Wednesday, July 7, 2010

പത്തിന്റെ പത്തി മടങ്ങി



















മ്പര്‍ 10... ജഴ്‌സി മാജിക് നമ്പര്‍ എന്നു വിശേഷണമുള്ള പത്താം നമ്പര്‍ ജഴ്‌സി ആഫ്രിക്കന്‍ ലോകകപ്പിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി. ബ്രസീലിന്റെ പെലെയും അര്‍ജന്റീനയുടെ ഡീഗോ മറഡോണയും ഫ്രാന്‍സിന്റെ സിനദിന്‍ സിദാനും ഭാഗ്യം കൊണ്ടു വന്ന പത്താം നമ്പര്‍ ജഴ്‌സിയാണു ഭാഗ്യക്കേടിന്റെ ചിഹ്നമായത്.

പത്താം നമ്പറിനെ ബ്രസീലുകാര്‍ ഡെസ് എന്നും അര്‍ജന്റീനക്കാര്‍ ഡിയാസ് എന്നും ഓമനപ്പേരില്‍ വിളിക്കുന്നു. ബ്രസീലിന്റെയും റയാല്‍ മാഡ്രിഡിന്റെയും സൂപ്പര്‍ താരം കക്കയാണു പത്താം നമ്പറില്‍ ഇറങ്ങി നിരാശ നല്‍കിയവരില്‍ പ്രധാനി. ഗോളടിക്കാന്‍ അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഒരു ഗോള്‍ പോലും അടിക്കാതെ മടങ്ങിയ കക്ക ബ്രസീല്‍ പുറത്താകുന്നതിനു പ്രധാന കാരണമായി. കക്കയെപ്പോലെ തന്നെ ഗോളടിപ്പിക്കാന്‍ കൂട്ടുനിന്നുവെങ്കിലും ഗോളടിക്കാതെ മടങ്ങിയ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പത്താം നമ്പറിന്റെ ദൗര്‍ഭാഗ്യമായി.

1966 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനു വേണ്ടി പത്താം നമ്പറുകാരനായ ജെഫ് ഹസ്റ്റ് ഹാട്രിക്കടിച്ചിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പത്താം നമ്പറുകാരനായ വെയ്ന്‍ റൂണി തികഞ്ഞ പരാജയമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ സൂപ്പര്‍ താരത്തിന്റെ ഒരു ഷോട്ടു പോലും ദക്ഷിണാഫ്രിക്കയില്‍ ലക്ഷ്യം കണ്ടില്ല.
മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിക്കും ഫ്രാന്‍സിയും 10 ാം നമ്പര്‍ അശുഭമായി. ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ പത്താം നമ്പറില്‍ ഇറങ്ങി ടീമിനെ ഫൈനല്‍ വരെ കൊണ്ടു വന്നപ്പോള്‍ ഇത്തവണ പത്താമനായ അന്റോണിയോ ഡി നതാല്‍ പരാജയമായി.

സിദാനെപ്പോലെ ഫ്രാന്‍സിന്റെ പത്താമനായി തിളങ്ങാനിറങ്ങിയ സിഡ്‌നി ഗോവുവിനും കാലക്കേടായിരുന്നു. ഹോളണ്ടിന്റെ വെസ്ലി സ്‌നൈഡര്‍, സ്‌പെയിന്റെ സെസ്‌ക് ഫാബ്രിഗാസ്, യുറുഗ്വായുടെ ഡീഗോ ഫോര്‍ലാന്‍, യു.എസ്.എയുടെ ലണ്ടന്‍ ഡോണോവന്‍ എന്നിവരാണ് തമ്മില്‍ ഭേദം. ഫോര്‍ലാന്‍ ടീമിനെ സെമിയില്‍ എത്തിച്ചപ്പോള്‍ പക്ഷേ ഡൊണോവന് അത്രയ്ക്കു സാധിച്ചില്ല.
ഫാബ്രിഗാസിന് പത്താം നമ്പര്‍ കുപ്പായമണിഞ്ഞ് കരയ്ക്കിരിക്കാനായിരുന്നു യോഗം. ഫാബ്രിഗാസ് കളിച്ച മത്സരങ്ങളിലെല്ലാം പകരക്കാരനായാണ് കളിത്തട്ടിലിറങ്ങിയത്.

പത്തിന്റെ പത്തി മടങ്ങിSocialTwist Tell-a-Friend

0 comments: