Wednesday, January 14, 2009

ഫുട്‌ബോള്‍ ലോകത്തെ ഇളമുറത്തമ്പുരാന്‍

ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ഡോസ്‌ സാന്റോസ്‌ അവെയ്‌റോ എന്ന പേര്‌ ഇന്ന്‌ ലോക ഫുട്‌ബോളിലെ തിളക്കമാര്‍ന്ന നാമമാണ്‌. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ പ്ലെയര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ ജേതാവ്‌. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ എന്ന പ്രീമിയര്‍ ലീഗിലെ കൊമ്പന്മാരുടെ മുന്നണി പോരാളി. പോര്‍ച്ചുഗീസ്‌ പടയുടെ വിശ്വസ്‌ത സ്‌ട്രൈക്കര്‍.അസാമാന്യ പന്തടക്കവും വേഗതയും കേളീ മികവും കൊണ്ട്‌ കരിയറിന്റെ തുടക്കത്തിലേ ശ്രദ്ധ നേടിയ താരമായിരുന്നു റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ക്ലബായ നാഷണല്‍ സി.ഡിയില്‍ പന്തു തട്ടിത്തുടങ്ങിയ ഈ പോര്‍ച്ചുഗല്‍ താരത്തിന്റെ വളര്‍ച്ച താനെടുക്കുന്ന ഫ്രീകിക്ക്‌ പോലെ അതിവേഗത്തിലായിരുന്നു. സി.ഡിയില്‍ നടത്തിയ ചിലപ്രകടനങ്ങള്‍ റൊണാള്‍ഡോയെ പിന്നീട്‌ സ്‌പോര്‍ട്ടിംഗ്‌ ക്ലബിലെത്തിച്ചു. അവിടെ നിന്നായിരുന്നു ലോകമറിയുന്ന താരമെന്ന നിലയിലേക്ക്‌ റൊണാള്‍ഡോയുടെ വളര്‍ച്ച. 2001-03 സീസണില്‍ സ്‌പോര്‍ട്ടിംഗിനു വേണ്ടിക്കളിച്ച റൊണാള്‍ഡോയുടെ കേളീമികവ്‌ ഡേവിഡ്‌ ബെക്കാമിനേയും മറ്റും കണ്ടെത്തിയ സാക്ഷാല്‍ സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്റെ ശ്രദ്ധയില്‍പ്പെട്ടു. അതോടെ താരത്തിന്റെ രാശിയും തെളിഞ്ഞു.2003-ല്‍ തന്റെ പതിനെട്ടാം വയസില്‍ 12.24 മില്യണ്‍ ഡോളര്‍ എന്ന റിക്കാര്‍ഡ്‌ തുകയ്‌ക്ക്‌ മാഞ്ചസ്റ്ററില്‍ എത്തിയ റൊണാള്‍ഡോ പിന്നീട്‌ തന്റേതായ സാമ്രാജ്യം വെട്ടിപ്പിടിക്കുന്നതാണ്‌ ലോകം കണ്ടത്‌. ജോര്‍ജ്‌ ബെസ്റ്റും പോള്‍ ഗാസ്‌കോയിനും ബെക്കാമും റൂണിയും ഗാരി നെവിലുമെല്ലാം പന്തുതട്ടിക്കളിച്ച ഓള്‍ഡ്‌ട്രാഫോര്‍ഡിലെ പുല്‍മൈതാനം പോര്‍ച്ചുഗല്‍ താരത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഓള്‍ഡ്‌ട്രാഫോര്‍ഡിലെ കാണികള്‍ക്ക്‌ പിന്നീട്‌ ആഘോഷിക്കാന്‍ ഒരുപാട്‌ മുഹൂര്‍ത്തങ്ങളാണ്‌ ലഭിച്ചത്‌.