Saturday, February 14, 2009

ഇതിഹാസം കളി തുടങ്ങി

ന്തുമായി മുന്നേറിയാല്‍ പോരാ ഗോളടിക്കാന്‍ പഠിക്കണമെന്ന പാഠം ഫ്രഞ്ച്‌ ഫുട്‌ബോള്‍ ടീമിനെ പഠിപ്പിച്ചാണ്‌ കഴിഞ്ഞ ദിവസം ഇതിഹാസ താരം ഡിയാഗോ മറഡോണയും കുട്ടികളും മാഴ്‌സെയിലെ പുല്‍മൈതാനത്തു നിന്ന്‌ കയറിയത്‌.
പരിശീലകനായി സ്ഥാനമേറ്റ ശേഷം തുടരെ രണ്ടാം വിജയവുമായി മറഡോണ ചിരിക്കുമ്പോള്‍ ഫഉട്‌ബോള്‍ ലോകം വീണ്ടും ഈ പ്രതിഭാസത്തിനു മുന്നില്‍ നമിക്കുന്നു.
കോച്ചാകാന്‍ താന്‍ തയാറാണെന്നു പറഞ്ഞ നാള്‍ തന്നെ അര്‍ജന്റീനക്കാര്‍ക്ക്‌ ഉറപ്പായിരുന്നു തങ്ങളുടെ ജീവവായുവായ ഫുട്‌ബോളിനെയും അഭിമാനമായ ടീമിനേയും തങ്ങളുടെ `ദൈവം' കൈവിടുകയില്ലെന്ന്‌. രാജ്യം അര്‍പ്പിച്ച വിശ്വാസം ദൈവവും കാത്തു. ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ 1-0ത്തിന്‌. പിന്നീട്‌ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ടു ഗോളിനും. മറഡോണാ വിസ്‌മയം മുന്നോട്ടു തന്നെ.
വിടാതെ പിടികൂടിയ സമനില ഭൂതവും അപ്രതീക്ഷിത തോല്‍വി കളും ടീമിനെ തളര്‍ത്തിയ സമയത്താണ്‌ മറഡോണ കോച്ചിന്റെ കുപ്പായം ധരിക്കുന്നത്‌. ഏതാനും മാസം മുമ്പ്‌. ഇതിനും പുറമേ ദേശീയ ടീമിലെ താരങ്ങളെയെല്ലാം ഒന്നിച്ചു ലഭിച്ചത്‌ ഒന്നോ രണ്ടോ തവണ മാത്രം. എന്നിട്ടും ഇത്ര ഉജ്വലമായി ഫ്രാന്‍സിനെതിരേ അവരെ ക ളത്തില്‍ ഒത്തൊരുമിപ്പിക്കാന്‍ മറഡോണയ്‌ക്ക്‌ എങ്ങനെ കഴിഞ്ഞു ഉത്തരം ലളിതം. മാഴ്‌സെയില്‍ ഫ്രാന്‍സിനെ പഠിപ്പിച്ച തത്വം മറഡോണ ആദ്യം പഠിപ്പിച്ചത്‌ സ്വന്തം കുട്ടികളെ തന്നെ. അര്‍ജന്റീനക്കാരെ പറ്റി ഏറെ കേട്ട വിമര്‍ശനങ്ങളിലൊന്നാണ്‌ ഗോളടിക്കാനറിയാത്ത ഫുട്‌ബോള്‍ താരങ്ങളെന്ന്‌. ലാറ്റിനമേരിക്കയുടെ വശ്യതയില്‍ കളത്തില്‍ കവിത വിരിയിച്ച്‌ അവര്‍ ആരാധകഹൃദയങ്ങളില്‍ കൂടുകെട്ടിയപ്പോഴും ഈ പേര്‌ മാഞ്ഞുപോയിരുന്നില്ല.
ലോകകപ്പ്‌ പോരാട്ടങ്ങളിലും കോപ്പാ അമേരിക്കയിലും ആദ്യന്തം ഫേവ റൈറ്റുകളായി തിളങ്ങി വിളങ്ങിയ അവര്‍ നിര്‍ണായകമായ കളിയില്‍ ഗോളടിക്കാന്‍ മറക്കും, ആരാധകരെ കണ്ണീരിലാഴ്‌ത്തി കീരടം നഷ്‌ടമായ രാജാക്കന്മാരെ പോലെ മടങ്ങും.
ഈ ശീലത്തിനാണ്‌ മറഡോണ അന്ത്യം കുറിച്ചത്‌. ഫ്രാന്‍സിനെതിരേ അണിനിരന്ന ടീമിന്റെ ആക്രമണോത്സുകത തന്നെ ഇതിനുദാഹരണം. എന്നാല്‍, ലാറ്റിനമേരിക്കയുടെ പതിഞ്ഞ താളം വിട്ട്‌ യൂറോപ്പിന്റെ വന്യതയിലേക്ക്‌ പടര്‍ന്നുകയറാന്‍ അവര്‍ തയാറുമായില്ല. പന്ത്‌ കാലില്‍ കുരുക്കി പാഞ്ഞ മെസിയും, ടെവസും, അഗ്യൂറോയും പുത്തന്‍ ശീലത്തിലേക്ക്‌ വളരെവേഗം താദാത്മ്യം പ്രാപിക്കുകയും ചെയ്‌തു.
പ്ലേമേക്കര്‍ യുവാന്‍ റോമന്‍ റിക്വല്‍മി ഇല്ലാതെയും പതുമുഖതാരങ്ങള്‍ക്ക്‌ ഏറെ പ്രാമുഖ്യവും അവസരവും നല്‍കിയുമാണ്‌ മറഡോണ ഫ്രാന്‍സിനെ കെട്ടുകെട്ടിച്ചത്‌. താന്‍ ആദ്യം ഗോള്‍ നേടിയ മൈതാനത്ത്‌ നിന്ന്‌ ആദ്യ ജയം നേടി തുടങ്ങിയ മറഡോണയുടെ തന്ത്രങ്ങള്‍ വിജയിക്കാന്‍ തുടങ്ങിയെന്ന ആദ്യ സൂചന. അര്‍ജന്റീനന്‍ ഫുട്‌ബോളിനും അര്‍ജന്റീനന്‍ ആരാധകര്‍ക്കും ലഭിച്ച ശുഭ സൂചനയാണിത്‌. അതെ ഇതിഹാസം കളി തുടങ്ങി, കാത്തിരിക്കാം വിസ്‌മയങ്ങള്‍ക്കായി...

ഇതിഹാസം കളി തുടങ്ങിSocialTwist Tell-a-Friend

0 comments: