംസ്പാനിഷ് പോര്‍വീര്യവും ഈറ്റപ്പുലികളും എന്തിനു സാക്ഷാല്‍ മഞ്ഞക്കിളികളുടെവരെ ചിറകു കുഴഞ്ഞ് തളര്‍ന്നു വീണേക്കാം.
മറഡോണ പടയ്‌ക്കൊരുങ്ങിക്കഴിഞ്ഞു. വിധിയുടെ വിളയാട്ടലുകളില്‍ തകര്‍ന്നില്ലെങ്കില്‍ ചൂതാട്ടത്തില്‍ പതറിയില്ലെങ്കില്‍ ജൂലൈ 11-ന് കപ്പില്‍ ചുണ്ടുചേര്‍ത്ത് മറഡോണ മറുപടി നല്‍കിയിരിക്കും. അങ്ങകലെ ദാരിദ്രം തുടികൊട്ടുന്ന ലാറ്റിനമേരിക്കയിലെ അര്‍ജന്റീനയും ഇങ്ങ് പാവയ്ക്കാ പോലുള്ള കേരളത്തിലെ മലപ്പുറവുമെല്ലാം അതിനായി കാത്തിരിക്കുകയാണ്. അവര്‍ക്കിപ്പോള്‍ ഒരു പ്രാര്‍ഥന മാത്രം എന്റെ മെസിഹായേ കാത്തോളണേ...
Posted by sy@m at 10:15 PM 0 comments
Labels: കായികം
Friday, May 28, 2010
അലകടലാകാന്‍ അര്‍ജന്റീന

''മെസി ഒരു അസാധാരണ താരം തന്നെ. പക്ഷേ, ഇക്കുറി അര്‍ജന്റീനയ്ക്ക് മെസി മാത്രമല്ലെന്നും ഓര്‍ക്കണം. മെസിക്കുചുറ്റും ഒരുപിടി മികച്ച താരങ്ങളുണ്ട്. കാര്‍ലോസ് ടെവസ്, ഡീഗോ മിലിറ്റോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, ഹാവിയര്‍ മസ്‌കരാനോ അങ്ങനെയുള്ളവര്‍. ഈ ലോകകപ്പില്‍ ഒരു സമ്പൂര്‍ണ ടീമുണ്ടെങ്കില്‍ അത് അര്‍ജന്റീനയാണ് അവരെ പേടിക്കണം'' : ലോതര്‍ മത്തേവൂസ്( മുന്‍ ജര്‍മന്‍ നായകന്‍)
ആകാശ നീലിമയും സമുദ്രത്തിരയുടെ വെളുപ്പും കലര്‍ന്ന ജേഴ്‌സിയില്‍ പന്തു തട്ടാനിറങ്ങുന്ന അര്‍ജന്റീന ആരാധകരുടെ ഹൃദയം കവര്‍ന്നാണ് എല്ലായ്‌പ്പോഴും ലോകകപ്പിനെത്തുക. എന്നാല്‍ ഗോളടിക്കാനറിയാത്ത കാല്‍പ്പന്തു കളിക്കാര്‍ എന്ന പേരും പേറി പലപ്പോഴും വെറും കൈയോടെ മടങ്ങുകയാണ് അവരുടെ പതിവ്.
1986-ല്‍ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ വിജയത്തിനു ശേഷം ഒരിക്കല്‍ പോലും അവര്‍ക്ക് ലോകകപ്പില്‍ മുത്തമിടാനായിട്ടില്ല.
90-ല്‍ ഇപ്പോഴത്തെ കോച്ച് ഡീഗോ മറഡോണ വിശേഷിപ്പിച്ച ഫിഫയുടെ കൊലച്ചതിയില്‍ കലാശപ്പോരില്‍ അവര്‍ മുട്ടുമടക്കിയതിനു ശേഷം ഇതുവരേക്കും അവസാന പോരാട്ട വേദിയില്‍ നിലയും വെള്ളയും വരകളുള്ള ജേഴ്‌സി കണ്ടിട്ടുമില്ല.
ഇക്കുറിയും അര്‍ജന്റീന വരുന്നുണ്ട്. ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കി. അവരുടെ സാധ്യതകളെക്കുറിച്ച്.
മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസ്, ആഫ്രിക്കന്‍ കരുത്തരായ നൈജീരിയ, ഏഷ്യന്‍ ശക്തികളായ ദക്ഷിണകൊറിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന. മറ്റ് ഏഴു ഗ്രൂപ്പുകളെ അപേക്ഷിച്ച് നിലവാരം കുറഞ്ഞ ഗ്രൂപ്പെന്ന വിലയിരുത്തല്‍ ഉണ്ട് ബി ഗ്രൂപ്പിന്.
അര്‍ജന്റീന ഒഴികെയുള്ള ടീമുകള്‍ ദുര്‍ബലരാണ്. എന്നിരുന്നാലും നൈജീരിയ, ഗ്രീസ്, ദക്ഷിണ കൊറിയ ടീമുകള്‍ക്ക് അവരുടേതായ ദിവസം അര്‍ജന്റീനയെപോലുള്ള വമ്പന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാകും.
രണ്ടാം സ്ഥാനത്തിനുവേണ്ടി നൈജീരിയയും ഗ്രീസും തമ്മിലായിരിക്കും പോരാട്ടം. ഏഷ്യന്‍ ടീമുകളില്‍ ഏറെ സാധ്യതയുള്ള ദക്ഷിണകൊറിയയെ പെട്ടെന്ന് എഴുതിതള്ളാനുമാകില്ല.
ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന അര്‍ജന്റീനയുടെ രണ്ടാം റൗണ്ട് പ്രയാണം അനായാസമാകുമെന്നാണ് വിദഗഗ്ധമതം. ലോക ഫുട്‌ബോളറും സൂപ്പര്‍ താരവുമായ ലയണല്‍ മെസിയിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകളത്രയും. മെസിക്കു പുറമേ ഡീഗോ മിലിറ്റോ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഹാവിയര്‍ മസ്‌കരാനോ തുടങ്ങിയ താരങ്ങള്‍ ഒത്തിണക്കത്തോടെ കളിച്ചാല്‍ അര്‍ജന്റീനയുടെ തേരോട്ടം ലോകചാമ്പ്യന്‍ പട്ടം വരെയാകും. എന്നാല്‍ യോഗ്യതാ റൗണ്ടിലെ പോലെ കളിക്കാരെയും ശൈലിയും സംബന്ധിച്ച് മറഡോണയ്ക്ക് തന്നെ ഒരു തിട്ടമില്ലാത്ത അവസ്ഥ ലോകകപ്പിലും തുടര്‍ന്നാല്‍ അര്‍ജന്റീനയുടെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ല.
ഗ്രീസ്‌നൈജീരിയ പോരാട്ടമായിരിക്കും രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കുക. പ്രതിരോധത്തിലൂന്നി കളിക്കുന്ന ശൈലി ഗ്രീസിന് വിനയാകുമോ എന്നതാണ് പ്രധാനം. പഴയകാല ശക്തിയില്ലാത്തതാണ് നൈജീരിയയുടെ പ്രശ്‌നം. 2002ലെ ഹീറോയായ പാര്‍ക്ക് ജി സുംഗിന്റെ കരുത്തില്‍ പന്തു തട്ടുന്ന ഏഷ്യന്‍ ശക്തികളായ കൊറിയയ്ക്ക് ഗ്രീസ്, നൈജീരിയ എന്നിവരെ പിടിച്ചുനിര്‍ത്താനായാല്‍ രണ്ടാം റൗണ്ടിലെത്താനായേക്കാം.
Posted by sy@m at 11:30 PM 0 comments
Labels: കായികം
കപ്പുയര്‍ത്താന്‍ കാനറികള്‍

ഓരോ ലോകകപ്പ് ഫുട്‌ബോള്‍ വരുമ്പോഴും ബ്രസീലും കൂടെ മത്സരിക്കുന്നവരും എന്നതാണ് അവസ്ഥ. ആരാവും ജേതാവ് എന്ന് ചിന്തിക്കുമ്പാള്‍ ആദ്യത്തെ മൂന്നു പേരില്‍ ആദ്യം കേള്‍ക്കുന്ന പേര് ബ്രസീല്‍ എന്നാകും. ഏറ്റവും കൂടുതല്‍ തവണ കപ്പില്‍ മുത്തമിട്ടതു മാത്രമല്ല ഇതിനു കാരണം. ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കുന്നവര്‍ എന്നുള്ളതു കൊണ്ടാകും.
ഇക്കുറിയും പതിവു തെറ്റുന്നില്ല. ആഫ്രിക്കന്‍ വന്‍കരയിലെ ആദ്യ ലോകകപ്പ് തുടങ്ങാനിരിക്കെ ഫേവറൈറ്റുകളില്‍ മുന്‍പന്തിയിലാണ് ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീല്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, ദിദിയര്‍ ദ്രോഗ്ബയുടെ ഐവറി കോസ്റ്റ്, ഏഷ്യന്‍ പ്രതിനിധികളായ വടക്കന്‍ കൊറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ ബ്രസീലിന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച്.കരുത്തും പാരമ്പര്യവും ചരിത്രവും നിരത്തുമ്പോള്‍ ഗ്രൂപ്പില്‍ ബ്രസീലിന് എതിരാളികളില്ലെന്നുവേണം പറയാന്‍. എന്നാല്‍ അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റുന്ന ക്രിസ്റ്റിയാനോയും ദ്രോഗ്ബയും എതിരാളികള്‍ ആകുമ്പോള്‍ അല്‍പം ചിന്തിക്കാതെ വയ്യ. ഇക്കാരണം കൊണ്ടുകൂടിയാകാം ഈ ഗ്രൂപ്പ് മരണ ഗ്രൂപ്പാകുന്നത്.
മധ്യനിരയും മുന്നേറ്റവും ഒരു പോലെ സെറ്റായ ബ്രസീലിന് ഫൈനല്‍ വരെ വളരെ ഈസിയായി കുതിക്കാനാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സമഗ്രാക്രമണത്തിനു മുന്‍തൂക്കം നല്‍കുന്ന പതിവു ബ്രസീലിയന്‍ ഫോര്‍മാറ്റില്‍ നിന്നു വ്യ
ത്യസ്തമായി ഇക്കുറി പ്രതിരോധവും ശക്തമാക്കിയാണ് ബ്രസീലിന്റെ പടയൊരുക്കം.
റൊബീഞ്ഞോ, ഫാബിയാനോ, ആന്‍ഡേഴ്‌സണ്‍ തുടങ്ങി അനവധി ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ബ്രസീലിയന്‍ നിരയില്‍ കക്കയിലാണ് ബ്രസീലിന്റെ കടിഞ്ഞാണ്‍. റയാല്‍ മാഡ്രിഡിന്റെ താരമായ ഈ മുന്‍ ലോക ഫുട്‌ബോളര്‍ മധ്യനിരയില്‍ നെയ്‌തെടുക്കുന്നത് ഫലപ്രാപ്തിയിലെത്തിക്കുകയാണ് മറ്റുള്ളവരുടെ ദൗത്യം. അതിനാല്‍ തന്നെ കക്കയെ കേന്ദ്രീകരിച്ചാണ് ബ്രസീലിന്റെ ഗെയിം പ്ലാനുകള്‍. കക്കയ്‌ക്കൊപ്പം റൊബീഞ്ഞോയും ആന്‍ഡേഴ്‌സണും ഫാബിയാനോയും എല്ലാം ചേരുമ്പോള്‍ എതിര്‍ പ്രതിരോധം വിറയ്ക്കുമെന്നുറപ്പ്.
കക്കയെ കൂടാതെ ഇക്കുറി മറ്റൊരാള്‍ കൂടി ബ്രസീലിയന്‍ നിരയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. പ്രതിരോധക്കോട്ടയുടെ കാവലാളായ ലൂസിയാനോയാണ് കോച്ച് ദൂംഗയുടെ വിശ്വസ്തന്‍. എതിരാളിയെ തവിടുപൊടിയാക്കാന്‍ മറ്റുള്ളവര്‍ കൈമെയ് മറക്കുമ്പോള്‍ കോട്ട കാക്കാന്‍ ദൂംഗ ദൗത്യമേല്‍പിക്കുന്നത് ലൂസിയാനോയിലാണ്. പ്രതിരോധത്തിനൊപ്പം വിംഗുകളിലൂടെ ആക്രമിക്കാനുമുള്ള കഴിവ് ലൂസിയാനോ കോണ്‍ഫഡറേഷന്‍ കപ്പില്‍ തെളിയിച്ചതാണ്. ഇക്കുറി ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതിലും ലൂസിയാനോ മികച്ച പങ്കുവഹിച്ചിരുന്നു.
