Sunday, December 20, 2009

കോടതിവിധി ഉത്തേജകമായി; ജിജിന്‍ താരമായി

താരങ്ങളില്‍ താരം ജിജിന്‍തന്നെ. സുവര്‍ണ ജയത്തിലൂടെ എല്ലാവരും നേടിയത് നൂറു മേനിയെങ്കില്‍ കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് സ്കൂളിലെ ജിജിന്‍ നേടിയത് ആയിരം മേനി. സാങ്കേതികതയുടെ പേരു പറഞ്ഞു വഴിമുടക്കികളായിവന്ന അധികാരികള്‍ക്കുമേല്‍ കോടതിവിധിയെന്ന ഉത്തേജക ഔഷധം കഴിച്ചാണ് ജിജിന്‍ ഇരട്ടസ്വര്‍ണം കൊയ്തത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പിലും 100 മീറ്ററിലും ജിജിന്‍ നേടിയ സുവര്‍ണപതക്കങ്ങള്‍ കണ്ണടച്ച അധികാരികള്‍ക്കു മുഖമടച്ചുള്ള മറുപടിയാണ്.
സ്കൂള്‍പ്രവേശനതീയതിയുടെ സാങ്കേതികവശം തുറന്നുകാട്ടി അധികൃതര്‍ ജിജിനെ മീറ്റില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന്, കോടതിയുടെ അനുമതിയാണ് ജിജിനെ തിരുവല്ലയിലെത്തിച്ചതും സുവര്‍ണ വിജയിയാക്കി മാറ്റിയതും. ജൂണ്‍ 30-ന് മുമ്പായി സ്കൂള്‍ രജിസ്റ്റില്‍ പേര് ചേര്‍ത്താല്‍മാത്രമേ നടപ്പുവര്‍ഷം സ്കൂള്‍ മീറ്റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്നാണ് കായികമേളയുടെ മാനുവലില്‍ പറയുന്നത്.
എന്നാല്‍, ഏകജാലകം വഴിയുള്ള പ്രവേശനത്തിന്‍െറ നൂലാമാലകള്‍ കാരണം ജിജിന്‍ സെന്‍റ് പീറ്റേഴ്‌സില്‍ പ്രവേശനം നേടിയപ്പോഴേക്കും ഓഗസ്റ്റ് കഴിഞ്ഞിരുന്നു. ഇതാണ് അധികൃതരുടെ കണ്ണില്‍ കരടായത്. ഇക്കാരണത്താല്‍ ജിജിനെ ഉപജില്ലാ മീറ്റില്‍ പങ്കെടുപ്പിച്ചില്ല. തുടര്‍ന്ന്, കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചാണ് ജിജിന്‍ റവന്യൂജില്ലാ മീറ്റില്‍ മത്‌സരിച്ചത്. എന്നാല്‍, യോഗ്യത നേടിയാല്‍ സംസ്ഥാനമീറ്റില്‍ പങ്കെടുക്കാമെന്ന് വിധിയില്‍ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജിജിന് സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുകയായിരുന്നു.

കോടതിവിധി ഉത്തേജകമായി; ജിജിന്‍ താരമായിSocialTwist Tell-a-Friend

0 comments: