Sunday, December 20, 2009

ഒളിമ്പ്യന്‍മാര്‍ക്ക് 100/100


കൗമാരവേഗത്തിന് പുതിയ മുഖം സമ്മാനിച്ച് ഒളിമ്പ്യന്‍മാര്‍ക്ക് നൂറില്‍ നൂറ്. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പി.ടി. ഉഷയുടെയും മേഴ്‌സിക്കുട്ടന്റെയും കളരിയില്‍നിന്ന് എത്തിയവര്‍ മേളയുടെ വേഗമേറിയ താരങ്ങളായി. സീനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളില്‍ സുജിത് കുട്ടനും പെണ്‍കുട്ടികളില്‍ സ്വാതിപ്രഭയുമാണ് വേഗത്തിന് പുത്തന്‍മാനം രചിച്ചവര്‍. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 11.3 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സുജിത് കുട്ടന്‍ വേഗമേറിയ താരമായത്. അമ്മ മേഴ്‌സിക്കുട്ടന്റെ ശിക്ഷണത്തില്‍ ആദ്യമീറ്റില്‍ തന്നെ സുജിത് സ്വര്‍ണം നേടുകയായിരുന്നു. അമൃത്‌സറില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ സുജിത് വെളളി നേടി. ദേശീയ ജൂനിയര്‍ മീറ്റില്‍ വെങ്കലവും നേടിയിരുന്നു. കോട്ടയത്തിന്റെ സുജിത് ഒ.എസിനെ പിന്തളളിയാണ് സുജിത് കുട്ടന്‍ സ്വര്‍ണക്കുതിപ്പ് നടത്തിയത്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉഷാ സ്കൂളില്‍ നിന്നുളള സ്വാതിപ്രഭ 12.77 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്താണ് സുവര്‍ണതാരമായത്. സ്കൂള്‍ കായികമേളയില്‍ 100 മീറ്ററില്‍ തുടര്‍ച്ചയായ നാലാം സ്വര്‍ണമാണു സ്വാതിപ്രഭ സ്വന്തമാക്കിയത്. ഈയിനത്തില്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിന്റെ സോണിയ തോമസ് വെളളിയും റിന്റു മാത്യു വെങ്കലവും നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ പെണ്‍കുട്ടികളില്‍ മാര്‍ ബേസിലിന്റെ സാന്ദ്ര സത്യനും ആണ്‍കുട്ടികളില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ സാല്‍ബിന്‍ ജോസഫും സ്വര്‍ണം നേടി. നേരത്തെ 400 മീറ്ററിലും സാല്‍ബിന്‍ സ്വര്‍ണം നേടിയിരുന്നു. ഇതോടെ സ്പ്രിന്റ് ഡബിള്‍ തികയ്ക്കാനും സാല്‍ബിനായി. ജൂനിയര്‍ വിഭാഗത്തില്‍ ജിതിന്‍ വിജയനും ജി. ലാവണ്യയും സ്വര്‍ണമണിഞ്ഞു. പെണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സ് ഡിവിഷന്‍ വിഭാഗത്തില്‍ തലശേരി സായി മൂന്ന് സ്വര്‍ണവും നേടി മികവു കാട്ടി. സബ്ജൂനിയറില്‍ ആതിര സുരേന്ദ്രന്‍, ജൂനിയറില്‍ രങ്കിത സിയും സീനിയര്‍ വിഭാഗത്തില്‍ അമ്മു കെ.യുമാണ് തലശേരി സായ്ക്കുവേണ്ടി സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളില്‍ സബ്ജൂനിയര്‍ വിഭാഗം സ്വര്‍ണം ജി.വി. രാജയിലെ എസ്. സുമേഷ് നേടിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് സായിയിലെ അബ്ദു സമദ് തുടര്‍ച്ചയായ രണ്ടാംതവണയും സ്വര്‍ണംനേടി.

ഒളിമ്പ്യന്‍മാര്‍ക്ക് 100/100SocialTwist Tell-a-Friend

0 comments: