Saturday, February 27, 2010

ഇത് കാവ്യനീതി; കാലാതീതനായി സച്ചിന്‍


കാത്തിരുപ്പിന് ഒരു മാധുര്യമുണ്ട്. കാത്തിരുന്നത് കൈവരുമ്പോള്‍ അതിന് അതി മാധുര്യം. അതു നുണയുകയാണ് ഏകദിന ക്രിക്കറ്റ് എന്ന ലാവണ്യ സുന്ദരി. 1971 ജനുവരി അഞ്ചിന് പിറന്നുവീണ നാള്‍തൊട്ടു അവള്‍ കാത്തിരിക്കുകയായിരുന്നു 200 എന്ന മാന്ത്രിക സംഖ്യ കടന്നുവരുന്ന സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന കുറിയ മനുഷ്യന്റെ ഈയൊരു ഇന്നിംഗ്‌സിനായി.
ഒടുവില്‍ ഒട്ടനവധി രാജസൂയങ്ങള്‍ക്കു വേദിയായ ഗ്വാളിയോറില്‍ അതു സംഭവിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി. ഇതിനും ഒരു കാവ്യനീതിയുണ്ടായിരുന്നിരിക്കാം. കാരണം കാടിളക്കി ഇതിനു മുമ്പ് എത്രപേര്‍ വന്നതാണ്... 190 കടന്ന് സയീദ് അന്‍വറും ചാള്‍സ് കവന്‍ട്രിയും അതിനും മുമ്പേ ശ്രീലങ്കയുടെ ജയസൂര്യന്‍. ഇവര്‍ക്കാര്‍ക്കും തള്ളിത്തുറക്കാന്‍ കഴിയാതെ പോയ 200ന്റെ പടിവാതില്‍ ക്രിക്കറ്റ് ദൈവത്തിന്റെ ഒരു തൂവല്‍ സ്പര്‍ശമേറ്റപ്പോള്‍ മലര്‍ക്കെത്തുറന്നു... ദൈവ നിശ്ചയമായിരുന്നിരിക്കാം ഇതിനു പിന്നില്‍. അര്‍ഹിക്കുന്നവനു മാത്രം അതു നല്‍കണമെന്ന ദൃഢനിശ്ചയം. അല്ലെങ്കില്‍ അന്‍വറിന് 194ല്‍ പിഴയ്ക്കില്ലായിരുന്നു... കവന്‍ട്രി 194ല്‍ നില്‍ക്കെ ഓവര്‍ പൂര്‍ത്തിയാകില്ലായിരുന്നു...
പഞ്ചദിന പോരാട്ടങ്ങളുടെ സുവര്‍ണ കാലഘട്ടത്തിനു മേല്‍ ഗ്ലാമര്‍ തരംഗമുയര്‍ത്തി ഏകദിനം പിറന്നപ്പോള്‍ ഒരു ഇരട്ട സെഞ്ചുറി ആരും പ്രതീക്ഷിച്ചതല്ല. എന്നിരിക്കിലും കാലത്തിന്റെ പ്രയാണത്തിനിടയിലെപ്പോഴോ അസംഭവ്യമായതും സംഭവിച്ചേക്കാമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ അതിനു പ്രാപ്തിയുള്ളവരായി അവരുടെ കവടിപ്പലകയില്‍ തെളിഞ്ഞ മുഖങ്ങള്‍ ഒരു വിരേന്ദര്‍ സേവാഗിന്റേയും ഒരു ആദം ഗില്‍ക്രിസ്റ്റിന്റേതുമാണ്. എന്നാല്‍ 36ാം വയസിന്റെ പക്വതയുമായി ഇരുപതുകാരന്റെ ചുറുചുറുക്കോടെ ബാറ്റുവീശിയ സച്ചിന്‍ പ്രവചനങ്ങളേയെല്ലാം കാറ്റില്‍പ്പറത്തി ലക്ഷ്യം ഭേദിച്ചപ്പോള്‍ ആ മാസ്മരിക പ്രകടനത്തിനു മുന്നില്‍ നമിക്കുകയായിരുന്നു ക്രിക്കറ്റ് ലോകം.
ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയായ ഡെയ്ല്‍ സ്‌റ്റെയിനിന്റെയും സംഘത്തിന്റെയും മേല്‍ പടര്‍ന്നു കയറുകയായിരുന്നു സച്ചിന്‍. നേരിട്ട 147ാം പന്തില്‍ 200 എന്ന മാന്ത്രിക സ്‌കോറും കടന്ന്, 50 ഓവറുകള്‍ പൂര്‍ത്തിയാക്കി, അപരാജിതനായി മടങ്ങുമ്പോള്‍ 25 ബൗണ്ടറികളും മൂന്നു സിക്‌സറുകളും ആ വില്ലോയില്‍ നിന്നു പറന്നിരുന്നു. കുറിയ മനുഷ്യന്‍ വലിയ ഷോട്ടുകളുമായി മൈതാനം കൈപ്പിടിയിലൊതുക്കുമ്പോള്‍ ലോകോത്തര പേസ് ബൗളിംഗ് നിര ഓടിയൊളിക്കാന്‍ ഇടമില്ലാതെ പകച്ചുനില്‍ക്കുകയായിരുന്നു.
20 വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറ്റത്തിനിറങ്ങിയ കൊച്ചു സച്ചിനെ നോക്കി പാകിസ്താന്‍ സ്പിന്‍ ഇതിഹാസം അബ്ദുള്‍ ഖാദിര്‍ ചോദിച്ചിരുന്നു '' ഈ പയ്യന്‍ ഇനി എന്തൊക്കെ ചെയ്യും'' എന്ന്. ഇന്ന് ആ പയ്യന്‍ വളര്‍ന്ന് നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് ലോകം ഒരേ സ്വരത്തില്‍ ചോദിക്കുന്നു '' അവന്‍ ഇനി എന്താണ് ചെയ്യാത്തത്'' എന്ന്.
ക്രിക്കറ്റിനോടുള്ള അഭിനിവേശമാണ് സച്ചിനെ ഇത്രകണ്ട് വളര്‍ത്തുന്നത്. മുംബൈയില്‍ രമാകാന്ത് അച്ഛരേക്കറുടെ കളരിയില്‍ കളിപഠിച്ച ബാലന്റെ അതേ ആവേശത്തിലാണ് ഇന്നും സച്ചിന്‍ ക്രീസില്‍ നില്‍ക്കുന്നത്. പഠിച്ച പാഠങ്ങള്‍ പിശകില്ലാതെ ഉരുക്കഴിക്കുന്നതിനൊപ്പം പുതിയവ പഠിക്കാനും കാട്ടുന്ന ഉത്സാഹം സച്ചിനെ എന്നും വേറിട്ടു നില്‍ക്കുന്നു.
ഒരു ബാറ്റ്‌സ്മാനെ തളയ്ക്കാന്‍ ഇന്ന് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെയും മറ്റും സഹായത്തോടെ പദ്ധതികള്‍ തയാറാക്കുന്ന പരിശീലകര്‍ വിളയുന്ന കാലത്ത് ഇവയ്‌ക്കെല്ലാം മറുമരുന്നുമായി സച്ചിന്‍ മാറിനില്‍ക്കുന്നു. ദൗര്‍ബല്യങ്ങളെ ദൗര്‍ബല്യമാക്കി മാറ്റിനിര്‍ത്താതെ അവയെ മെരുക്കാന്‍ സച്ചിന്‍ ശ്രമിക്കുമ്പോള്‍ ക്രിക്കറ്റിന് ലഭിക്കുന്നത് പുതിയ പുതിയ ഷോട്ടുകളാണ്.
അപ്പര്‍ കട്ടും, പാഡില്‍ സ്വീപ്പും, ലാഡര്‍ ഷോട്ടുമെല്ലാം ഈ ഗണത്തില്‍ പെടുന്നു. ഏറ്റവുമൊടുവില്‍ ഗ്വാളിയോറിലെ 35ാം ഓവറില്‍ ഓഫ്‌സൈഡിനു പുറത്തു കുത്തിയ ഡെയ്ല്‍ സ്‌റ്റെയ്‌ന്റെ പന്തിനെ മിഡ്‌വിക്കറ്റ് ബൗണ്ടറിയിലേക്കു പറത്തിയ ''സ്‌പെഷ്യല്‍ ഷോട്ടും'' സച്ചിന്‍ വികസിപ്പിച്ച മറുമരുന്നില്‍ പെടുന്നു. കഴിഞ്ഞ രണ്ടു കളികളില്‍ തന്നെ സമാന രീതിയിലുള്ള പന്തില്‍ പുറത്താക്കിയ സ്‌റ്റെയിനിനെ ക്രീസില്‍ തന്നെ നിന്നുകൊണ്ടു നിലംപറ്റെ പറത്തിയ ആ ഷോട്ട് സച്ചിന്‍ സ്വായത്തമാക്കിയത് ഗ്വാളിയോറിലെ പരിശീലനത്തിനിടെ വെറും ഒരു മണിക്കൂര്‍ കൊണ്ടാണത്രേ. ഇന്ത്യയുടെ സച്ചിന്‍ വെരി വെരി സ്‌പെഷ്യല്‍ ആണെന്നുറപ്പിക്കാന്‍ ഇതില്‍ക്കൂടുതല്‍ തെളിവു വേണോ?