ഒരു സ്‌പ്രിന്ററെ വെല്ലുന്ന വേഗത, കരുത്തുറ്റ ഷോട്ടുകള്‍ ഹെഡറുകളിലെ കൃത്യത ഇവയൊക്കെയായിരുന്നു റൊണാള്‍ഡോയുടെ മുതല്‍ക്കൂട്ട്‌. പോര്‍ച്ചുഗലിന്റെ പെരുമകേട്ട മികവ്‌ തന്റെ അതുല്യമായ കേളീമകവിലൂടെ പുറത്തെടുത്തപ്പോള്‍ മാഞ്ചസ്‌റ്ററിന്‌ റൊണാള്‍ഡോ സമ്മാനിച്ചത്‌ അതുല്യവിജയങ്ങളായിരുന്നു.ടീമിന്‌ ആവശ്യമുള്ളപ്പോള്‍ സര്‍വ ശക്തിയോടെയും മികവോടെയും റൊണാള്‍ഡോ ഗ്രൗണ്ടില്‍ മിന്നി. ഇതോടെ മാഞ്ചസ്‌റ്ററിനു ലഭിച്ചത്‌ ബെക്കാമിനു ശേഷം ഒറ്റയ്‌ക്ക്‌ കളിജയിപ്പിക്കാന്‍ അറിയാവുന്ന ഒരു താരത്തിനേയാണ്‌. കഴിഞ്ഞ വര്‍ഷം നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ചെല്‍സിക്കെതിരേ നേടിയ ഹെഡര്‍ ഗോള്‍ മാത്രം മതിയാകും ഇതിന്‌ തെളിവായി.മാഞ്ചസ്‌റ്ററിലെ ആദ്യ നാളുകള്‍ റൊണാള്‍ഡോയ്‌ക്ക്‌ അത്ര സുഖമേറിയതായിരുന്നില്ല. തന്റെ മികവില്‍ അത്രയേറെ വിശ്വസിച്ചിരുന്ന താരം മതിമറന്നു ഗ്രൗണ്ടില്‍ വിരാജിച്ചപ്പോള്‍ ടീം സ്‌പിരിറ്റില്ലാത്തവനെന്നും സ്വാര്‍ത്ഥമതിയെന്നും കാണികളും മറ്റുള്ളവരും ധരിച്ചു. എന്നാല്‍ പട്ടാളച്ചിട്ടയിലുള്ള ഫെര്‍ഗൂസന്റെ ശിക്ഷണം റൊണാള്‍ഡോയെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വെയ്‌ന്‍ റൂണിക്ക്‌ ചുവപ്പു കാര്‍ഡ്‌ വാങ്ങിക്കൊടുത്തതിലുള്ള പങ്കും റൊണാള്‍ഡോയുടെ പ്രീമിയര്‍ലീഗ്‌ ഭാവി അവതാളത്തിലാക്കുമെന്ന്‌ തോന്നിപ്പിച്ചു.ഇംഗ്ലണ്ട്‌-പോര്‍ച്ചുഗല്‍ മത്സരത്തില്‍ റൂണി ഫൗള്‍ കളിച്ചപ്പോള്‍ എങ്ങു നിന്നോ ഓടിയെത്തിയ റൊണാള്‍ഡോ റഫറിക്കു മുന്നില്‍ വാദിച്ച്‌ റൂണിക്ക്‌ ചുവപ്പു കാര്‍ഡ്‌ നല്‍കിക്കുകയായിരുന്നുവെന്നാണ്‌ വാദം. കാര്‍ഡ്‌ ലഭിച്ച ശേഷം പുറത്തേക്കു പോയ റൂണിയെ കണ്ണിറുക്കിക്കാട്ടി ചിരിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ന്‌ നിനക്ക്‌ ചുവപ്പ്‌ കാര്‍ഡ്‌ ഞാന്‍ വാങ്ങിനല്‍കുമെന്ന്‌ മത്സരത്തിനു മുമ്പ്‌ റൂണിയോട്‌ റൊണാള്‍ഡോ പറഞ്ഞിരുന്നതായി വാര്‍ത്തകള്‍ വന്നതോടെ തന്റൊപ്പം നിന്നിരുന്ന ഓള്‍ഡ്‌ട്രാഫോര്‍ഡിലെ കാണികളും റൊണാള്‍ഡോയെ കൈവിട്ടു. മാഞ്ചസ്‌റ്ററിന്റെ തട്ടകത്തില്‍ കാല്‍കുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഹൂളിഗന്‍സിന്റെ പ്രഖ്യാപനം.എന്നാല്‍ അതേ സീസണില്‍ മാഞ്ചസ്റ്ററിനുവേണ്ടി പ്രീമിയര്‍ ലീഗിലെ കൈവിട്ടുപോയെ കിരീടവും ചാമ്പ്യന്മാരിലെ ചാമ്പ്യന്മാരെ തെരഞ്ഞെടുക്കാനുള്ള ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടവും വെട്ടിപ്പിടിച്ച്‌ റൊണാള്‍ഡോ വീണ്ടും അവരുടെ മുത്തായിമാറി. മാസങ്ങള്‍ക്കു മുമ്പ്‌ ഓള്‍ഡ്‌ട്രാഫോര്‍ഡില്‍ കാല്‍കുത്തിയാല്‍ കാല്‍വെട്ടുമെന്ന്‌ പറഞ്ഞ കാണികള്‍ ഈ അതുല്യ പ്രതിഭയെ തങ്ങളുടെ എക്കാലത്തേയും മികച്ച താരമായ ജോര്‍ജ്‌ ബെസ്‌റ്റിനോട്‌ ഉപമിച്ചത്‌ ഏറെ ശ്രദ്ധനേടിയിരുന്നു. മാഞ്ചസ്റ്ററിനു വേണ്ടി ഇതുവരെ 179 മത്സരങ്ങളില്‍ നിന്ന്‌ 74 ഗോള്‍ നേടിയ റൊണാള്‍ഡോ കഴിഞ്ഞ സീസണില്‍ മാത്രം 42 തവണ വലകുലുക്കിയിരുന്നു.ഈ പ്രകടനങ്ങള്‍ തന്നെ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരത്തിലേക്ക്‌ പോര്‍ച്ചുഗല്‍ താരത്തിനെ കൈപിടിച്ചുയര്‍ത്തിയത്‌. അര്‍ജന്റീനയുടെ രണ്ടാം മറഡോണ ലയണല്‍ മെസിയേയും സ്‌പാനിഷ്‌ കരുത്തുമായെത്തിയ ഫെര്‍നാന്‍ഡോ ടോറസിനേയും പിന്തള്ളി ഇതിഹാസ താരം പെലയില്‍ നിന്ന്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങുമ്പോള്‍ റൊണാള്‍ഡോ പറഞ്ഞത്‌ ജീവിതത്തിലെ മറക്കാനാകാത്ത മുഹൂര്‍ത്തമെന്നാണ്‌. അതെ അതു തന്നെയാവും പ്രീമിയര്‍ലീഗിനെയും ഫുട്‌ബോളിനേയും സ്‌നേഹിക്കുന്ന ആരാധകര്‍ക്കും പറയാനുള്ളത്‌. റൊണാള്‍ഡോ സമ്മാനിച്ച അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ തങ്ങള്‍ക്കും മറക്കാനാകാത്തത്‌ തന്നെയെന്ന്‌. ഇനിയും അവ പ്രധാനം ചെയ്യണമെന്നും...

ഫുട്‌ബോള്‍ ലോകത്തെ ഇളമുറത്തമ്പുരാന്‍SocialTwist Tell-a-Friend

1 comments:

Satyam Gupta said...

Dear Syam,
thanks for ur warm response.
ur work is also a very example of art. Do ask ur friends to visit my blog.
Satyam Gupta