ഇവരെക്കൂടാതെ മെയ്‌ക്കോണ്‍, ഡാനിയല്‍ ആല്‍വ്‌സ്, ലൂയിസാവോ, ബാപ്റ്റിസ്റ്റ, ലൂസിയോ എന്നിവരും ചേരുമ്പോള്‍ ബ്രസീല്‍ കടലാസില്‍ പുലികള്‍ തന്നെ. ഗോള്‍വലയത്തില്‍ ലോകത്തിലെ തന്നെ മികച്ച കീപ്പറായ ജൂലിയോ സീസറാണ് കാവല്‍ നില്‍ക്കുന്നത്. ഇവയെല്ലാം ചേരുമ്പോള്‍ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുമെന്ന കാര്യത്തില്‍ കോടികണക്കിന് വരുന്ന ആരാധകര്‍ക്ക് സംശയമില്ല.
കാലത്തിനൊത്ത് കേളീശൈലിയിലും മാറ്റം വരുത്തുന്ന ബ്രസീല്‍ ഐവറി കോസ്റ്റിനെയും പോര്‍ച്ചുഗലിനെയും മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായില്ലെങ്കില്‍ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായിരിക്കുമത്. രണ്ടാം സ്ഥാനത്തിനായി പോര്‍ച്ചുഗലും ഐവറി കോസ്റ്റും തമ്മിലാണ് പോരാട്ടം. എങ്കിലും റൊണാള്‍ഡോ, നാനി, കാര്‍വാലോ, ഡെക്കോ എന്നിവരടങ്ങുന്ന പോര്‍ച്ചുഗലിനു തന്നെയാണ് മുന്‍തൂക്കം. പക്ഷേ ദ്രോഗ്ബ ഫോമിലാണെങ്കില്‍ പോര്‍ച്ചുഗല്‍ വിയര്‍ക്കും. മികച്ച പോരാട്ടം പുറത്തെടുക്കാനായിരിക്കും ഉത്തരകൊറിയയുടെ ശ്രമം. ഐവറി കോസ്റ്റിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ കൊറിയക്കാര്‍ക്ക് വലിയ നേട്ടമാകും.
Posted by sy@m at 11:27 PM 0 comments
Labels: കായികം
Monday, May 17, 2010
ക്രിക്കറ്റ് തറവാടികളുടെ അശ്വമേധം

മൂന്നു തവണ ഫിഫ്റ്റി ഫിഫ്റ്റിയിലും ഒരു തവണ ചാമ്പ്യന്‍സ് ട്രോഫിയിലും കലാശപ്പോരാട്ടം കൊഴുപ്പിക്കാനെത്തിയിട്ടും സാധിക്കാത്തതാണ് ക്രിക്കറ്റ് തറവാട്ടുകാര്‍ കുട്ടി ക്രിക്കറ്റിലൂടെ സാധിച്ചത്.
കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസില്‍ നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ നായകന്‍ പോള്‍ കോളിംഗ്‌വുഡ് ഓസ്‌ട്രേലിയയ്‌ക്കെതിരേ വിജയ റണ്‍ നേടിയപ്പോള്‍ അതു കൊണ്ടു തന്നെ അത് ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ ഏടായി മാറി.
പിറന്നു വീണ മണ്ണിലേക്ക് ഇതുവരെ ഒരു ക്രിക്കറ്റ് ലോകകപ്പും എത്തി നോക്കിയിട്ടില്ലായിരുന്നു. 50 ഓവര്‍ ലോകകപ്പിന്റെ ആദ്യ മൂന്നു പതിപ്പുകള്‍ക്കും ആതിഥേയത്വം വഹിച്ചിട്ടും അവര്‍ക്ക് ഒരിക്കല്‍ പോലും കിരീടം മാറോടണയ്ക്കാനായിട്ടില്ല. പിന്നീട് രണ്ടു തവണകൂടി ഫൈനലില്‍ കടന്നിട്ടും ഫലം അതുതന്നെ. ഈ വിധിയാണ് വിന്‍ഡീസ് മണ്ണില്‍ കോളിംഗ്‌വുഡും കുട്ടികളും തിരുത്തിക്കുറിച്ചത്.
സ്വപ്ന സമാനമായ കുതിപ്പായിരുന്നു ഇംഗ്ലണ്ട് നടത്തിയത്. ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ട് കാണില്ലെന്ന ധാരണകള്‍ തിരുത്തി കിരീടത്തിലേക്കുള്ള കുതിപ്പ്.
