Tuesday, December 22, 2009

അര്‍ജന്റീനയുടെ സിംഹഗര്‍ജനം

ളര്‍ച്ചാ ഹോര്‍മോണുകളുടെ സഹായമില്ലാതെ എന്റെ മകന്‍ ഇത്രത്തോളമായി. അവന് അഞ്ചടി ഏഴിഞ്ചാണ് ഉയരം. ഇനിയും എത്രത്തോളമുയരണമെന്ന് അവന്‍ നിശ്ചയിക്കട്ടെ... വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൊസെ മെസി തന്റെ മകന്‍ കുഞ്ഞ് ലിയോയെ ചൂണ്ടി പറഞ്ഞ വാക്കുകള്‍.
അച്ഛന്റെ മകന്‍ ആ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ചപ്പോള്‍ ഭൂമിപോലെ ഉരുണ്ട ഫുട്‌ബോളിന് അവന്‍ ലയണല്‍ മെസിയായി വളര്‍ന്നു. ഇപ്പോള്‍ ഫിഫാ ഫുട്‌ബോളര്‍ ഓഫ് ദ ഇയറും.
സൂറിച്ചില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റയനോ റെണാള്‍ഡോയെ പിന്തള്ളി മെസി ഫുട്‌ബോളര്‍ ഓഫ് ദ ഇയറായപ്പോള്‍ കഴിഞ്ഞ രണ്ടു തവണയും രണ്ടാം സ്ഥാനത്തെത്തിയ മെസിക്കത് ബാഴ്‌സയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിനുള്ള അംഗീകാരമായി മാറി; ഒപ്പം വിമര്‍ശകര്‍ക്ക് ഒരു ചുട്ട മറുപടിയും.
ഹോര്‍മോണുകളുടെ അഭാവത്താല്‍ എല്ലിനു ബാധിക്കുന്ന അസുഖം ചികത്സിക്കാന്‍ പണമില്ലാത്ത കുട്ടിയെ സഹായിക്കുമ്പോള്‍ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബിന്റെ അധികൃതര്‍ പോലും ഇത്രത്തോളം കരുതിക്കാണില്ല. 1987-ല്‍ റൊസാരിയോയില്‍ ജനിച്ച മെസി ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് ബാഴ്‌സ സഹായത്തിനെത്തുന്നത്. മെസിയെ യൂത്ത് ടീമിലെടുത്ത അവര്‍ ചികിത്സയ്ക്ക് പണവും നല്‍കി.
എന്നാല്‍ ഇന്ന് അതിന്റെ പലിശയും പലിശയുടെ പലിശയുമൊക്കെ മെസി ബാഴ്‌സയ്ക്ക് നല്‍കിക്കഴിഞ്ഞു. കവിത വിരിയിക്കുന്ന ആ ഇടങ്കാല്‍ സ്പര്‍ശത്താല്‍ സീസണില്‍ ബാഴ്‌സയ്ക്ക് ആറു കിരീടങ്ങളാണ് ഇക്കുറി മെസി സമ്മാനിച്ചത്. ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ് തുടങ്ങി ഇപ്പോള്‍ ക്ലബ് ലോകകപ്പും.
അര്‍ജന്റീനയിലെ ദാരിദ്ര്യത്തില്‍ ജനിച്ച മെസി ഇച്ഛാശക്തികൊണ്ടാണ് പന്തു തട്ടിത്തുടങ്ങിയത്. വളര്‍ച്ച മുരടിപ്പിക്കുന്ന രോഗത്തെ സ്‌പെയിനിലെത്തി കളിച്ചു തോല്‍പിച്ച മെസി സ്പാനിഷ് ലീഗില്‍ 17-ാം വയസിലാണ് ബാഴ്‌സയക്കു വേണ്ടി ആദ്യ ഗോള്‍ നേടുന്നത്. അവിടുന്നിങ്ങോട്ടു മൂന്ന് സ്പാനിഷ് ലീഗ് കിരീടം, രണ്ട് യുവേഫാ ചാംപ്യന്‍സ് ലീഗ്, മൂന്ന് സ്പാനിഷ് സൂപ്പര്‍കപ്പ് എന്നിവ ന്യൂകാമ്പിലെത്തിച്ച സുവര്‍ണ താരമായി മാറി.
ലാറ്റിനമേരിക്കയുടെ വശ്യതയും യൂറോപ്പിന്റെ കരുത്തും സമന്വയിപ്പിച്ച കളിയാണ് മെസിയുടെ മുഖമുദ്ര. വിംഗുകളിലൂടെ കുതിച്ചു കയറുമ്പോള്‍ ആ കാലുകള്‍ക്ക് കാറ്റിന്റെ വേഗത. വമ്പന്മാര്‍ ഏകനായി കാവല്‍ നില്‍ക്കുന്ന കോട്ടയിലേക്ക് പന്ത് തൊടുക്കുമ്പോള്‍ വെടിയുണ്ടയുടെ കൃത്യത. വണ്‍ ടച്ച് പാസിംഗില്‍ അര്‍ജന്റീനയുടെ ചാരുത ഇതാണ് ലയണല്‍ മെസി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മെസിയാണ് ബാഴ്‌സയുടെ കുന്തമുന. കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്കുവേണ്ടി മെസി 38 ഗോളുകള്‍ നേടുകയും 18 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് യൂറോപ്യന്‍ ഫുട്‌ബോളര്‍ പദവിയും മെസിയെ തേടി എത്തിയിരുന്നു. ഇപ്പോള്‍ ഫിഫ അവാര്‍ഡ് കൂടി ലഭിച്ചതോടെ അത് ഇരട്ടി മധുരമായി മാറി.
ഈ കഴിവുകള്‍ കൊണ്ടാകാം മെസിയെ തന്റെ പിന്‍ഗാമിയായും ആഫ്രിക്കയില്‍അര്‍ജന്റീനയുടെ മുന്നണിപ്പോരാളിയായും സാക്ഷാല്‍ ഡീഗോ മറഡോണ വാഴിച്ചത്. മറഡോണ രണ്ടാമന്‍ എന്നു വിശേഷപ്പിക്കെപ്പെടുന്ന മെസി ഇപ്പോള്‍ തന്റെ ആരാധ്യ പുരഷനേക്കാള്‍ വളര്‍ന്നിരിക്കുന്നു. ഫിഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ അര്‍ജന്റീനക്കാരനായി ഉയര്‍ന്നുകൊണ്ട്. മുമ്പ് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും കഴിഞ്ഞ രണ്ടു തവണ മെസിയും രണ്ടാം സ്ഥാനത്തെിയതാതിരുന്നു അര്‍ജന്റീനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന നേട്ടം.
എന്നാല്‍ ഇതിഹാസത്തിനു തുല്യമാകാന്‍ ഇനി ഒരു ലോകകപ്പ് കൂടി വേണം. ആഫ്രിക്കയില്‍ അതിനു മെസിക്കു കഴിഞ്ഞാല്‍ പുതിയ മറഡോണ എന്ന വിശേഷണം കൂടുതല്‍ അന്വര്‍ത്ഥമായി മാറും. ഒപ്പം മെസിയുടെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി. അതിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്...

അര്‍ജന്റീനയുടെ സിംഹഗര്‍ജനംSocialTwist Tell-a-Friend