എന്നും എവിടേയും ഒന്നാമനാണ് സച്ചിന്‍. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഒന്നാം സ്ഥാനത്ത് തന്നെ. ഏറ്റവുമധികം റണ്‍സ്, സെഞ്ചുറി, മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ്, ഉയര്‍ന്ന സ്‌കോര്‍... റെക്കോഡുകളുടെ പട്ടികയ്ക്ക് നീളമേറെ. 442 ഏകദിനങ്ങളില്‍ നിന്ന് 17598 റണ്‍സും 166 ടെസ്റ്റുകളില്‍ നിന്ന് 13447 റണ്‍സുമാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. ഏകദിനത്തില്‍ 46ഉം ടെസ്റ്റില്‍ 47ഉം സെഞ്ചുറികള്‍. സെഞ്ചുറികളില്‍ സെഞ്ചുറി തികയ്ക്കാന്‍ ഇനി ഏഴു സെഞ്ചുറികള്‍ കൂടി മതി. ഈ സീസണില്‍ മാത്രം അടിച്ചുകൂട്ടിയത് 10 സെഞ്ചുറികളാണ്. 10 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ചു്വറികളും ഏകദിനത്തില്‍ നാലു സെഞ്ചുറികളുമാണ് ലിറ്റില്‍മാസ്റ്റര്‍ സ്‌കോര്‍ ചെയ്തത്.
കണക്കുകളില്‍ ഇനി സച്ചിന്റെ മുമ്പില്‍ തലകുനിക്കാത്തത് ഒരേയൊരു റെക്കോഡ് മാത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്നവ്യക്തിഗത സ്‌കോറായ സാക്ഷാല്‍ ബ്രയന്‍ ചാള്‍സ് ലാറുയടെ പേരിലുളള 400 റണ്‍സിന്റെ റെക്കോര്‍ഡ്. അതും സച്ചിന്‍ മറികടക്കുമെന്ന് ഇന്ത്യ ഒരേസ്വരത്തില്‍ പറയുന്നു. റെക്കോഡുകള്‍ സച്ചിനെ ഇങ്ങോട്ടു തേടിവരുമത്രേ. കാരണം അതു സച്ചിന്റെ പേരില്‍ ആയാല്‍ മാത്രമേ അതിനു തിളമുണ്ടാകൂവെന്ന്.
അതെല്ലാം കണക്കുകളുടെ കളി. ഈ കണക്കുകള്‍ക്കപ്പുറമാണ് സച്ചിന്റെ കളി. അത് കാണാന്‍ ഭാഗ്യം സിദ്ധിച്ച ഈ തലമുറ ഭാഗ്യവാന്മാര്‍ തന്നെ. നന്ദി സച്ചിന്‍ നന്ദി... അനുകരിക്കാനാകാത്ത മാന്ത്രിക സ്പര്‍ശമുള്ള ആ ബാറ്റിംഗിലൂടെ ഈ തലമുറയെ ഒന്നടങ്കം ആനന്ദിപ്പിച്ചതിന്... തീര്‍ത്താല്‍ തീരാത്ത നന്ദി...

ഇത് കാവ്യനീതി; കാലാതീതനായി സച്ചിന്‍SocialTwist Tell-a-Friend

Friday, February 19, 2010

മധുവിധു എത്രനാള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിന്റെ ആഹ്‌ളാദം.

ന്ത്യന്‍ ക്രിക്കറ്റിന്റെ മക്കയില്‍ വീണ്ടുമൊരു ഐതിഹാസിക വിജയം. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി മങ്ങിയ വെളിച്ചത്തില്‍, അസ്തമിച്ച പ്രതീക്ഷകളെ പൊലിപ്പിച്ച് ഭാജി പകര്‍ന്ന ഉണര്‍വിന്റെ ആലസ്യത്തിലായിരിക്കും ഇന്നലെ ടീം ഇന്ത്യ ഉറക്കമുണര്‍ന്നത്.
ചിരകാല അഭിലാഷമായിരുന്ന ആ ഒന്നാം നമ്പര്‍ പദവി കൈക്കുടന്നയില്‍ ലഭിച്ചതിന്റെ ആവേശവും ആഹഌദവും ഒട്ടൊന്നടങ്ങാന്‍ ഇനിയും ദിനങ്ങളെടുത്തേക്കും. എന്നാല്‍ ആരാധനയും ആവേശവും ഇടവേളയെടുക്കുന്ന അല്പമാത്ര നിമിഷങ്ങളില്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഭീകരമായിരിക്കും അതിന്റെ മുഖം.
പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്താ രാജകുമാരന്‍ സൗരവ് ഗാംഗുലി ചിതറിച്ച തീപ്പൊരിയാണ് കഴിഞ്ഞ ദിവസം മഹേന്ദ്ര സിംഗ് ധോണിയും കൂട്ടരും ജ്വലിപ്പിച്ചത്.
വിജയത്തെ വാഴ്ത്താന്‍ വിശേഷണങ്ങള്‍ തേടുന്നവര്‍ സത്യത്തെ മറയ്ക്കുന്നു.
ഇന്ത്യദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര അവസാനിച്ചപ്പോള്‍ ഇന്ത്യ നമ്പര്‍ വണ്‍ ആയി. എന്നാല്‍ ജയം ഇന്ത്യക്കായിരുന്നോ? ഇവിടെ ജയിച്ചതാരാണ്... രണ്ടാമനെന്ന പേരുമായിവന്ന് മാന്യമായി അതു കാത്ത ദക്ഷിണാഫ്രിക്കയോ, സ്വന്തം തിണ്ണമിടുക്കില്‍ അഹങ്കരിച്ച് ഒടുവില്‍ വാലുമുറിച്ച് രക്ഷപ്പെട്ട ആതിഥേയരോ?
ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ രാജസിംഹാസനത്തില്‍ ഉപവിഷ്ടരായിട്ടേ ഉണ്ടായിരുന്നുള്ളൂ ടീം ഇന്ത്യ. തൊട്ടുമുമ്പു നടന്ന ''അയല്‍ വീടു'' സന്ദര്‍ശത്തില്‍ താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനോടു കഷ്ടിച്ചു രക്ഷപെട്ട ആശ്വാസത്തിലും.
ആദ്യ ടെസ്റ്റില്‍ തോറ്റമ്പിയെങ്കിലും ഈഡനില്‍ വസന്തം വിരിയിച്ച് ഇന്ത്യ ഒന്നാം സ്ഥാനം കാത്തു. എന്നാല്‍ ധാക്കയിലെ പിള്ളേരു കളിക്കു മുമ്പിലും ആഫ്രിക്കയുടെ പേസ് കരുത്തിനു മുമ്പിലും പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ചൂളിയത് വാഴ്ത്തുപാട്ടുകാര്‍ മനപൂര്‍വം മറക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ ബിഗ് ത്രീ സച്ചിന്‍ദ്രാവിഡ്‌ലക്ഷ്മണ്‍ ത്രയങ്ങളില്‍ ആരെങ്കിലും ഒരാള്‍ ഇല്ലാതായാല്‍ പോലും കാറ്റിലെ കാറ്റാടി മരമാണ് തങ്ങളെന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിര ഇപ്പോഴും തെളിയിച്ചു.
ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഇന്ത്യയുടെ നില ഭദ്രമല്ലെന്ന് ഹാഷിം അംലയും സംഘവും ഇക്കുറി കാട്ടിത്തന്നു. സഹീര്‍ഖാനെ ഒഴിവാക്കിയാല്‍ പേരിനു പോലും പേസില്ലാത്ത പേസ് ബാറ്ററിയും പ്രതാപകാലത്തെ ഓര്‍മകളില്‍ വിഹരിക്കുന്ന സ്പിന്‍ വിഭാഗവുമാണ് ഇന്ത്യക്കുള്ളത്. സ്വന്തം മണ്ണിലെ സ്പിന്‍തന്ത്രം പണ്ടേപോലെ ഫലിക്കുന്നില്ലെന്നും വ്യക്തമായി. ഈ ഗണത്തിലെ അവസാന കണ്ണിയായ അനില്‍ കുംബ്ലെ വിടവാങ്ങിയപ്പോള്‍ ഹര്‍ഭജനിലായിരന്നു പ്രതീക്ഷ. എന്നാല്‍ ഭാജിക്ക് അത് സഫലീകരിക്കാനാകാതെ പോകുമ്പോള്‍(രണ്ടാം ടെസ്റ്റ് ഒഴിവാക്കിയാല്‍) തകരുന്നത് ഗതകാല പ്രൗഡികൂടിയാണ്. നിലവില്‍ ഹര്‍ഭജന്‍ സിംഗിന് പകരക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ആഭ്യന്തരക്രിക്കറ്റില്‍പ്പോലും ഒരുപേരില്ലെന്ന അവസ്ഥയാണ്. ഇങ്ങനെയുളള സാഹചര്യത്തിലാണ് ടീം ഇന്ത്യ ലോകറാങ്കിംഗിലെ ഒന്നാംസ്ഥാനം നിലനിറുത്താന്‍ ഒരുങ്ങുന്നത്.
ഇതൊക്കെ ക്ഷമിക്കത്തക്ക പിഴവുകള്‍. എന്നാല്‍ താരങ്ങള്‍ കൈമെയ് മറന്നു പൊരുതി നേടിയ സ്ഥാനം ഉറയ്ക്കാതെ നില്‍ക്കുന്നത് പണമെണ്ണുന്ന തിരക്കില്‍ ബുദ്ധിമന്ദിച്ചു പോയ മേലാളന്മാരുടെ പിടിപ്പുകേടുകാരണമാണ്.
പണക്കിലുക്കത്തിന്റെ നൂപുരധ്വനികളില്‍ മയങ്ങി ബി.സി.സി.ഐ. ടെസ്റ്റ് മത്സരങ്ങളോടു കാട്ടിയ അവഗണന ഈ സിംഹാസനത്തിന്റെ കടയ്ക്കല്‍വച്ച കോടാലിയായി മാറുകയാണ്. ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടത്രമല്‍സരങ്ങള്‍ ഇന്ത്യക്ക് ഇനിയില്ലാത്തതാണ് പ്രശ്‌നം.
അതേസമയം കൊല്‍ക്കത്തയില്‍ കൈവിട്ട ഒന്നാം നമ്പര്‍ പദവി തിരിച്ചുപിടിക്കാന്‍ സ്മിത്തിനും കൂട്ടര്‍ക്കും വരുന്ന ജൂണില്‍ത്തന്നെ അവസരമൊരുങ്ങുന്നുണ്ട്. ജൂണില്‍ അവര്‍ നടത്തുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ നാലു മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കുകയും ഒന്നില്‍ സമനില കരസ്ഥമാക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ഒരു സ്ഥാനം പിന്നോട്ടിറങ്ങേണ്ടിവരും.തൊട്ടു പിന്നാലെ ഓസ്‌ട്രേലിയപാകിസ്താന്‍ പരമ്പരയും വര്‍ഷാവസാനത്തോടെ ആഷസ് പരമ്പരയും അരങ്ങേറും. ഇതെല്ലൊം വീട്ടിലിരുന്നു കാണുന്ന ഇന്ത്യയുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. കൈയിലിരിക്കുന്ന കിരീടവും ചെങ്കാലും നഷ്ടപ്പെടാതിരിക്കാന്‍ കരയ്ക്കിരുന്നു കൈകൂപ്പുക മാത്രമാണ് ഇന്ത്യക്ക് ഇനി ചെയ്യാനുള്ളത്. ഈ സാഹചര്യത്തില്‍ ടീം ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരുടെ സിംഹാസനം നിലനിര്‍ത്തണമെങ്കില്‍ ഭാഗ്യ ദേവതയുടെ കടാക്ഷം വേണ്ടി വരും. രാജ്യാന്തര ക്രിക്കറ്റ് കലണ്ടര്‍ നേരത്തേതന്നെ തയാറാക്കിക്കഴിഞ്ഞതിനാല്‍ ഇനി ഒരു മാറ്റം സാധ്യവുമല്ല. ചുരുക്കത്തില്‍ മധുവിധു തീരും മുമ്പേ വൈധവ്യം ബാധിക്കുമോ എന്ന ആശങ്കയിലാണ് ടീം ഇന്ത്യ.

മധുവിധു എത്രനാള്‍SocialTwist Tell-a-Friend