മഴയും മഴ നിയമവും ചതിച്ചപ്പോള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകല്‍ ഭീഷണിയിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്. എന്നാല്‍ മഴയിലൊലിച്ചു പോയ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ ലഭിച്ച ഒരു പോയിന്റുമായി സൂപ്പര്‍ എട്ടില്‍ കടന്ന അവര്‍ പിന്നീട് വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. സൂപ്പര്‍ എട്ടിലെ മൂന്നു മത്സരങ്ങളും ജയിച്ച അവര്‍ സെമിയില്‍ ശ്രീലങ്കയുടെ സിംഹള വീര്യത്തേയും അടക്കിയാണ് കലാശപ്പോരിനെത്തിയത്.
ഫൈനലില്‍ ചിരവൈരികളായ ഓസ്‌ട്രേലിയയ്‌ക്കെതിരേ പുറത്തെടുത്ത പ്രകടനം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ചതായിരുന്നു. കളിയുടെ സമസ്ത മേഖലയിലും അവര്‍ കംഗാരുക്കളെ പിടിച്ചുകെട്ടി.
ആദ്യം ബാറ്റുചെയ്ത ഓസീസിനെ 147 റണ്‍സിലൊതുക്കിയപ്പോഴേ തകര്‍പ്പന്‍ ഫോമിലുളള ഇംഗ്ലണ്ട് കപ്പ് പകുതിയുറപ്പാക്കിയിരുന്നു. ബൗളര്‍മാര്‍ക്കൊപ്പം ബാറ്റ്‌സ്മാന്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18 പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തി. കീസ്‌വെറ്ററിന്റെയും പീറ്റേഴ്‌സന്റെയും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഓസീസിന്റെ പ്രതീക്ഷകള്‍ കരീബിയന്‍ കടലില്‍ മുക്കിയത്. ഇരുവരും രണ്ടാം വിക്കറ്റിന് 111 റണ്‍സെടുത്ത് കിരീടത്തിന് അടിത്തറയൊരുക്കി. കീസ്‌വെറ്റര്‍ 49 പന്തില്‍ 63 റണ്‍സെടുത്തപ്പോള്‍ 59 പന്തില്‍ 47 റണ്‍സായിരുന്നു പീറ്റേഴ്‌സന്റെ സംഭാവന.
അച്ചടക്കമുള്ള ബൗളിംഗും ഫീല്‍ഡിംഗും സമ്മാനിച്ച മേല്‍ക്കൈ നിലനിര്‍ത്തിയ ബാറ്റിംഗ് നിര വിജയത്തിലേക്ക് പന്തടിച്ചകറ്റിയപ്പോള്‍ അത് പോള്‍ കോളിംഗ്‌വുഡ് എന്ന നായകന്റെ വിജയം കൂടിയായി. ടൂര്‍ണന്റെിനിടെ പല നിര്‍ണായക തീരുമാനങ്ങളുമെടുത്ത കോളിംഗ്‌വുഡ് താന്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ പോന്ന നായകനാണെന്ന് സ്വന്തം കര്‍ത്തവ്യം കൊണ്ടും ബോധ്യപ്പെടുത്തി.
2009 ട്വന്റി 20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ശിശുക്കളായ ഹോളണ്ടിനോടു തോറ്റ ഇംഗ്ലണ്ട് ടീമിന്റെ നായകന്‍ എന്ന നിലയില്‍ നിന്ന് 2010ലെ ചാമ്പ്യന്‍ ടീമിന്റെ നായകന്‍ എന്ന കോളിംഗ്‌വുഡിന്റെ വളര്‍ച്ച ഇംഗ്ലീഷ് ക്രിക്കറ്റിന്റെ വളര്‍ച്ച കൂടിയായി. ക്രിക്കറ്റ് ലോകകപ്പ് എന്ന ആശയം രൂപമായിട്ട് 35 വര്‍ഷം കഴിഞ്ഞ് ആദ്യമായി തറവാട്ടു മുറ്റത്ത് ലോകകപ്പ് എത്തുമ്പോള്‍ ക്രിക്കറ്റ് സമവാക്യങ്ങള്‍ മാറുകയാണ്. പുതു രാജാക്കന്മാരുടെ പുതിയ അധ്യായങ്ങള്‍ക്ക് ഇനിയും സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം.
Posted by sy@m at 10:57 PM 0 comments
Labels: കായികം

