Sunday, December 20, 2009

ആറില്‍ കുളിച്ച് എറണാകുളം

53-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 400 പോയിന്റോടെ എറണാകുളം ജില്ല ഓവറോള്‍ ആറാം തവണയും ചാമ്പ്യന്‍മാരായി. 192 പോയിന്റ് നേടിയ പാലക്കാടും 93 പോയിന്റോടെ കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സ്കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്‍മാരായി. കോതമംഗലം സെന്റ് ജോര്‍ജിനാണ് രണ്ടാംസ്ഥാനം. സീനിയര്‍ ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, ജൂനിയര്‍ ആണ്‍കുട്ടികള്‍, സബ്ജൂനിയര്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ എറണാകുളവും സബ്ജൂനിയര്‍ ആണ്‍കുട്ടികള്‍, ജൂനിയര്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗത്തില്‍ പാലക്കാടും ചാമ്പ്യന്‍മാരായി.
മൂന്നു മീറ്റ് റെക്കോഡ് പിറന്ന അവസാനം ദിനം തിരുവല്ലയിലെ പുല്‍നാമ്പിനെപോലും തഴുകിയിളക്കാന്‍ പാലക്കാടന്‍ കാറ്റിന് കഴിയാതെപോയപ്പോള്‍ എതിരില്ലാതെ എറണാകുളം തലയുയര്‍ത്തി.... തുടരെ ആറാംതവണയും. സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്നലെ തിരി താഴ്ന്നപ്പോള്‍ 43 സ്വര്‍ണവും 41 വെള്ളിയും 31 വെങ്കലമുള്‍പ്പെടെ 400 പോയിന്‍റുമായി പാലക്കാടിനെ വാളയാര്‍ ചുരം കടത്തിയാണ് എറണാകുളം കപ്പ് ചുണ്ടോടുചേര്‍ത്തത്. ചാമ്പ്യന്‍ സ്കൂള്‍ പദവി പിടിച്ചടക്കിയ മാര്‍ ബേസിലിന്റെയും ആറുവര്‍ഷത്തിനുശേഷം അത് കൈവിട്ട സെന്റ് ജോര്‍ജ് എച്ച്.എസ്.എസിന്റെയും ചിറകിലാണ് എറണാകുളം പറന്നത്.
രണ്ടാംസ്ഥാനത്തെത്തിയ പാലക്കാടിന് 23 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവുമുള്‍പ്പെടെ, 192 പോയിന്റുണ്ട്. 12 സ്വര്‍ണവും നാലു വെള്ളിയും ഒമ്പത് വെങ്കലവുമായി 93 പോയിന്റ് നേടിയ കോഴിക്കോടാണ് മൂന്നാംസ്ഥാനത്ത്.
22 സ്വര്‍ണവും 21 വെള്ളിയും 13 വെങ്കലവുമായി 186 പോയിന്റുമായി മാര്‍ ബേസില്‍ എറണാകുളത്തിന്റെ കരുത്തായി. രണ്ടാംസ്ഥാനത്തെത്തിയ സെന്റ് ജോര്‍ജിന് 14 സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവുമായി 138 പോയന്റുണ്ട്. പാലക്കാടിന് കരുത്ത് പകര്‍ന്ന് 11 സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവുമുള്‍പ്പെടെ 76 പോയിന്‍റ് നേടിയ കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസാണ് മൂന്നാംസ്ഥാനത്തെത്തിയത്. മീറ്റിന്‍െറ അവസാനദിനമായ ഇന്നലെ ട്രാക്കിലും ഫീല്‍ഡിലും ചാമ്പ്യന്‍മാര്‍ സ്വര്‍ണം വാരുകയായിരുന്നു. 30 ഫൈനലുകളില്‍ 15 എണ്ണത്തിലും സ്വര്‍ണം നേടിയാണ് എറണാകുളം മികച്ചുനിന്നത്. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം വരെ രണ്ടാംസ്ഥാനത്തിന്റെ കാവല്‍ക്കാരായി തുടര്‍ന്നുവന്നിരുന്ന മാര്‍ ബേസില്‍ കന്നിക്കിരീടത്തിനവകാശം കുറിച്ചത്.
സംസ്ഥാന സ്കൂള്‍ മീറ്റില്‍ 2002-ല്‍ രണ്ടാംസ്ഥാനക്കാരായി തുടങ്ങിയതാണ് മാര്‍ ബേസില്‍. 2004 വരെ തോമസ് മാഷിന്റെ കോരുത്തോടിന് പ്രധാന പ്രതിരോധം തീര്‍ത്തതും മാര്‍ ബേസില്‍ ആയിരുന്നു. എന്നാല്‍ 2004-ല്‍ അതുവരെ മാര്‍ ബേസിലിനു പിന്‍നിരയിലായിരുന്ന സെന്റ് ജോര്‍ജ് ഒന്നാംസ്ഥാനം കൈയടക്കി. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബേസില്‍ സ്വപ്നം സാക്ഷാത്കരിച്ചത്.
ഈ വര്‍ഷം ജില്ലാ, സബ്ജില്ലാ കായികമേളകളില്‍ സെന്റ് ജോര്‍ജിന്റെ കുത്തക തകര്‍ത്ത് ഒന്നാമതായ ബേസില്‍ ആദ്യമേ എതിരാളികള്‍ക്കു താക്കീതു നല്‍കിയിരുന്നു.
ത്രോ ഇനങ്ങളിലെ മികവാണ് മാര്‍ ബേസിലിനു തുണയായത്. ഫീല്‍ഡില്‍ മാര്‍ ബേസില്‍ 81 പോയിന്റുകളാണ് എറിഞ്ഞെടുത്തത്. സെന്റ് ജോര്‍ജിന് പ്രതീക്ഷിച്ച മെഡലുകള്‍ ഫീല്‍ഡില്‍ നഷ്ടമായത് വിനയായി. സെന്റ് ജോര്‍ജിന്റെ ശക്തിയായിരുന്ന ട്രാക്കിനങ്ങളിലെ മെഡലുകളാകട്ടെ കല്ലടിയിലേയും ഉഷാ സ്കൂളിലെയും കുട്ടികള്‍ കൈക്കലാക്കിയതും കിരീട നഷ്ടത്തിന് ഇടയാക്കി.
ചാലക്കുടിയില്‍ കഴിഞ്ഞ വര്‍ഷം 33 പോയിന്റുകള്‍ നേടിയ മാര്‍ ബേസില്‍ ഇക്കുറി അത് 81 ആയി ഉയര്‍ത്തി. 2004 മുതല്‍ 2008 വരെ സൂക്ഷിച്ച കിരീടമാണ് ഇക്കുറി സെന്റ് ജോര്‍ജിനു നഷ്ടമായത്. മാര്‍ ബേസില്‍ 22 സ്വര്‍ണവും 21 വെളളിയും 13 വെങ്കലവും നേടിയപ്പോള്‍ സെന്റ് ജോര്‍ജിന് 14 സ്വര്‍ണവും 16 വെളളിയും 14 വെങ്കലവുമാണ് നേടാനായത്.

ആറില്‍ കുളിച്ച് എറണാകുളംSocialTwist Tell-a-Friend

0 comments: