Sunday, December 20, 2009

തണുപ്പിലെ തോല്‍വിക്കു വെയിലത്തു മറുപടി

ഹൈജമ്പ് പിറ്റില്‍നിന്നു സ്വര്‍ണമണിഞ്ഞ് നടന്നിറങ്ങിയ ശ്രീഷ്മാ രാജന്റെ കണ്ണില്‍ മിന്നിയതു പ്രതികാരത്തിന്റെ തിളക്കമായിരുന്നു. അമൃത്‌സറില്‍ നടന്ന കോട പുതച്ച ദേശീയ സ്കൂള്‍ മീറ്റില്‍ തന്നെ തോല്‍പ്പിച്ച പാലക്കാട് പറളി സ്കൂളിന്റെ കൊച്ചുമെര്‍ലിനെ തിരുവല്ലയുടെ മണ്ണില്‍ തോല്‍പ്പിച്ചാണു കല്ലടി സ്കൂളിന്‍െറ ശ്രീഷ്മ ഉയര്‍ന്നു പറന്നത്.
പാലക്കാടുകാരുടെ മത്‌സരമായി മാറിയ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പിലാണ് ശ്രീഷ്മാ- മെര്‍ലിന്‍ പോരാട്ടം അരങ്ങേറിയത്. 1.51 മീറ്റര്‍ മറികടന്നാണ് ശ്രീഷ്മ ഒന്നാമതെത്തിയത് മെര്‍ലിന് 1.46 മീറ്റര്‍ മറികടക്കാനേ കഴിഞ്ഞുള്ളു. കോട്ടയത്തും ചാലക്കുടിയിലും സ്വര്‍ണം നേടിയ ശ്രീഷ്മ ഇതോടെ ഹാട്രികും തികച്ചു.
സബ്ജൂനിയര്‍ വിഭാഗത്തില്‍നിന്നു സുവര്‍ണ തിളക്കവുമായെത്തിയ മെര്‍ലിന്‍ അമൃത്‌സര്‍ ദേശീയ മീറ്റിലാണ് ശ്രീഷ്മയ്ക്ക് വെല്ലുവിളിയായി മാറിയത്.
1.50 മീറ്റര്‍ മറികടന്ന് മെര്‍ലിന്‍ അന്ന് സ്വര്‍ണമണിയുകയും ചെയ്തു. കൊച്ചി ദേശീയ മീറ്റിലെ സ്വര്‍ണതിളക്കത്തില്‍ മത്‌സരിച്ച ശ്രീഷ്മ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഇന്നലെ 1.35 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് മെര്‍ലിന്‍ മത്‌സരം തുടങ്ങിയത്. ശ്രീഷ്മ 1.38-ല്‍ നിന്നും. തുടര്‍ന്ന്, 1.46 മീറ്റര്‍ വരെ ഇരുവരും പൊരുതിയെങ്കിലും ദേശീയമീറ്റിന്റെ ഉയരമായ 1.51 മീറ്ററില്‍ മെര്‍ലിന്‍ മുട്ടുമടക്കുകയായിരുന്നു.

തണുപ്പിലെ തോല്‍വിക്കു വെയിലത്തു മറുപടിSocialTwist Tell-a-Friend

0 comments: